ചെന്നൈ: രജനികാന്തിന്റെ മനസ്സ് മോദി പക്ഷത്തെന്നാണ് വിലയിരുത്തൽ. കമൽഹാസൻ പിണറായി വിജയനൊപ്പവും. തന്റേത് ഇടതുപക്ഷ ആശയങ്ങളാണെന്ന് കമൽ തന്നെ വ്യക്തമാക്കുകയും ചെയ്തു. തമിഴക രാഷ്ട്രീയം രജനിയുടേയും കമലിന്റേയും വഴിയേ എത്തുമെന്ന് കരുതുന്നവരുണ്ട്. മോദിക്ക് വേണ്ടി രജനിയും മറുപക്ഷത്തിനായി കമലും ഉടനെത്തുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ കമൽഹസന്റെ പുതിയ പ്രഖ്യാപനം ഏറേയും അമ്പരപ്പിക്കുന്നു. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കമൽ തമിഴ് മക്കൾ വാദമുയർത്തി എതിർക്കുമെന്ന് കരുതുന്നവർക്ക് തെറ്റി. അവതരാപിറവിക്ക് രജനി ഇറങ്ങിയാൽ കമൽഹസൻ ഒപ്പമുണ്ടാകും! ബിജെപിയേയും കോൺഗ്രസിനേയും ഡിഎംകെയും എല്ലാം വെട്ടിലാക്കിയ പ്രഖ്യാപനം.

സ്റ്റൈൽ മന്നനും ഉലകനായകനും ഒരുമിച്ചാൽ തമിഴ് രാഷ്ട്രീയം അവരുടെ വഴിക്ക് പോകുമെന്ന് ഉറപ്പാണ്. ജയലളിതയുടെ മരണ ശേഷം ദ്രാവിഡ രാഷ്ട്രീയത്തിന്റെ നേതൃത്വം രജനിക്കായിരിക്കുമെന്ന് കമൽ പ്രഖ്യാപിക്കുകയാണ്. രജനീകാന്ത് എന്നെങ്കിലും രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെങ്കിൽ താൻ ഒപ്പം ചേരുമെന്നാണ് 'ഉലകനായകന്റെ' പ്രഖ്യാപനം. സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന്റെ സൂചനകൾ നൽകിയതിനു പിന്നാലെയാണ് പുതിയ നീക്കവുമായി കമൽ രംഗത്തു വന്നിരിക്കുന്നത്. ചലച്ചിത്രമേഖലയിൽ തന്റെ എതിരാളിയാണെങ്കിലും നിർണായകമായ പല വിഷയങ്ങളിലും തങ്ങൾ പരസ്പരം അഭിപ്രായം തേടാറുണ്ടെന്നും രജനീകാന്തുമായുള്ള ബന്ധത്തെപ്പറ്റി കമൽ പറഞ്ഞു.

എ.എൻ.ഐ ന്യൂസ് ഏജൻസിയോടാണ് രജനിക്കൊപ്പമാണ് താനെന്ന് കമൽ പറഞ്ഞത്. 'ഞാൻ രാഷ്ട്രീയത്തിൽ രജനികാന്തിനൊപ്പം പ്രവർത്തിക്കുമൊയെന്ന് ചോദ്യങ്ങളുയരുന്നു. രജനി രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ അദ്ദേഹത്തോടൊപ്പം കൈകോർക്കാൻ ഞാനുണ്ടാകും'- കമൽ വ്യക്തമാക്കി. അതേസമയം, രാഷ്ട്രീയ പ്രവേശനത്തിൽ തിടുക്കം കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ അവസാനത്തോടെ രാഷ്ട്രീയപാർട്ടി രൂപീകരിക്കാൻ കമൽഹാസൻ നീക്കം ആരംഭിച്ചതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നവംബറിൽ നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ കമലിന്റെ പാർട്ടി മത്സരിക്കും. അതേസമയം രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് രജനികാന്ത് ഇതുവരെ വ്യക്തമായ സൂചന നൽകിയിട്ടില്ല.

