- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിനെ ബ്രാൻഡ് അംബാസഡറാക്കി കച്ചവടം കൊഴുപ്പിച്ച് 400 കോടി അടിച്ചുമാറ്റിയ കൈരളി ടിഎംടി തട്ടിപ്പ് കേസ്; റിമാൻഡിലുള്ള ഡയറക്ടർ ഹുമയൂണിന്റെ ജാമ്യഹർജിയിൽ സർക്കാർ നിലപാട് അറിയിക്കണം; ജിഎസ്ടി ഇന്റലിജൻസ് ഓഫീസർക്കും കോടതി നിർദ്ദേശം
തിരുവനന്തപുരം : കൈരളി റ്റി.എം.റ്റി സ്റ്റീൽ കമ്പനി നടത്തിയ 400 കോടിയുടെ വ്യാജ ജിഎസ്ടി (ചരക്കു സേവന നികുതി) ബിൽ വെട്ടിപ്പ് കേസിൽ റിമാൻഡിലുള്ള ഡയറക്ടർ ഹുമയൂണിന്റെ ജാമ്യ ഹർജിയിൽ സർക്കാർ നിലപാടറിയിക്കാൻ തലസ്ഥാനത്തെ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയുടെ ജാമ്യ ഹർജിയിൽ നിലപാടറിയിക്കാൻ സർക്കാരിനോടും ജി എസ് റ്റി ഇന്റലിജൻസ് ഓഫീസറോടും നിർദ്ദേശിച്ചത്.
ഏപ്രിൽ 20 മുതൽ റിമാൻഡിൽ കഴിയുന്ന പ്രതി കൈരളി റ്റി.എം.റ്റി സ്റ്റീൽ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയക്ടർ ഹുമയൂൺ കള്ളിയത്ത് സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കവേയാണ് എ.സി.ജെ.എം വിവിജ രവീന്ദ്രൻ നിലപാടറിയിക്കാൻ ഉത്തരവിട്ടത്.
2020 മുതലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് കഞ്ചിക്കോട്ടും തമിഴ്‌നാട് സേലത്തും സ്റ്റീൽ ബാറുകൾ അടക്കമുള്ള കെട്ടിട നിർമ്മാണ ഫാക്ടറിയുള്ള പ്രമുഖ കമ്പനിയാണ് കള്ളിയത്ത് റ്റി എം റ്റി. ഒരു വർഷത്തിൽ ആയിരം കോടിയുടെ വിറ്റു വരവുള്ള സ്ഥാപനമെന്നവകാശപ്പെടുന്ന കമ്പനി സിനിമാ താരം ജയറാ, മോഹൻലാൽ എന്നിവരെ ബ്രാൻഡ് അംബാസഡർമാരാക്കി പരസ്യം ചെയ്തു പോരുന്നതുമാണ്.
കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂൺ 400 കോടി രൂപയുടെ വ്യാജ വിൽപ്പന രേഖയുണ്ടാക്കി 43 കോടി രൂപ ജി എസ് റ്റി ക്രെഡിറ്റ് അപഹരിച്ചെടുത്ത് സർക്കാരിനെ വഞ്ചിച്ചുവെന്നാണ് കേസ്. ഹുമയൂൺ തന്റെ പേരിൽ ഇല്ലാത്ത ഒരു സ്ഥാപനത്തിന്റെ വ്യാജ വിലാസത്തിൽ ആണ് ബില്ലുകൾ ഉണ്ടാക്കി പണം തട്ടിയെടുത്തത്. തിരുവനന്തപുരം ജി എസ് റ്റി ഇന്റലിജന്റ്‌സ് യൂണിറ്റാണ് കുറ്റകൃത്യം കണ്ടെത്തി കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒന്നര വർഷത്തോളം നീണ്ട നിരീക്ഷണത്തിന്നൊടുവിലാണ് ഹുമയൂൺ കള്ളിയത്തിനെ ഇന്നു അറസ്റ്റ് ചെയ്തത്. കൈരളി ടിഎംടി ജിഎസ്.ടി വെട്ടിപ്പു നടത്തുന്നുണ്ടെന്ന വിവരമാണ് അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടിള്ളത്. നാനൂറ് കോടിയുടെ കള്ളബിൽ ഉണ്ടാക്കിയെന്നാണ് ജിഎസ്ടി ഇന്റലിജൻസ് കണ്ടെത്തിയിരിക്കുന്നത്. ഇത് വഴി 43 കോടിയോളം രൂപ ജിഎസ്ടി ഇനത്തിൽ മാത്രം സർക്കാറിന് നഷ്ടമായെന്നുമാണ് വിവരം. ഇത് സംബന്ധിച്ച പരിശോധനകൾ വിലുപപ്പെടുത്തിയാൽ തട്ടിപ്പിന്റെ വ്യാപ്തി ഉയരുമെന്നാണ് ലഭിക്കുന്ന വിവരം.
കള്ള ബിൽ അടച്ച് ടാക്‌സ് ക്രെഡിറ്റ് ഉണ്ടാക്കും. സാധനങ്ങൾ ഷോപ്പിൽ നിന്ന് പോകാതെ തന്നെയാണ് ഇവർ ബിൽ അടിച്ചു കൊണ്ടിരുന്നത്. ഇത് നിരന്തരം ഇവർ ചെയ്തു കൊണ്ടിരുന്നു. ഇതോടെ വളരെ ചെറിയ ജിഎസ്ടി വിഹിതമാണ് സർക്കാരിലേക്ക് പോയത്. ഇത് മനസിലാക്കി രണ്ടു തവണ കേന്ദ്ര ജിഎസ്ടി അധികൃതർ കൈരളി ടി.എം ടി സ്റ്റീൽ ബാർസിൽ റെയ്ഡ് നടത്തിയിരുന്നു. എന്നിട്ടും തട്ടിപ്പു തുടരുകയാണ് ഈ ഗ്രൂപ്പു ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം.
ഹുമയൂൺ കള്ളിയത്താണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്ന് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം വ്യക്തമാക്കി. ജിഎസ്ടി ഇന്റലിജൻസ് ഓഫീസർ ജിജോ ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹുമയൂണിനെ അറസ്റ്റു ചെയ്തത്. സീനിയർ ഇന്റലിജലൻസ് ഓഫീസർമാരായ ഹരീന്ദ്രൻ കെ, ഷാഹുൽ ഹമീദ് എ, ബാലഗോപാൽ ജി കുര്യൻ എന്നിവരും ഇന്റലിജൻസ് ഉദ്യോഗസ്ഥരായ വൈശാഖ് പി വൈശാഖൻ, അശോക് കുമാർ ദാട്ടി, മഞ്ജു കൃഷ്ണദാസ്, ജിതു തുടങ്ങിയവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്. ജിഎസ്ടി ഇന്റലിജന്റ്സ് ഡെപ്യൂട്ടി ഡയറക്ടർ കൃഷ്ണേന്തു മിന്റുരാജ, അഡീഷണൽ ഡയറക്ടർ നസീർ ഖാൻ എന്നിവരും അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു.