മിമിക്രി വേദിയിൽ നിന്നും വെള്ളിത്തിരയിലെ വില്ലനായി മാറിയപ്പോൾ അഭിനയത്തിന്റെ ഏത് രസതന്ത്രവും പരീക്ഷിക്കാവുന്ന ലാബാണ് കലാഭവൻ ഷാജോൺ എന്ന് പ്രേക്ഷകർക്ക് മനസിലായ ഒന്നാണ്. ചെറു വേഷങ്ങളിൽ സിനിമാ ജീവിതം തുടങ്ങി സംവിധായകന്റെ തൊപ്പിയണിയാൻ പോകുന്ന ഷാജോണിന് കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും കഥകളും അതിൽ നിന്നും സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയതിന്റെ അനുഭവങ്ങളും പറയാനുണ്ട്.

പൃഥ്വിരാജിനെ നായകനാക്കി ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ ഫെബ്രുവരിയിൽ ഷൂട്ടിങ് ആരംഭിക്കും. ശങ്കർ-രജനീകാന്ത് കൂട്ടുകെട്ടിൽ റിലീസിനെത്തുന്ന 2.0യിലും ഷാജോൺ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.

സംവിധായകൻ ആകണമെന്ന് ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നെങ്കിലും യാദൃച്ഛികമായാണ് ബ്രദേഴ്‌സ് ഡേയിലേക്ക് എത്തുന്നതെന്നും അതിനു നിമിത്തമായതു പൃഥ്വിരാജ് ആണെന്നും ഷാജോൺ പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷാജോൺ തന്റെ സ്വപ്‌നങ്ങൾ തുറന്ന് പറഞ്ഞത്.

സംവിധായകനാകാൻ നിർദ്ദേശിച്ചത് പൃഥ്വി, ലൂസിഫറിലെ സെറ്റിലെ അത്ഭുതവും അദ്ദേഹം തന്നെ

അഭിനയിക്കമ്പോഴും സംവിധാനം ചെയ്യണമെന്ന് ആരുടേയും ആഗ്രഹമാണ്. പക്ഷേ ഇത്രയും വേഗം അതിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ബ്രദേഴ്‌സ് ഡേയുടെ തിരക്കഥ പൂർത്തിയായപ്പോൾ ഞാനത് പൃഥിരാജിനെ കാണിച്ചു. അപ്പോഴാണ് എന്നോടുതന്നെ ഈ ചിത്രം സംവിധാനം ചെയ്യാൻ പൃഥ്വി ആവശ്യപ്പെട്ടത്.

ചിത്രം മറ്റാരെക്കൊണ്ടെങ്കിലും സംവിധാനം ചെയ്യിക്കട്ടെ എന്നായിരുന്നു എനിക്ക്. എന്നാൽ ചേട്ടൻ സംവിധാനം ചെയ്യൂ എന്നു പറഞ്ഞതും ആത്മവിശ്വാസം പകർന്നതും രാജുവാണ്. ഒരു കഥ നന്നായി പറഞ്ഞു ഫലിപ്പിക്കാൻ കഴിയുന്ന ഒരാൾക്ക് നന്നായി സംവിധാനം ചെയ്യാനും കഴിയും എന്നാണ് രാജു പറഞ്ഞത്. ചേട്ടനാണ് സംവിധാനം ചെയ്യുന്നതെങ്കിൽ ഞാൻ അഭിനയിക്കാം എന്നു പറഞ്ഞ് രാജു എന്നെ ഞെട്ടിച്ചു കളഞ്ഞു. ഒരുപാടു പേർ രാജുവിന്റെ ഡേറ്റ് കിട്ടാനായി ആഗ്രഹിക്കുമ്പോഴാണ് രാജു എനിക്ക് ഇങ്ങോട്ടൊരു ഡേറ്റ് തന്നത്. ആ അവസരം നഷ്ടപ്പെടുത്തരുതെന്നു തോന്നി.

പൃഥി എന്ന ശരിക്കും അത്ഭുതപ്പെടുത്തി കളഞ്ഞു. ഞാനിത്ര നാൾ കണ്ട നടനായ രാജുവിനെയല്ല ലൂസിഫറിന്റെ സെറ്റിൽ കണ്ടത്. രാജു വളരെ വ്യത്യസ്തനായൊരു വ്യക്തിയായിത്തോന്നി. നൂറു സിനിമകൾ ചെയ്ത സംവിധായകന്റെ തഴക്കത്തോടെയാണ് അദ്ദേഹത്തെ കാണാനാകുന്നത്. മോഹൻലാൽ, മഞ്ജു വാരിയർ തുടങ്ങിയ പ്രതിഭകൾ, ബോളിവുഡിൽ നിന്നുള്ള താരങ്ങൾ ഇവരെയൊക്കെ അനായാസമായി അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. ഒട്ടും സമ്മർദ്ദം നൽകാതെ, അഭിനേതാക്കളെ വളരെ കംഫർട്ടബിൾ ആക്കിയാണ് രാജു അഭിനയിപ്പിക്കുന്നത്.

എന്താണു തനിക്ക് വേണ്ടതെന്ന് രാജുവിനു നല്ല ബോധ്യമുണ്ട്. ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നയാളാണ് രാജു എന്നു തോന്നിയില്ല. സെറ്റിൽതന്നെ ചില രംഗങ്ങൾ കണ്ട് ആവേശഭരിതനായി നിന്നിട്ടുണ്ട്. സിനിമയിലെ മോഹൻലാലിന്റെ അഭിനയശൈലി തന്നെ മറ്റുസിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. ലൂസിഫർ കാണാനായി കാത്തിരിക്കുകയാണ് ഞാൻ.

രജനി ചിത്രത്തിലെ അനുഭവം

രജനീകാന്ത് ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. എന്റെ വേഷത്തെക്കുറിച്ചു കൂടുതൽ വെളിപ്പെടുത്താൻ കഴിയില്ല. രജനി സാറിനൊപ്പം അഭിനയിക്കുന്നില്ലെങ്കിലും അക്ഷയ് കുമാർ സാറിനൊപ്പം സ്‌ക്രീൻ സ്‌പേസ് പങ്കിടാൻ കഴിഞ്ഞു.

രജനീകാന്തിനൊപ്പം കോമ്പിനേഷൻ സീനുകളൊന്നുമില്ലെങ്കിലും ഒരു ദിവസം സെറ്റിലെത്തിയ രജനിസാറിന് എന്നെ പരിചയപ്പെടുത്തിക്കൊടുത്തത് ശങ്കർസാറാണ്. അദ്ദേഹം അമേരിക്കയിൽനിന്നു തിരിച്ചെത്തിയ സമയമായിരുന്നു. ഞങ്ങൾ 10 മിനിറ്റോളം സംസാരിച്ചു. രജനിസാറിനെ നേരിട്ടു കണ്ടപ്പോൾ ഞാൻ ഒരുനിമിഷം തരിച്ചുനിന്നുപോയി. എന്നോട് ഒരുപാട് കാര്യങ്ങൾ അദ്ദേഹം സംസാരിച്ചു. എന്നാൽ അദ്ദേഹത്തെ നേരിട്ട കണ്ട ആകാംക്ഷയിൽ നിന്നതുകൊണ്ട് സാർ എന്താണ് പറഞ്ഞതെന്ന് ഓർത്തെടുക്കാൻ പോലും കഴിയുന്നില്ല. അദ്ദേഹം എന്റെ തോളത്തുതട്ടിയാണ് സംസാരിച്ചത്.

ഷൂട്ടിന്റെ അവസാനദിവസം അക്ഷയ് കുമാറിനൊപ്പം ഒരു സെൽഫി എടുക്കണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അസോസിയേറ്റ്‌സിൽ ഒരാളോട് ഞാനെന്റെ ആഗ്രഹം പറയുകയും ചെയ്തു. എന്നാൽ അവസാന ദിവസം, അദ്ദേഹത്തിന്റെ ഷൂട്ട് എനിക്ക് മുൻപേ കഴിഞ്ഞു. എന്റെ ക്ലോസപ്പ് ഷോട്ടുകൾ ആണെങ്കിൽ അപ്പോഴും ബാക്കിയുണ്ട്. ഷൂട്ടിനിടയിൽ പോയി സെൽഫി എടുക്കുന്നത് ശരിയല്ലാത്തതു കൊണ്ട് എന്റെ സെൽഫി മോഹം മറന്നു കളഞ്ഞേക്കാം എന്നു വിചാരിച്ചു. അദ്ദേഹത്തിന്റെ മേക്കപ്പ് ഹെവി ആയതുകൊണ്ട് പൂർണമായും നീക്കം ചെയ്യാൻ രണ്ടു മണിക്കൂറോളം എടുക്കുമായിരുന്നു.

മൂന്നു മണിക്കൂറോളം കഴിഞ്ഞു കാണും, അസോസിയേറ്റ്‌സ് വന്നു പറഞ്ഞു, അക്ഷയ് കുമാർ കാരവനിൽ താങ്കൾക്കായി വെയിറ്റ് ചെയ്യുന്നുണ്ടെന്ന്, അതും സെൽഫി എടുക്കാൻ. ഞാനത് കേട്ട് ഞെട്ടിപ്പോയി. അദ്ദേഹത്തെപ്പോലെ ഒരു താരം ഒരു മണിക്കൂറോളം എന്റെ ആഗ്രഹം സാധിച്ചു തരാനായി നിൽക്കുക. എനിക്കു വിശ്വസിക്കാൻ പോലും പറ്റുമായിരുന്നില്ല. ഞങ്ങൾ അദ്ദേഹത്തിന്റെ കാരവാനിൽ ഇരുന്ന് സെൽഫി എടുത്തു. കുറേനേരം സംസാരിച്ചു.

 മൈ ബോസ്, ദൃശ്യം എന്നീ സിനിമകൾക്കു ശേഷമാണ് നല്ല വേഷങ്ങൾ എന്നെ തേടിയെത്തിയത്. മറ്റുള്ളവരെ വലിച്ചു താഴെയിട്ട് വളരാൻ ഞാൻ ശ്രമിച്ചിട്ടില്ല. വേഷങ്ങൾക്കായി ആരുടെയും പുറകെ നടന്നിട്ടില്ല. പണ്ടൊക്കെ അഭിനയിക്കുന്ന സിനിമകളിൽ എനിക്ക് ആകെ ഉണ്ടായിരുന്നത് മൂന്നു ഡയലോഗുകളൊക്കെ ആയിരുന്നു. സ്ഥിരമായി പൊലീസ് വേഷങ്ങൾ ചെയ്യുമ്പോൾ സുഹൃത്തുക്കൾ പരിഹസിക്കുമായിരുന്നു. എന്നാൽ അതൊരിക്കലും എന്നെ തളർത്തിയില്ല. അതുകൊണ്ടാകാം ദൃശ്യത്തിലെ പൊലീസ് കഥാപാത്രം തന്നെയാണ് അവസാനം വഴിത്തിരിവായി വന്നതെന്നും ഷാജോൺ പറയുന്നു.