മധുര: മധുരയിൽ ഇന്ന് യുഗപ്പിറവിയാണ്. ഉലകനായകൻ കമൽഹാസന്റെ രാഷ്ട്രീയ പ്രവേശനമാണ് ഇന്ന് തമിഴ്‌നാട് ചർച്ച ചെയ്യുന്നത്. രാഷ്ട്രീയത്തിലേക്കുള്ള കടന്ന വരവ് പ്രഖ്യാപിച്ച രജനിക്ക് മുമ്പേ തന്റെ രാഷ്ട്രീയ പാർട്ടിയുടെ ഉദയത്തിനാണ് കമൽഹാസൻ ലക്ഷ്യമിടുന്നത്.

പാർട്ടിയുടെ പ്രഖ്യാപനത്തിന് മുന്നോടിയായി രാമേശ്വരത്തെ മോസ്‌ക് സ്ട്രീറ്റിലെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്റെ വീട്ടിൽ നിന്ന് തന്റെ പര്യടനത്തിന് ഉലക നായകൻ തുടക്കം കുറിച്ചിരുന്നു. തുടർന്ന് നാളൈ നമതു' പര്യടനത്തിന് രാമേശ്വരത്ത് തുടക്കം കുറിച്ചു.കമൽഹാസന് ഏറ്റവുമധികം ആരാധക പിന്തുണയുള്ള മധുരയിലും രാമനാഥപുരത്തുമാണ് ആദ്യ ദിവസത്തെ യാത്ര.

ഇന്ന് വൈകിട്ടാണ് തമിഴ് നാട് രാഷ്ട്രീയത്തിലെ പുതിയ താരോദയത്തിന് സാക്ഷ്യം വഹിക്കുന്നത്. തന്റെ പാർട്ടിയുടെ പേരും ആശയവും പാർട്ടി പതാകയും കമൽ പുറത്തിറക്കും. കമൽഹാസന്റെ ആരാധകർ ഏറെയുള്ള മധുരയിലെ ഒത്തക്കട മൈതാനിയിലാണു സമ്മേളനം നടക്കുന്നത്.

നാളെ പാർട്ടി സമ്മേളനം നടക്കുന്നതിനാൽ പരിപാടിക്ക് വരാൻ പറ്റാത്ത കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ മധുരയിലെ റാലിയെ അഭിസംബോധന ചെയ്യും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്, അതേ പോലെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എത്തിയേക്കുമെന്നാണ് സൂചന.

യാത്രയുടെ ആദ്യഘട്ടത്തിൽ തന്റെ ജന്മ നാടായ രാമനാഥപുരം, ഡിണ്ടിഗൽ, ശിവഗംഗ ജില്ലകളിൽ പര്യടനം നടത്തും.12.30ന് രാമനാഥപുരത്താണ് ആദ്യ പൊതുയോഗം. രണ്ടരയ്ക്ക് ജന്മനാടായ പരമകുടിയിൽ അണികളെ കാണും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ പാർട്ടിയുടെ നയപരിപാടികൾ കമൽഹാസൻ വിശദീകരിക്കും. ഡി.എം.കെ.അധ്യക്ഷൻ എം.കരുണാനിധി, നടന്മാരായ രജനീകാന്ത്, വിജയകാന്ത്, മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ ടി.എൻ.ശേഷൻ എന്നിവരെയൊക്കെ കമൽഹാസൻ സന്ദർശിച്ചിരുന്നു. നിരവധി എൻ.ജി.ഒ കളുമായും ചർച്ച നടത്തിയതിന് ശേഷമാണ് കമലിന്റെ രാഷ്ട്രീയ പ്രവേശനം.

മുഖ്യമന്ത്രിമാരെകൂടാതെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ടി.എൻ ശേഷൻ, തമിഴ്‌നാട്ടിലെ മുതിർന്ന സിപിഐ നേതാവ് ആർ. നല്ലക്കണ്ണ് എന്നിവരും ചടങ്ങിനെത്തും എന്നാൽ, രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനികാന്ത് പാർട്ടി പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. യാത്ര തുടങ്ങുന്നതിന് മുൻപ് താൻ ഇഷ്ടപ്പെടുന്ന എല്ലാവരേയും സന്ദർശിക്കണമെന്നാണ് തീരുമാനമെന്നും പരിപാടിയിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രജനീകാന്താണ് എന്നും കമൽ പറഞ്ഞിരുന്നു.

മധുരയിലെങ്ങും പാർട്ടി പ്രഖ്യാപനത്തിന് അഭിവാദ്യമറിയിച്ചുള്ള പോസ്റ്ററുകളാണ്.രാഷ്ട്രീയ പ്രഖ്യാപനത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം രജനീകാന്തും കമൽഹാസനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പോയസ് ഗാർഡനിലെ വീട്ടിലെത്തിയാണു കമൽഹാസൻ രജനീകാന്തിനെ കണ്ടത്. സന്ദർശനത്തിനു രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കുശേഷം കമൽഹാസൻ പറഞ്ഞത്.