രൊറ്റ പാട്ടു കൊണ്ട് ജനമനസ്സുകൾ കീഴടക്കിയ സിനിമയാണ് പൂമരം. രണ്ടു വർഷമായി ജയറാമിന്റെ മകൻ കാളിദാസൻ അഭിനയിച്ച ഈ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്. ഓണവും വിഷുവും ക്രിസ്തുമസും എന്താഘോഷം വന്നാലും ആരാധകർ കാത്തിരിക്കും പൂമരത്തിനായി. ഒടുവിൽ ഈ ക്രിസ്തുമസിനും സിനിമ എത്താതായപ്പോൾ ട്രോളന്മാരും സിനിമയെ കളിയാക്കി രംഗത്തെത്തി. ഇറങ്ങാത്ത സിനിമയ്ക്ക് റിവ്യു എഴുതിയും ട്രോളുകൾ ഇറക്കിയുമാണ് ഇന്നലെ പൂമരം വീണ്ടും ട്രോളന്മാർ ചർച്ചയാക്കിയത്.

'ക്ലാസ്സ്‌മേറ്റ്‌സിനും ബോഡി ഗാർഡിനും ശേഷം ഇത്രക്ക് അടിപൊളി ക്യാംപസ് മൂവി എനിക്ക് കാണാനേ പറ്റിയിട്ടില്ല...അടുത്ത സൂപ്പർസ്റ്റാർ എന്ന ചോദ്യത്തിന് ഇനി ഒറ്റ ഉത്തരമേ ഉള്ളൂ...കാളിദാസ് ജയറാം'...ഇങ്ങനെ രസകരമായ ഒരുപാട് കുറിപ്പുകളും ട്രോൾ പോസ്റ്റും സമൂഹമാധ്യമങ്ങളിൽ തരംഗമായി. അവസാനം നിരൂപണങ്ങളെല്ലാം കലക്കിയെന്ന് അറിയിച്ച് കാളിദാസ് തന്നെ രംഗത്തെത്തി. എന്നാൽ സിനിമയെ കുറിച്ച് ഒരക്ഷരവും കാളിദാസനും പറഞ്ഞില്ല.

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായൊരു പൂമരം റിവ്യു താഴെ....

പൂമരം

പ്രതീക്ഷകളോട് നീതി പുലർത്തിയ പൂമരം എന്ന് ഒറ്റ വാക്കിൽ പറയാം. ക്ലാസ്സ്മേറ്റ്‌സിനു ശേഷം മികച്ച ഒരു ക്യാമ്പസ് മൂവി. കലാലയ ജീവിതത്തെ ഇത്രമേൽ ഒപ്പിയെടുത്ത ഒരു സിനിമ ഈ അടുത്ത കാലത്ത് ഇറങ്ങിയിട്ടില്ല എന്ന് നിസംശയം പറയാം. റിയലിസ്റ്റിക് സിനിമ അനുഭവം നൽകികൊണ്ട് എബ്രിഡ് ചേട്ടന്റെ മികച്ച സംവിധാനവും, കാളിയുടെ മികവുറ്റ അഭിനയ മുഹർത്തങ്ങളുമാണ് എടുത്തു പറയേണ്ടത്.ഒരു ക്യാമ്പസ് ട്രാവൽ മൂവിയാണ് ഇത്.

നഷ്ടപ്പെട്ടുപോയ കാമുകിയുടെ ഓർമകളാൽ ജീവിക്കുന്ന നായകൻ. അങ്ങനെയിരിക്കെ കോളേജിലെ ജൂനിയർ സ്റ്റുഡന്റസ് വരുന്നു. അതിൽ മലയാളം ഡിപ്പാർട്‌മെന്റിലെ അഞ്ജലിയെ നായകൻ ഇഷ്ടപെടുന്നു. എന്നാൽ തന്റെ ഇഷ്ടം തുറന്നു പറയാൻ സാധിക്കാതെ നിൽകുമ്പോൾ കോളേജിൽ ആർട്‌സ് ഡേ വരുന്നു, അന്ന് ഗായകനായ നായകൻ 'ഞാനും ഞാനുമെന്റാളും' എന്ന ഗാനം പാടുകയും, അത് കേട്ട് ഇഷ്ടപെട്ട നായിക കാളിയോട് തനിക്കും ഒരു കപ്പൽ വേണം എന്ന് ആവശ്യപെടുന്നു. പിന്നീട് അങ്ങോട്ട് പൂമരം കൊണ്ട് ഉള്ള കപ്പൽ തേടിയുള്ള നായകന്റെ യാത്രയാണ്. യാത്രക്ക് പോകുന്നതിനു മുൻപ് തന്റെ വസ്ത്രധാരണത്തിൽ തന്നെ നായകൻ മാറ്റം വരുത്തുന്നു. മുണ്ട് എടുത്തിരുന്ന നായകൻ ജീൻസും ജാക്കറ്റും തൊപ്പിയും ട്രാവൽ ബാഗുമായി നിൽകുമ്പോൾ ഇന്റർവെൽ ബ്ലോക്ക്.

കപ്പൽ അന്വേഷിച്ചുള്ള ലോകം മുഴുവനുമുള്ള യാത്രയോട് കൂടിയാണ് 2ആം പകുതി ആരംഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് തുടങ്ങി ബ്രസീലിൽ എത്തുമ്പോൾ നായകൻ ആ വാർത്ത കേൾക്കുന്നു , നായികക്ക് കാൻസർ ആണ്, ഇന്നോ നാളെയോ എന്ന് അറിയാതെ ജീവിതം തള്ളി നീക്കുകയാണ് ആ കുട്ടിയെന്നു. അവളുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കുക എന്ന ലക്ഷ്യവുമായി നായകൻ യാത്ര തുടരുന്നു. അങ്ങനെ ആഫ്രിക്കൻ കാടുകളിൽ എത്തിയ നായകൻ അവിടെയുള്ള ഗീത്രോ തോഗറോ വംശത്തിൽ നിന്നും പൂമര കപ്പൽ സ്വന്തമാക്കുകയും, അതുംകൊണ്ട് കൊച്ചി തുറമുഖത്തേക്ക് വരുകയും ചെയുന്നു. കപ്പൽ ഇറങ്ങിയതും അവൻ ആ വാർത്ത കേൾക്കുന്നു. നായികയെ ചികിൽസിക്കാൻ വന്ന ഡോക്ടറുമായി അവൾ പ്രണയത്തിൽ ആയെന്നു. ദേഷ്യവും വിഷമവും ഉള്ളിൽ ഒതുക്കി കൊണ്ട് അവരെ തന്റെ പൂമര കപ്പലിൽ ഹണിമൂണിനായി അയക്കുന്നു. ത്യാഗങ്ങൾ ഏറ്റുവാങ്ങുന്ന നായകൻ വീണ്ടും മുണ്ട് എടുത്തു നടന്നു വരുമ്പോൾ ചിത്രം അവസാനിക്കുന്നു.

നീലാകാശത്തിനു ശേഷമുള്ള മികച്ച ട്രാവൽ മൂവിയാണ് പൂമരം. ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും മികച്ചു നിന്നു. എന്തുകൊണ്ടും കുടുംബവുമായി കാണാവുന്ന നല്ല ചിത്രം തന്നെയാണ് ഇത്.