അടുത്തിടെയുണ്ടായ പല സംഭവങ്ങളും രജനി ബിജെപിയോടൊപ്പം ചേരുകയാണെന്ന സൂചനയാണു നൽകിയത്. ബിജെപി യുവജനവിഭാഗം അധ്യക്ഷ പൂനം മഹാജൻ കഴിഞ്ഞ മാസം രജനീകാന്തിന്റെ ചെന്നൈയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു ദൈവം ആഗ്രഹിക്കുകയാണെങ്കിൽ താൻ തീർച്ചയായും രാഷ്ട്രീയത്തിൽ ഉണ്ടാകും എന്നാണു രജനീകാന്ത് പറഞ്ഞത്. ഈ സമയത്ത് കമൽ ചില ചോദ്യങ്ങൾ ഉയർത്തിയിരുന്നു. മഹാരാഷ്ട്രയിൽ ജനിച്ച് കർണ്ണാടകയിൽ വളർന്ന് തമിഴ് സിനിമകളിലൂടെ സൂപ്പർതാരമായ രജനിയുടെ വളർച്ചാ വഴികളെ കുറിച്ചായിരുന്നു ഇത്. ഇതോടെ രജനിക്കെതിരെ പ്രാദേശിക വികാരം ഉയർത്തി ചിലർ രംഗത്തുവന്നു. ഇതിനെ അപ്രസക്തമാക്കുന്നതാണ് രജനിയുടെ പിന്തുണ പ്രഖ്യാപിക്കൽ.

രജനീകാന്ത് ഈ വർഷം സ്വന്തമായി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നു സഹോദരൻ സത്യനാരായണ റാവു ഗെയ്ക്കവാദ് വെളിപ്പെടുത്തിയിരുന്നു. പാർട്ടിയുടെ പേരും ചിഹ്നവും ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായി ചർച്ചകൾ നടക്കുകയാണ്. പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നതിനു മുൻപു പരമാവധി ആരാധകരെ നേരിൽക്കാണാനാണു താരം ശ്രമിക്കുന്നതെന്നും സഹോദരൻ പറഞ്ഞു. കാർഷികവൃത്തി നഷ്ടത്തിലായ കർഷകർക്ക് ഒരു കോടി രൂപ സഹായധനം നൽകിയതും രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശത്തിനു മുന്നോടിയായുള്ള നീക്കമാണെന്നും നിരീക്ഷണമുണ്ടായി.

രജനീകാന്ത് സ്വന്തമായി പാർട്ടിയുണ്ടാക്കുമോ അതോ ബിജെപിയിൽ ചേരുമോ എന്ന ചർച്ച സമൂഹമാധ്യമങ്ങളിലും ശക്തമാണ്. ഡിസംബർ 12ന് ആണു രജനിയുടെ ജന്മദിനം. അന്ന് അദ്ദേഹം തന്റെ രാഷ്ട്രീയപ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. കമൽ ആകട്ടെ അടുത്തിടെ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. തന്റെ നിലപാട് ഒരിക്കലും 'കാവി'യെ അനുകൂലിക്കുന്നതല്ല എന്നും അദ്ദേഹം സന്ദർശനത്തെപ്പറ്റി വ്യക്തമാക്കി. അപ്പോൾ പിന്നെ മോദിയെ അനുകൂലിക്കുന്ന രാഷ്ട്രീയത്തെ കമൽ പുൽകുമോ എന്നതാണ് ഉയരുന്ന ചോദ്യം. എന്നാൽ രജനിയും കമലും ഒരുമിച്ചാൽ പിന്നെ മറ്റാരുമില്ലാതെ തന്നെ തമിഴ്‌നാട് രാഷ്ട്രീയം അവർക്ക് കൈപ്പിടിയിൽ ഒതുക്കാം.

ഇപ്പോൾ പ്രവർത്തിക്കുന്ന 'ബിഗ് ബോസ്' ചാനൽ പരിപാടി കഴിഞ്ഞാൽ കമലിന്റെ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്. ബിഗ്‌ബോസ് അടുത്ത മാസം അവസാനിക്കുകയും ചെയ്യും. അണ്ണാഡിഎംകെയെ വിമർശിച്ച് തുടർച്ചയായി ട്വീറ്റുകളും നടത്തുന്നുണ്ട് കമൽ. കഴിഞ്ഞ മാസം ചെന്നൈയിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ മുഖപത്രമായ മുരശൊലിയുടെ 75-ാം വാർഷികത്തിനിടെ കമൽഹാസനും രജനികാന്തും തമ്മിൽ കണ്ടിരുന്നു. ഡി.എം.കെ. വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിനോടൊപ്പം ഹാസൻ സ്റ്റേജിൽ ഇരിക്കവേ രജനി കാഴ്ചക്കാർക്കൊപ്പം ഇരുന്ന് പ്രസംഗം കേട്ടിരുന്നു. ഇതിന് പിന്നാലെയാണ് രജനിക്ക് പിന്തുണയുമായി കമൽ എത്തുന്നത്.