ചെന്നൈ: അമ്പലങ്ങളിൽ അബ്രാഹ്മണരായ ശാന്തിമാരെ നിയമിച്ച സർക്കാർ നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നടൻ കമൽഹാസന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ധൈര്യപൂർവ്വം 36 അബ്രാഹ്മഹ്മണ ശാന്തിമാരെ നിയമിക്കാൻ തീരുമാനം എടുത്തത്. ഈ തീരുമാനം എടുക്കാൻ ആർജ്ജവം കാണിച്ച കാണിച്ച മുഖ്യമന്ത്രിയെ ട്വീറ്റിലൂടെയാണ് കമൽഹാസൻ പ്രശംസിച്ചത്.

കൊള്ളാം, തിരുവിതാംകൂർ ദേവസ്വം ബോർഡ്. 36 അബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് എന്റെ സല്യൂട്ട്. പെരിയാറിന്റെ സ്വപ്നം സാർഥകമായിരിക്കുന്നു.എന്നാണ് ട്വീറ്റ് ചെയ്തത്.ഇംഗ്‌ളീഷിലും തമിഴിലും ട്വീറ്റ് ചെയ്തിട്ടുണ്ട്. ദേശീയ തലത്തിൽ തന്നെ നിരവധിപേർ ഇതിനോടകം മുഖ്യമന്ത്രിക്ക് അഭിനന്ദനം അറിയിച്ചിരുന്നു.

 അബ്രാഹ്മണരായ ശാന്തിക്കാരെ നിയമിക്കാനുള്ള കേരള സർക്കാർ നടപടിയെ അഭിനന്ദിച്ച് തമിഴ്‌നാട്ടിലെ നേതാക്കളായ സ്റ്റാലിനും വൈകോയും രംഗത്ത് വന്നിരുന്നു.ഇത് ചരിത്രപരമായ തീരുമാനമാണെന്നാണ് ഡിഎംകെ വർക്കിങ് പ്രസിഡന്റ് സ്റ്റാലിൻ ട്വീറ്റ് ചെയ്തത്.

 തൊട്ടുകൂടായ്മയ്‌ക്കെതിരേ കേരളത്തിൽ നടന്ന വൈക്കം സത്യാഗ്രഹത്തിന് പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കർ നേതൃത്വം നൽകിയത് ഈ അവസരത്തിൽ സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എംഡിഎംകെ നേതാവ് വൈകോ അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. തൊട്ട്കൂടായ്മ ഇല്ലാതാക്കാനും അബ്രാഹ്മണരുടെ സാമൂഹിക നീതിക്കുവേണ്ടിയും പെരിയാർ രാമസ്വാമി വൈക്കത്ത് സമരം നടത്തിയതിനെ ഉൾപ്പെടെ പരാമർശിച്ചാണ് പിണറായിക്ക് ഫേസ്‌ബുക്കിലൂടെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും അഭിനന്ദനവുമായി എത്തി. അബ്രാഹ്മണരെ ക്ഷേത്രങ്ങളിൽ പൂജാരിയായി നിയമിച്ച ഉത്തരവിനെ അഭിനന്ദിച്ച് എംകെ സ്റ്റാലിൻ ട്വീറ്റ് ചെയ്യുകയായിരുന്നു.

തെലങ്കാനയിലെ ദളിത് സമൂഹവും ഡിഎംകെയും എംഡിഎംകെയും ഉൾപ്പെടെ തമിഴ്‌നാട്ടിലെ പ്രബല രാഷ്ട്രീയ കക്ഷികളും പിണറായി ആശംസിക്കുകയും ചെയ്തതോടെ വിഷയം ദേശീയ തലത്തിൽ തന്നെ ചർച്ചയാവുകയാണ്. പ്രത്യേകിച്ചും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിരന്തരം ദളിത്, പിന്നോക്ക പീഡന വാർത്തകൾ വരുമ്പോൾ കേരളത്തിൽ അവർക്ക് അനുകൂലമായ സർക്കാരാണ് നിലകൊള്ളുന്നതെന്ന പ്രചരണവും സോഷ്യൽ മീഡിയയിൽ ശക്തമാകുന്നുണ്ട്.

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തിൽ മാലയിട്ട് പാലഭിഷേകം നടത്തിയാണ് തെലങ്കാനയിലെ ദളിതർ കേരളാ സർക്കാരിന്റെ തീരുമാനം ആഘോഷിച്ചത്. സംഘപരിവാറിന്റെ ദളിത് അക്രമവും കേരള സർക്കാരിന്റെ ദളിത് അനുകൂല നിലപാടുകളും സോഷ്യൽ മീഡിയയിൽ ഇതോടെ വ്യാപക ചർച്ചയായിക്കഴിഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡിലാണ് ചരിത്രത്തിലാദ്യമായി ദളിതരും ഈഴവരും വിശ്വകർമജരുമടക്കമുള്ള പിന്നോക്കക്കാർക്ക് പൂജാരിമാരായി നിയമനം ലഭിച്ചത്. നാലു പുലയ സമുദായാംഗങ്ങളും ഒരു വേട്ടുവ സമുദായാംഗവും പൂജാരിമാരായി നിയമനം നേടി. പാർട്ട് ടൈം ശാന്തിക്കാരായി നിയമിതരായ ഇവർ മൂന്നോ നാലോ വർഷങ്ങൾക്കകം മുഴുവൻ സമയ പൂജാരിമാരാവും. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡു വഴി സുതാര്യമായ പരീക്ഷയും തെരഞ്ഞെടുപ്പും നടത്തിയതിലൂടെയാണ് ഇത്തവണ ഇത്തരത്തിൽ സുതാര്യമായ നിയമനത്തിന് വഴിയൊരുങ്ങിയത്.