തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും പ്രതിസന്ധിയിലായ തിയേറ്ററുകൾക്ക് ആശ്വാസമായി പൃഥ്വിരാജ് നായകനായ കടുവ.ചിത്രം 4 ദിവസം കൊണ്ട് 25 കോടിക്ക് മുകളിൽ നേടിയതായി നിർമ്മാതാക്കൾ അറിയിച്ചു. ആഗോള കലക്ഷനും തമിഴ്, കന്നഡ, തെലുങ്ക് പതിപ്പുകളുടെ കലക്ഷനും പരിഗണിച്ചാണ് ചിത്രത്തിന്റെ 25 കോടിക്ക് മുകളിൽ നേട്ടം.കേരള ബോക്‌സ് ഓഫിസിൽ കൊവിഡിന് ശേഷം പൃഥ്വിരാജ് ചിത്രം തുടർച്ചായി നേടുന്ന രണ്ടാം വിജയം കൂടി ആണ് കടുവയുടേത്.

ഈദും ഞായറാഴ്ചയും ഒരുമിച്ച് വന്നത് കളക്ഷനിൽ കടുവക്ക് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. 3 ദിവസം കൊണ്ട് 17 കോടിയാണ് മലയാളം പതിപ്പ് നേടിയിരുന്നത്. അതേസമയം പൃഥ്വിരാജ് നായകനായി എത്തിയ ജനഗണമന ആഗോള ബോക്സ് ഓഫീസിൽ 50 കോടി നേടിയിരുന്നു. ചിത്രം കേരളത്തിൽ നിന്ന് ആകെ നേടിയത് 27.4 കോടിയാണ് എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ജനഗണമന എട്ട് ദിവസം കൊണ്ട് നേടിയ കളക്ഷനാണ് കടുവ 4 ദിവസം കൊണ്ട് നേടിയെടുത്തതെന്നാണ് നിർമ്മാതാക്കളുടെ വിലയിരുത്തൽ.ജൂലൈ 7നാണ് കടുവ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഷാജി കൈലാസാണ് സംവിധാനം. ജിനു എബ്രഹാം തിരക്കഥ. റിലീസിന് പിന്നാലെ ചിത്രത്തിലെ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന ഡയലോഗ് വലിയ വിവാദമായിരുന്നു. സംഭവത്തിൽ കഴിഞ്ഞ ദിവസം ഷാജി കൈലാസും പൃഥ്വിരാജും, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും മാപ്പ് പറയുകയും ചെയ്തു.