കോഴിക്കോട്: എം ടി. വാസുദേവൻ നായരുടെ കഥകൾ കോർത്തിണക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി സിനിമാസീരീസിൽ 'കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്' സംവിധായകൻ രഞ്ജിത്ത് സിനിമയാക്കും. എം ടിയുടെ ആത്മകഥാംശം ഉള്ള ചെറുകഥയാണ് കടുഗണ്ണാവ. മമ്മൂട്ടിയാണ് പി.കെ. വേണുഗോപാൽ എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുക.

ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് കടുഗണ്ണാവ. ശ്രീലങ്കയിൽ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകൾ എന്ന് കരുതപ്പെടുന്ന പെൺകുട്ടിയെക്കുറിച്ചുള്ള ഒരു മുതിർന്ന പത്രപ്രവർത്തകന്റെ ഓർമ്മയാണ് 'കടുഗണ്ണാവ'. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന വേണുഗോപാൽ പഴയ ഓർമ്മകളെ പൊടിതട്ടിയെടുക്കുകയാണ് ചിത്രത്തിൽ. ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക.

'നിന്റെ ഓർമ്മയ്ക്ക്' എന്ന ചെറുകഥയുടെ തുടർച്ചയെന്നോണം എം ടി. എഴുതിയ ചെറുകഥയാണ് കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്. ശ്രീലങ്കയിലെ കലാപം നടക്കുന്നതിനാൽ സിനിമ എവിടെ ചിത്രീകരിക്കണം എന്ന കാര്യത്തിൽ അന്തിമതീരുമാനം ആവുന്നതേയുള്ളൂ. എം ടിയുടെ പത്ത് കഥകളാണ് സിനിമയാകുന്നത്. അഭയം തേടി, ഓളവും തീരവും, ഷെർലക്ക്, ശിലാലിഖിതം തുടങ്ങിയവയാണ് സിനിമയാകുന്ന മറ്റുചിത്രങ്ങൾ.

എം ടിയുടെ മകൾ അശ്വതി, പ്രിയദർശൻ, സന്തോഷ് ശിവൻ, ജയരാജ്, ശ്യാമപ്രസാദ്, രതീഷ് അമ്പാട്ട്, മഹേഷ് നാരായണൻ തുടങ്ങിയവരാണ് മറ്റുകഥകൾക്ക് ചലച്ചിത്രാവിഷ്‌കാരം ഒരുക്കുന്നത്.