മീറ്റൂ ക്യാമ്പയിന്റെ ഭാഗമായി നിരവധി സ്ത്രീകൾ തങ്ങൾ നേരിട്ട അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തുന്നത് പതിവാകുകയാണ്. ഇപ്പോളിതാ ബോളിവുഡിലെ വേറിട്ട ശബ്ദം കങ്കണ റണവാത്ത് നടത്തിയ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്. ക്യൂൻ സിനിമാ സംവിധായകൻ വികാസ് ബാലിനെതിരെയാണ് നടി ആരോപണവുമായി എത്തിയത്. വികാസ് ബാലിനെതിരെ നേരത്തെ തന്നെ ലൈഗികാരോപണവുമായി ഒരു പെൺകുട്ടി മുന്നോട്ട് വന്നിരുന്നു. വികാസ് ഡയറക്ടർ ബോർഡ് അംഗമായ ഫാന്റം പ്രൊഡക്ഷൻസിലെ ജീവനക്കാരിയാണ് ആരോപണങ്ങൾ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് കങ്കണ അവർക്ക് പിന്തുണയുമായെത്തി തനിക്ക് നേരിട്ട് ദുരനുഭവം വിശദീകരിച്ചത്.

2014 ൽ ചിത്രീകരണം നടന്ന ക്യൂൻ സിനിമയുടെ സെറ്റിൽ വച്ച് സിനിമയുടെ ഡയറക്റ്റർ തന്നെ ലൈഗീകമായി സമീപിച്ചു എന്നാണ് കങ്കണയുടെ ആരോപണം. വിവാഹിതനായിരുന്നിട്ടും മറ്റുള്ളവരോടൊത്തുള്ള ലൈംഗികബന്ധം സാധാരണമാണെന്ന് ബഹൽ എപ്പോഴും പറയുമെന്ന് കങ്കണ വ്യക്തമാക്കി. ഞാൻ അവളെ പൂർണമായും വിശ്വസിക്കുന്നു. 2014ൽ വിവാഹം കഴിഞ്ഞിട്ടും ക്വീനിന്റെ ചിത്രീകരണ വേളയിൽ അദ്ദേഹം എന്നോട് അത്തരത്തിൽ സംസാരിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞാലും മറ്റുള്ളവരോടൊത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സാധാരണമാണെന്നാണ് അദ്ദേഹം പറയാറുള്ളത്. നേരത്തെ ഉറങ്ങുന്നതിനും കൂടുതൽ അടുപ്പം കാണിക്കാത്തതിനും അദ്ദേഹം എന്നെ കളിയാക്കിയിട്ടുണ്ട്,കങ്കണ വെളിപ്പെടുത്തി.

ഞാൻ അദ്ദേഹത്തെ അകറ്റി നിർത്തിയിട്ടുണ്ട്. പക്ഷെ എപ്പോൾ കണ്ടാലും അദ്ദേഹം കെട്ടിപ്പിടിച്ചാണ് അഭിവാദ്യം ചെയ്യുക. എന്നെ ബലമായി കെട്ടിപ്പിടിച്ച് എന്റെ കഴുത്തിലേക്ക് മുഖം പൂഴ്‌ത്തും. എന്റെ മുടിയിൽ അദ്ദേഹം മൂക്ക് ചേർത്ത് മണപ്പിക്കും. നിന്റെ മണം എനിക്ക് ഇഷ്ടമാണെന്ന് പറയും, കങ്കണ തുറന്നടിച്ചു. അയാൾക്ക് എന്തോ പ്രശ്നമുണ്ട്. ഈ പെൺകുട്ടിയെ ഞാൻ വിശ്വസിക്കുന്നുവെന്ന് കങ്കണ പറയുന്നു.

എന്നാൽ ഫാന്റം എന്ന ഫിലിം കമ്പനി പിരിച്ചുവിട്ടതാണ് സങ്കടകരമായ കാര്യമാണെന്ന് കങ്കണ പറഞ്ഞു.അനുരാഗ് കശ്യപ്, വിക്രമാധിത്യ മോട്ട്വാണി, മധു മന്റേന, വികാസ് ബഹൽ എന്നിവർ സ്ഥാപിച്ച ഫാന്റം ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനിയിലെ മുൻ ജീവനക്കാരിയാണ് ബഹലിനെതിരെ രംഗത്തെത്തിയത്.

2015ൽ ബോംബെ വെൽവെറ്റിന്റെ ചിത്രീകരണ സമയത്ത് ഗോവയിൽ വച്ച് ബഹൽ പീഡിപ്പിച്ചതായി യുവതി വെളിപ്പെടുത്തൽ നടത്തിയ അടുത്തിടെ ആയിരുന്നു. തുടർന്നാണ് അനുരാഗ് കശ്യപ് കൂടി സ്ഥാപിച്ച ഫാന്റം ഫിലിംസ് പിരിച്ചുവിട്ടതീയി അറിയിച്ചത്.കശ്യപിനോട് നേരത്തെ യുവതി പരാതി പറഞ്ഞിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു കശ്യപ് ക്ഷമാപണം നടത്തി ഫാന്റം ഫിലിംസ് പിരിച്ചുവിട്ടത്.

2015 മെയിൽ ഗോവയിലെ ഒരു ഹോട്ടലിൽ വച്ച് ക്വീൻ സംവിധായകനായ ബഹൽ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. കശ്യപിനോട് ഈ വിവരം പറഞ്ഞെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് യുവതി വ്യക്തമാക്കി. 2017ലാണ് യുവതി കമ്പനി വിട്ടത്. സംഭവം നടന്നതാണെന്ന് കശ്യപ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണം പ്രമേയമാക്കിയ ചിത്രമായ ക്വീനിന്റെ സംവിധായകനാണ് ബഹൽ.