കോതമംഗലം : റോഡിലൂടെ നടന്നു പോകുമ്പോൾ കടന്നു പിടിച്ചെന്നും അപമാനിക്കാൻ ശ്രമിച്ചെന്നും കാണിച്ച് പെൺകുട്ടിയുടെ പരാതി. സി ഐയ്ക്ക് വിവരം നൽകിയത് വാട്‌സാപ്പ് വഴി. അജ്ഞാതനായ അക്രമിയെ പൊലീസ് കുടുക്കിയത് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ.

കഴിഞ്ഞ ദിവസം ശോഭന സ്‌കൂളിനു സമീപമുള്ള റോഡിലൂടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെയാണ് ഇതു വഴിയെത്തിയ അക്രമി കടന്നു പിടിച്ചത്. തുടർന്ന് പെൺകുട്ടി വീട്ടിൽ വിവരം അറിയിക്കുകയും അടുപ്പക്കാരുടെ സഹായത്തോടെ കോതമംഗലം സി ഐ യ്ക്ക് വാട്‌സപ്പ് വഴി പരാതി നൽകുകയുമായിരുന്നു. അക്രമിയെക്കുറിച്ച് പെൺകുട്ടി നൽകിയ സൂചന പ്രകാരം പൊലീസ് പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടു കിട്ടിയില്ല.

തുടർന്നാണ് ഈ ഭാഗത്തെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചത്. ഇതിൽ അക്രമി കുടുങ്ങി. കോതമംഗലം അമ്പലപ്പറമ്പ് വാട്ടർ ടാങ്കിന് സമീപം താമസിക്കുന്ന കാച്ചപ്പിള്ളി വർഗീസ് മകൻ സാമുവൽ (44) ആണ് അറസ്റ്റിലായത് . പെൺകുട്ടി ദൃശ്യങ്ങൾ കണ്ട് ഇയാളെ തിരിച്ചറിയുകയായിരുന്നു. എസ് ഐ ശ്യാംകുമാർ എഎസ്‌ഐ നിജു ഭാസ്‌കർ സി പി ഒ ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.