- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നു മരിക്കാൻ കൊതി തോന്നിക്കുന്ന 'വാവച്ചൻ മേസ്തിരി'; നിനക്ക് ഓർമ്മയുണ്ടോ സ്റ്റീഫാ.. എന്ന ലൂസിഫറിലെ ഡയലോഗും സൂപ്പർഹിറ്റ്; സിനിമയിൽ കൈനകരി തങ്കരാജ് തൊട്ടതെല്ലാം പൊന്നാക്കി; എട്ടാം വയസിൽ നാടകത്തിലെത്തി പതിനായിരം വേദികൾ കീഴടക്കി അഭിനയ പ്രതിഭ

ആലപ്പുഴ: ഒരു കാലത്ത് നാടക രംഗത്തെ അഭിനേതാക്കൾ ഇന്നത്തെ മലയാള സിനിമയിലെ സൂപ്പർതാരങ്ങളെ പോലെയായിരുന്ന. അഭിനയ പ്രതിഭകൊണ്ട് നാടു കീഴടക്കിയവർ. അക്കൂട്ടത്തിലാണ് കൈനകരി തങ്കരാജിന്റെയു സ്ഥാനം. അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ നാടക വേദികളിലായിരുന്നു. വേദികളിൽ നിന്നും വേദികളിലേക്ക് പറിച്ചു നട്ടുകൊണ്ടിരുന്ന ആ സുവർണ നാടക കാലം. പിൽക്കാലത്ത് നാടക രംഗം തകർച്ചയിലേക്ക് കൂപ്പു കുത്തിയപ്പോൾ സിനിമ രംഗത്തു കൈവെച്ചു തങ്കരാജ്. മലയാള സിനിമയുടെ പുതുതലമുറയായിരുന്നു അദ്ദേഹത്തിന് അവസരം നൽകിയത്. സിനിമയിലേക്കുള്ള വരവിൽ അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കുന്ന കാഴ്‌ച്ചയും മലയാള സിനിമാലോകം കണ്ടു.
ചെറുപ്പകാലത്തെ സിനിമാ മോഹം ഫലപ്രദമായിരുന്നില്ല. പിന്നീടുള്ള രണ്ടാം വരവിലാണ് അദ്ദേഹം ശരിക്കും ശോഭിച്ചത്. അൻവർ റഷീദ് സംവിധാനം ചെയ്ത 'അണ്ണൻ തമ്പി' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള തങ്കരാജിന്റെ രണ്ടാം വരവ്. അദ്ദേഹം പ്രവർത്തിച്ചിട്ടുള്ള ചാലക്കുടി സാരഥി തിയേറ്റേഴ്‌സിന്റെ ഉടമസ്ഥരിലൊരാളായിരുന്ന ജോസ് പെല്ലിശ്ശേരിയുടെ മകൻ ലിജോ ജോസ് സംവിധാനം ചെയ്ത 'ആമേൻ' എന്ന ചിത്രത്തിലെ ഇദ്ദേഹത്തിലൂടെ ശ്രദ്ധേയമായ വേഷം ചെയ്തു.
'ലിജോ ജോസ് പെല്ലിശ്ശേരി' തന്നെ സംവിധാനം ചെയ്ത 'ഈമയൗ'വിലെ 'വാവച്ചൻ മേസ്തിരി' എന്ന കഥാപാത്രം തങ്കരാജിന് ഏറെ പ്രശംസ നേടിക്കൊടുത്ത ഒന്നാണ്. അതിഗംഭീരമായാണ് തങ്കരാജ് ആ സിനിമയിൽ അഭിനയിച്ചത്. 'ഈ മ യൗ' എന്ന സിനിമയിലെ രംഗം തന്നെ ഏറെ പ്രശംസ നേടിയിരുന്നു. ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന ഈശി എന്ന കഥാപാത്രത്തിനൊപ്പം അദ്ദേഹത്തിന്റെ വാവച്ചൻ മേസ്തിരി പിതാവിന്റെ മരണത്തെക്കുറിച്ച് പറയുന്നതാണ് രംഗം.
വാവച്ചൻ മേസ്തിരി: എടാ നീ എന്റെ അപ്പന്റെ ശവമടക്ക് കണ്ടിട്ടുണ്ടോ? അതുപോലൊരു ശവമടക്ക് ഈ കരയിൽ ഉണ്ടായിട്ടില്ല. ബാൻഡ് മേളവും കണ്ണാക്ക് പാട്ടും മെത്രാൻ അച്ഛന്റെ ആശിർവാദവും ഒന്നും പറയണ്ട. ഈ ഞാൻ പോലും ഒന്ന് മരിക്കാൻ കൊതിച്ചുപോയി.ഈശി: അതിനെയും വെട്ടുന്ന വെഞ്ചാമരവും ആലവട്ടവും വെടിക്കെട്ടുമുള്ള ഒരു ശവമടക്ക് ഞാൻ അപ്പന് തരും.വാവച്ചൻ മേസ്തിരി: പോടാ പോഴച്ചാരെ ശവമടക്കിന് ആരാടാ വെടിക്കെട്ടും വെഞ്ചാമരവും വെക്കുന്നത്?
