ചെന്നൈ: സംഘ പരിവാറിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. അതിനിടെ വേറിട്ട ശബ്ദമാവുകയാണ് നടൻ കമൽഹാസൻ. കമൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നുവെന്നും തന്റെ ജന്മദിനത്തിൽ അതിന്റെ പ്രഖ്യാപനം ഉണ്ടാവുമെന്നും വാർത്തകൾ വന്നതോടെ സംഘപരിവാറുകാർക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. ഇതോടെ കമലിനെ കൊല്ലണമെന്ന വാദവുമായി വരെ പ്രസ്താവനകളും ഇറങ്ങി. എന്നാൽ അതിനെല്ലാം ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

നടൻ കമൽഹാസനെ വെടിവച്ച് കൊല്ലണമെന്ന വിവാദ പ്രസതാവന നടത്തിയ ഹിന്ദു മഹാസഭയ്ക്ക് ചുട്ടമറുപടിയുമായി താരം രംഗത്തെത്തി. ജയിലിൽ സ്ഥലം ഇല്ലാത്തതിനാലാണോ തന്നെ വെടിവച്ച് കൊല്ലാൻ തയ്യാറെടുക്കുന്നതെന്ന് ചോദിച്ചാണ് താരത്തിന്റെ തിരിച്ചടി. വിമർശനങ്ങളെ പ്രവർത്തനം കൊണ്ട് പ്രതിരോധിക്കാൻ കഴിയാത്തവരാണ് കൊലവിളി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നമ്മൾ അവരെ ചോദ്യം ചെയ്യുമ്പോൾ അവർ നമ്മളെ ദേശവിരുദ്ധരെന്ന് വിളിക്കും. അവർക്ക് നമ്മളെ ജയിലിലടക്കണം. ഇപ്പോൾ ജയിലിൽ സ്ഥലം ഇല്ലെന്ന് തോന്നുന്നു. അതാണ് ഇപ്പോൾ അവർ കൊലവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. അവർക്കെതിരെ സംസാരിക്കുന്നവരെ അവർക്ക് ഇല്ലാതാക്കണം. പക്ഷേ, ജനാധിപത്യത്തിൽ ഓരോ പൗരനും അവന്റെ മനസിലുള്ളത് പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്'', കമൽഹാസൻ പറഞ്ഞു. ചെന്നൈയിൽ കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ് മാസികയായ ആനന്ദവികടനിലായിരുന്നു ബിജെപിയെ പരോക്ഷമായി വിമർശിച്ചു കൊണ്ടുള്ള കമലിന്റെ പരാമർശം. ഇന്ത്യയിൽ ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ലെന്നും യുവാക്കളിൽ ജാതിയുടെ പേരിൽ വിദ്വേഷം കുത്തിവയ്ക്കാനാണ് ശ്രമങ്ങൾ നടക്കുന്നതെന്നുമായിരുന്നു കമലിന്റെ വിമർശനം. ഇതിന് പിന്നാലെയാണ് കമലിനെതിരെ കൊലവിളിയുമായി ഹിന്ദു മഹാസഭ രംഗത്തെത്തിയത്.