തിരുവനന്തപുരം: വയനാട്ടിലെ മാവോയിസ്റ്റ് വേട്ടയെ തള്ളിപ്പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ ആളുകളെ വെടിവെച്ചു കൊല്ലൽ എൽഡിഎഫിന്റെ മിനിമം പരിപാടിയല്ലെന്ന് കാനം തുറന്നടിച്ചു. കേരളത്തിലെ ജനങ്ങളെ മുൾമുനയിൽ നിർത്താനോ, ഒരു ഭീഷണിയായി വളർന്നിട്ടുപോലുമില്ല എന്നുണ്ടെങ്കിൽ, ഇതൊരു ഭീഷണിയായി നിലനിർത്തേണ്ട ആവശ്യം പൊലീസിന് മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രത്തിൽ നിന്നും ഫണ്ടും സൗകര്യങ്ങളും അവർക്ക് ലഭിക്കും. അതിന് വേണ്ടി ആളുകളെ ഇടയ്ക്കിടയ്ക്ക് വെടിവെച്ചു കൊല്ലുന്ന സംവിധാനം നല്ലതല്ല. ഈ നിലപാട് സർക്കാർ പുനഃപരിശോധിക്കണമെന്നാണ് സിപിഐയുടെ അഭിപ്രായമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. തെക്കേ ഇന്ത്യയിൽ മാവോയിസ്റ്റുകൾക്കെതിരെ തണ്ടർ ബോൾട്ട് രൂപീകരിച്ച് വനാന്തരങ്ങളിൽ പരിശോധന നടത്തുമ്പോൾ, ഝാർഖണ്ഡിലേതു പോലെ മാവോയിസ്റ്റ് സാന്നിധ്യമോ പ്രവർത്തനമോ കേരളത്തിൽ ഇല്ല. നക്സലുകളുടെ ഉന്മൂലന സിദ്ധാന്തത്തോട് സിപിഐക്ക് യോജിപ്പില്ല. അതേസമയം തന്നെ തീവ്ര രാഷ്ട്രീയം ഉള്ളപ്പോൾ തന്നെ അവരെയെല്ലാം വെടിവെച്ചു കൊന്നുകളയാം എന്ന് ഭരണകൂടം തീരുമാനിക്കുന്നത് ശരിയായ നിലപാടാണെന്ന് കരുതുന്നില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ നക്സൽ മൂവ്മെന്റ് 70 കളുടെ ആദ്യം രൂപം കൊണ്ടതാണ്. ഇന്ന് ഈ ഗ്രൂപ്പുകളിൽ പലതും ജനാധിപത്യ പ്രവർത്തനങ്ങളുമായി സഹകരിക്കുകയും, തെരഞ്ഞെടുപ്പിൽ മൽസരിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ പ്രധാനമാണ് സിപിഐഎംഎൽ. വനാന്തരങ്ങളിലുള്ളവരിൽ പലരും ജനാധിപത്യത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, അത്തരത്തിൽപ്പെട്ടവരെയെല്ലാം വെടിവെച്ചു കൊല്ലാമെന്ന നിലപാട് കമ്യൂണിസ്റ്റ് പാർട്ടിക്കില്ല.

മീന്മുട്ടിയിലുണ്ടായതും ഏറ്റുമുട്ടലാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും, പൊലീസ് വെടിവെച്ചു കൊന്നതാണെന്നാണ് നാട്ടിലുള്ള സംസാരം. ആ മൃതദേഹം നേരിട്ടു കാണാനായ ജനപ്രതികൾക്ക്, മൃതദേഹത്തിലെ ബുള്ളറ്റുകളും പരിക്കുകളും കണ്ടിട്ടുള്ളവർ തൊട്ടടുത്തു നിന്നും വെടിവെച്ചതാണെന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഏറ്റുമുട്ടലാണെങ്കിൽ ഒരു പൊലീസുകാരനു പോലും പരിക്കേറ്റിട്ടില്ല. ഒരാൾ പോലും ചികിൽസ തേടി സമീപത്തെ ആശുപത്രിയിൽ പോയിട്ടില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ഏറ്റുമുട്ടൽ എന്നത് ഏകപക്ഷീയമായ വെടിവെപ്പാണ് എന്നാണ് മനസ്സിലാകുന്നത്. സുപ്രീംകോടതി നിർദേശ പ്രകാരം മജിസ്റ്റീരിയൽ അന്വേഷണത്തിന് സർക്കാർ മുതിരുമെന്നാണ് വിശ്വസിക്കുന്നത്. പൊലീസിന് എതിരാണെങ്കിൽ അത് കോടതിയിൽ എത്താറില്ല. മാവോയിസ്റ്റ് വേട്ടയിൽ നിന്നും തണ്ടർ ബോൾട്ട് പിന്മാറണം. കേരളത്തിലെ എൽഡിഎഫിന്റെ മിനിമം പരിപാടിയല്ല ആളുകളെ വെടിവെച്ചു കൊല്ലൽ. ആളുകളെ വെടിവെച്ചു കൊല്ലുന്നത് സർക്കാർ ലക്ഷ്യമല്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ടെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

സിപിഐയിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന വാർത്തകളും കാനം നിഷേധിച്ചു. സിപിഐയിൽ എന്തോ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കേണ്ടത് ചിലരുടെ ആവശ്യമാണ്. അഭിപ്രായ വ്യത്യാസമെന്നത് മാധ്യമങ്ങളുടെ ഭാവനയാണ്. പുറത്തുവന്നത് പാർട്ടി കമ്മറ്റികളിൽ നടക്കാത്ത കാര്യങ്ങളാണ്. പാർട്ടി സ്റ്റേറ്റ് കൗൺസിൽ കൂടിയത് തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനും, തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വിജയം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ആലോചിക്കാനും വേണ്ടിയാണ്.

ഇതിനിടെ ഇടതുമുന്നണിയിൽ കുഴപ്പങ്ങളുണ്ടെന്ന് വരുത്തി തീർക്കുക ലക്ഷ്യമിട്ടാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്. പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പേരിൽ വന്ന വാർത്തകൾ ശുദ്ധ അസംബന്ധമാണ്. സ്റ്റേറ്റ് കൗൺസിലിൽ അങ്ങനെ ഒരു ചർച്ചയേ നടന്നിട്ടില്ല എന്നതാണ് വാസ്തവം. കണ്ണൂരിൽ ഇടതുമുന്നണി സീറ്റ് ചർച്ചയടക്കം പൂർത്തീകരിച്ച് മുന്നേറുകയാണ്. അതിനിടെ കുഴപ്പങ്ങളുണ്ടെന്ന് വരുത്തിതീർക്കാനാണ് ഇത്തരം വാർത്തകളിലൂടെ ലക്ഷ്യമിടുന്നതെന്നും കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി.