തിരുവനന്തപുരം: തൊഴിലിടത്തിലും വീട്ടിലും എപ്പോഴും എല്ലാവരേയും ചിരിപ്പിച്ചും സന്തോഷിപ്പിച്ചും മാത്രം കണ്ടിട്ടുള്ള മുഖമായിരുന്നു സാജന്റേത്. ആ കലാകാരന്റെ വിയോഗം ഉൾക്കൊള്ളാനാവാത്ത ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. സാജന്റെ ശവശരീരത്തിന് മുന്നിൽ ഭാര്യ അനിതയുടേയും മക്കളായ ആഷിഖിന്റെയും സാന്ദ്രയുടേയും ഇരിപ്പ് കാണുമ്പോഴും സാജൻ ഇനി ഒപ്പമില്ലെന്ന സത്യം ഉൾക്കൊള്ളാനാകുന്നില്ലെന്നാണ് സഹപ്രവർത്തകരായ അമ്പിളിയും കുരിയാത്തിയും പറയുന്നത്. അവരുടെ മാത്രം അഭിപ്രായം മാത്രമല്ല ഇത്. സാജനെ അറിയുന്ന എല്ലാവരും മറുനാടൻ മലയാളിയോട് പങ്കുവച്ചത് ഇതേ അഭിപ്രായം തന്നെയാണ്.

ഡബ്ബിങ് ജോലിക്ക് പുറമേ ഓട്ടോറിക്ഷയോടിച്ചും ചില ചെറിയ പണികൾ ചെയ്തുമാണ് സാജൻ കുടുംബം പുലർത്തിയിരുന്നത്. സാജന്റെ മരണം ഉൾക്കൊള്ളാനാകാതെയാണ് തിരുവല്ലം സ്റ്റാന്റിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ സാജന്റെ വീട്ടിലെത്തിയത്. ഇടവേളകളിൽ സിനിമാ താരങ്ങളെ അനുകരിച്ചും തമാശ പറഞ്ഞും തങ്ങളെ സാജൻ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പറയുന്നു. കുടുംബ ബാധ്യതകൾ വർധിച്ചപ്പോഴാണ് ഡബ്ബിങ് ജോലി ഇല്ലാത്ത സമയത്ത് സാജൻ ഓട്ടോ റിക്ഷ ഓടിച്ച് തുടങ്ങുന്നത്.

ആദ്യമായി തിരുവനന്തപുരത്തെത്തിയത് കലാഭവൻ മണി വിളിച്ചിട്ട്

അന്തരിച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റ് സാജൻ ടി ജോൺ എന്ന കലാഭവൻ സാജൻ എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിയാണ്. കലാഭവനിൽ നടൻ ദിലീപിന്റെയും കലാഭവൻ മണിയുടേയുമൊക്കെ ബാച്ചിലെ അംഗമായിരുന്നു സാജനും. ആബേലച്ചന്റെ പ്രിയ ശിഷ്യന്മാരിലൊരാളായിരുന്നു സാജൻ. അനുകരണ കലയിൽ വലിയ മികവ് പുലർത്തിയിരുന്ന സാജൻ ഭാവിയിൽ ഒരുപാട് ഉയരങ്ങളിലെത്തുമെന്നാണ് പരക്കെ എല്ലാവരും വിശ്വസിച്ചിരുന്നത്.

കലാഭവനിൽ നിന്നും പുറത്തിറങ്ങിയ ശേഷം സിനിമകളിൽ വേഷം അന്വേഷിച്ച് ചെന്നൈയിലും കൊച്ചിയിലും തിരുവനന്തപുരത്തുമായി നിരവധി തവണ എത്തി. പിന്നീട് അനുകരണവും കോമഡി പരിപാടികളുമായി സ്റ്റേജ് ഷോകളുമായി മുന്നോട്ട് പോവുകയായിരുന്നു. നടൻ സുകുമാരന്റെ മരണമാണ് ഡബ്ബിങ്ങ് ലോകത്തേക്ക് സാജന്റെ അരങ്ങേറ്റത്തിന് വഴിയൊരുക്കുന്നത്. സുകുമാരന്റെ മരണത്തെതുടർന്ന് ചിത്രത്തിന്റെ ഡബ്ബിങ്ങ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. അന്നത്തെ കാലത്തെ പ്രധാന മിമിക്രി താരങ്ങളായ നിരവധിപേരെ കൊണ്ട് വന്നെങ്കിലും ശബ്ദത്തിൽ വലിയ വ്യത്യാസങ്ങളുള്ള സുകുമാരന്റെ ശബ്ദം അനുകരിക്കുകയും അത് ഫലിപ്പിക്കുകയും വലിയ ബുദ്ധിമുട്ടായിരുന്നു.