ഈ സിനിമാ രംഗം ഇപ്പോൾ സൈബറിടത്തിലും പ്രചരിക്കുകയാണ്. അതുപോലെ ലൂസിഫർ സിനിമയിലെ അഭിനയ രംഗവും ഏറെ ശ്രദ്ധ നേടിയതാണ്. നിനക്ക് ഓർമ്മയുണ്ടോ സ്റ്റീഫാ എന്നു തുടങ്ങുന്ന ജയിൽരംഗം ഏറെ ഹിറ്റായിരുന്നു. ജില്ലയിലെ കൈനകരിയിൽ ഓച്ചിറ പരബ്രഹ്മോദയം നാടക സമിതിയിലെ നടനായിരുന്ന കൃഷ്ണൻകുട്ടി ഭാഗവതരുടെയും ജാനകിയമ്മയുടെയും മകനായാണ് കൈനകിരി തങ്കരാജന്റെ ജനനം. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി തങ്കരാജ് നാടകത്തിലൂടെ അഭിനയത്തിലേക്ക് കടക്കുന്നത്. എന്നാൽ അധികം വൈകാതെ തന്നെ അമേച്വർ നാടകരംഗത്ത് ശ്രദ്ധേയനായ ഇദ്ദേഹം നാടകമത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
ഫാസിൽ, നെടുമുടി വേണു, ആലപ്പി അഷറഫ് തുടങ്ങിയവരുമായി മത്സരനാടകങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.ആലപ്പുഴയിലെ യംഗ്സ്റ്റേഴ്സ് നാടക സമിതിയിൽ നിന്നും മത്സരത്തിനു പോയ ഒരു നാടകത്തിലൂടെ തിരുവനന്തപുരം ആക്ടിന്റെ മികച്ച നടനുള്ള പുരസ്‌കാരവും സ്വന്തമാക്കി. 'ചങ്ങനാശേരി ഗീഥ'യുടെ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ട് പ്രൊഫഷണൽ നാടകരംഗത്തെത്തിയ ഇദ്ദേഹം പിന്നീട് കോട്ടയം നാഷണൽ തിയേറ്റഴ്‌സ് അടക്കം ഒട്ടേറെ സമിതികളുമായി സഹകരിച്ചു പ്രവർത്തിച്ചു.
തുടർന്ന്, സിനിമാഭിനയം ലക്ഷ്യമിട്ട് മദ്രാസിലെത്തിയ തങ്കരാജ് 'അച്ചാരം അമ്മിണി ഓശാരം ഓമന, ആനപ്പാച്ചൻ തുടങ്ങിയ ഏതാനും സിനിമകളിൽ അക്കാലത്ത് വേഷമിട്ടു. കെ.പി.എ.സി.ക്കുവേണ്ടി എസ്.എൽ. പുരം രചനയും സംവിധാനവും നിർവ്വഹിച്ച, 'സിംഹം ഉറങ്ങുന്ന കാട്' എന്ന നാടകത്തിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചതനുസരിച്ച് മദ്രാസിൽ നിന്ന് തിരിച്ചു നാട്ടിലെത്തിയ ഇദ്ദേഹം പിൽക്കാലത്ത് കെ.പി.എ.സി.യുടെ പ്രധാന നടനും, കൺവീനറും സെക്രട്ടറിയുമൊക്കെയായി മാറി.
തുടർന്ന് ചാലക്കുടി സാരഥി എന്ന സമിതിയുമായി ബന്ധപ്പെട്ട പ്രവർത്തിച്ച തങ്കരാജ് 1995 ൽ കൈനകരി തിയേറ്റേഴ്‌സ് എന്ന നാടകട്രൂപ്പും സ്വന്തമായി രൂപീകരിച്ചു. പിന്നീട് അതെ നാടകസമിതിയുടെ പ്രവർത്തനം അവസാനിപ്പിസിച്ചുകൊണ്ടാണ് നടൻ തിലകനുമായി ചേർന്ന് 'അമ്പലപ്പുഴ അക്ഷരജ്വാല' എന്ന മറ്റൊരു ട്രൂപ്പ് തുടങ്ങി. എന്നാൽ അതിന്റെ പ്രവർത്തനം കാര്യമായി മുൻപോട്ട് പോയില്ല.


