കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ്-വിവേക് ഒബ്‌റോയ് ചിത്രം കടുവ ഓഗസ്റ്റ് 4 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ പ്രൈം വിഡിയോയിൽ. 90-കളിൽ പാലാ പ്ലാന്ററായിരുന്ന കടുവാക്കുന്നേൽ കുരിയാച്ചന്റെയും (പൃഥ്വിരാജ്) ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ ഐജി ജോസഫ് ചാണ്ടിയുടെയും (വിവേക് ഒബ്റോയ്) ഏറ്റുമുട്ടലിന്റെ കഥയാണ് ആക്ഷൻ ചിത്രമായ കടുവ പറയുന്നത്. സംയുക്ത മേനോൻ നായികയാകുന്ന ചിത്രത്തിൽ കുരിയച്ചന്റെയും ചാണ്ടിയുടെയും കടുത്ത മത്സരവും അതോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളുമാണ് ചിത്രീകരിച്ചിരിക്കുന്നത്. സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

'കടുവ എന്റെ ഹൃദയത്തോട് വളരെ അടുത്തു നിൽക്കുന്ന സിനിമയാണ്. ജീവിതത്തേക്കാൾ വലിയ മാസ്സ്, ആക്ഷൻ എന്റർടെയ്നറാണ് ഈ ചിത്രം. മലയാള സിനിമയ്ക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്ന് വളരെയധികം സ്‌നേഹം ലഭിക്കുന്നുണ്ട്, പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുമ്പോൾ കടുവയ്ക്ക് അതേ സ്‌നേഹവും അഭിനന്ദനവും ലഭിക്കുമെന്ന് തനിക്കുറപ്പാണ്'- പൃഥ്വിരാജ് പറഞ്ഞു.

'എന്റെ കരിയറിൽ അതുല്യമായ വേഷങ്ങൾ ചെയ്യാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്, ഈ സിനിമയിലെ ജോസഫിന്റെ കഥാപാത്രം അതിന് ഉദാഹരണമാണ്. ഈ സിനിമയ്ക്കും എന്റെ കഥാപാത്രത്തിനും ലഭിക്കുന്ന സ്‌നേഹം കാണുമ്പോൾ സന്തോഷമുണ്ട്. പ്രൈം വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള കൂടുതൽ പ്രേക്ഷകർക്ക് കടുവയെ കാണാനാകും എന്നതിൽ എനിക്ക് സന്തോഷമുണ്ട്,'-വിവേക് ഒബ്റോയ് പറഞ്ഞു.

ആകർഷകവും രസകരവുമായ ആക്ഷൻ ഡ്രാമയുടെ എല്ലാ ചേരുവകളും കടുവയിലുണ്ട്. അതിന്റെ തീവ്രത കൂട്ടുന്ന വിധം പൃഥ്വിരാജും വിവേകും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ടെന്ന് സംവിധായകനായ ഷാജി കൈലാസ് പറഞ്ഞു.