കലഭവൻ മണി ഉൾപ്പടെ ശ്രമിച്ചിട്ടും അന്ന് അത് നടന്നില്ല. പിന്നീട് കലാഭവൻ മണി തന്നെയാണ് സാജൻ എന്ന ഒരു മിമിക്രി ആർട്ടിസ്റ്റ് ഉണ്ടെന്നും അയാൾക്ക് ഇത് ചെയ്യാൻ കഴിയുമെന്നും അറിയച്ചതോടെ അടിമാലിയിലുണ്ടായിരുന്ന സാജനെ തിരക്കി ആളുകൾ ഇവിടുന്ന് പോവുകയും കണ്ടെത്തി കൊണ്ട് വരികയുമായിരുന്നു. സാജന്റെ അനുകരണം വളരെ പ്രശംസ പിടിച്ച് പറ്റുകയും ചെയ്തു.

ഡബ്ബിങ്ങില്ലാത്ത സമയത്ത് ഓട്ടോറിക്ഷ ഡ്രൈവർ

കൊച്ചിയിൽ നിന്നും തലസ്ഥാനത്തേക്കെത്തിയത് ഡബ്ബിങ്ങ് ജോലികളുടെ അതിപ്രസരം കാരണം തന്നെയായിരുന്നു. ഭാര്യ അനിതയ്ക്കും മകൻ ആഷിഖിനുമൊപ്പമാണ് അന്ന് എത്തിയത്. പിന്നീട് സിനിമയിൽ ഉൾപ്പടെ അവസരം തേടിയങ്കിലും ചില സിനിമകളിൽ ചെറിയ വേഷങ്ങൾ മാത്രമാണ് ലഭിച്ചത്.സിനിമകൾ വിജയിക്കാതിരിക്കുകയും ചെയ്തപ്പോൾ ആ മോഹം ക്രമേണ അവസാനിപ്പിക്കേണ്ട് വന്നു. ഡബ്ബിങ്ങ് ജോലികളും ചില സമയങ്ങളിൽ കുറയുകയും ഇതിനിടയിൽ ഭാര്യ അനിത രണ്ടാമത് ഒരു പെൺകുട്ടിക്ക് അനിത ജന്മം നൽകിയതോടെ കൂടുതൽ സാമ്പത്തിക പ്രശ്നങ്ങലുണ്ടാകാതിരിക്കാൻ ഓട്ടോയോടിക്കാൻ തീരുമാനിക്കുകയായിരുന്നു.

ആദ്യ കാലങ്ങളിൽ വാടകയ്ക്കാണ് ഓട്ടോ ഓടിച്ചിരുന്നത് പിന്നീട് സ്വന്തമായി ഓട്ടോ വാങ്ങുകയായിരു്നനു. ഡബ്ബിങ്ങ് ജോലിക്ക് പോയിരുന്നതു പോലും ഓട്ടോയിലാണെന്നും സഹപ്രവർത്തകർ പറയുന്നു. ഓട്ടോ സ്റ്റാന്റിലെ ഇടവേളകളിൽ തമാശകൾ പറഞ്ഞും സിനിമാ താരങ്ങളുടെ ശബ്ദമനുകരിച്ചുമാണ് സുഹൃത്തുക്കളെ രസിപ്പിച്ചിരുന്നത്. നമുക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിലും സാജൻ തന്റെ തമാശകളിലൂടെ അതക്കെ മാറ്റും സുഹൃത്തുക്കൾ പറയു്നനത് ഇങ്ങനെ.

വില്ലനായി എത്തിയ കാൻസർ

നട്ടെല്ലിലെ കാൻസർ സാജന്റെ ജീവിത്തിന്റെയും കുടുബത്തിന്റേയും താളം തന്നെ തെറ്റിച്ചു. ഡബ്ബിങ്ങ് ആർട്ടിസ്റ്റ് അസോസിയേഷൻ, ചലച്ചിത്ര അക്കാദമി എന്നിവർ നൽകിയ പണം ചികിത്സയ്ക്ക് ഉപയോഗിക്കേണ്ട് വന്നു. എന്നാൽ മക്കളുടെ വിദ്യഭ്യാസ ചെലവിനും വീട്ടുചെലവിനും കുടുംബം ബുദ്ധിമുട്ടിയതോടെ ഭാര്യക്ക് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകേണ്ട് വരികയും ചെയ്തു.തനിക്ക് നിരവധി ആരോഗ്യ സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നിട്ടും അതൊന്നും പറഞ്ഞ് മറ്റുള്ളവരെ വിഷമിപ്പിക്കാനോ നിരാശനായി ഇരിക്കനോ സാബൻ തയ്യാറായിരുന്നില്ല.

തിരുവല്ലം സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കു്നനതിനിടയിൽ നാട്ടുകാരെ ആരെയെങ്കിലും കണ്ടാൽ തന്റെ ജീവിതം ഇപ്പോൾ ഇങ്ങനെയാണെന്ന് ആരും അറിയണ്ട എന്ന് പറഞ്ഞ് അവിടെ നിന്നും സാജൻ ആദ്യമൊക്കെ ഒഴിഞ്ഞ് പോകുമായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു. ഇന്ന് രാവിലെ അന്തരിച്ച സാജന്റെ മൃതദേഹം മെഡിക്കൽ കോളേജിൽ നിന്നും കൊണ്ട് പോയത് തിരുവല്ലം പുഞ്ചക്കരിയിലെ വാടകവീട്ടിലേക്കാണ്. അവിടെ അടുത്തുള്ള ചില സുഹൃത്തുക്കൾ മാത്രമാണ് വന്നത്. സാജൻ പോകുന്ന സെന്റ് പീറ്റേർസ് പള്ളിയിലെ ചില ഇടവക അംഗങ്ങളും എത്തിയിരുന്നു. തിരുവല്ലം ഓട്ടോ സ്റ്റാൻഡിലെ ചില സുഹൃത്തുക്കളും വീട്ടിലേക്ക് എത്തി.

കലാഭവനിൽ പൊതു ദർശനം

സാജന്റെ മൃതദേഹം രാവിലെ 11: 45 കഴിഞ്ഞതോടെ കലാഭവൻ തിയറ്ററിൽ എത്തിച്ചു. മോർണിങ്ങ് ഷോ ഉൾപ്പടെ റദ്ദാക്കിയാണ് കലാഭവനിൽ പൊതു ദർശനത്തിന് വെച്ചത്. നിരവധി ലിനിമാ സീരിയൽ താരങ്ങളും ഡബ്ബിങ് ആർട്ടിസ്റ്റുകളും പ്രിയ സുഹൃത്തിനെ അവസാനമായി ഒന്നു കാണാൻ എത്തിയിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ സംവിധായകൻ സിബി മലയിൽ, നടൻ ശ്രീകുമാർ ഡബ്ബിങ്ങ് ആർട്ടിസ്റ്റുകളായ അലിയാർ കുഞ്ഞ്, ഷോബി തിലകൻ എന്നിലവരും സീരിയൽ താരങ്ങളായ കിഷോർ സത്യ ഉൾപ്പടെയുള്ളവർ എത്തിയിരുന്നു.

തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെയാണ് നഷ്ടമായതെന്ന് ഷോബി തിലകൻ മറുനാടനോട് പറഞ്ഞു. ഇനി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കാര്യങ്ങൾ നോക്കുന്നതിനും മക്കളുചടെ വിദ്യാഭ്യാസത്തിനും ജീവിത്തതിനും വേണ്ട സഹായങ്ങൾ നൽകുക എന്നതാണ് ലക്ഷ്യമെന്നും ഷോബി പറുന്നു. സാബന്റെ മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ കോതമംഗലത്തെ വീട്ടിലെത്തിക്കും. നാളെ രാവിലെയാണ് ശവസംസ്‌കാരം കോതമംഗലം വലിയ പള്ളിയിൽ ക്രമീകരിച്ചിരിക്കുന്നത്. സാജന്റെ സഹോദരൻ ജോയിയും മറ്റ് ബന്ധുക്കളും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.