മുംബൈ: ദീപിക പദുകോൺ കേന്ദ്ര കഥാപാത്രമായ 'ഗെഹരായിയാനെ' രൂക്ഷമായി വിമർശിച്ച് കങ്കണ റണാവത്ത്. അർബൻ സിനിമ എന്ന പേരിൽ ചവറ് വിൽക്കരുത്. അതിനെ രക്ഷിക്കാൻ ഒരു പോണോഗ്രഫിക്കും സാധിക്കില്ലെന്നാണ് കങ്കണ സിനിമയെ കുറിച്ച് പറഞ്ഞത്. ഇൻസ്റ്റഗ്രാമം സ്റ്റോറിയിലൂടെയാണ് കങ്കണയുടെ വിമർശനം.

'ഞാനും ഒരു മില്ലിനിയലാണ്. പക്ഷെ ഇത്തരം പ്രണയ ബന്ധത്തെ ഞാൻ തിരിച്ചറിയുകയും മനസിലാക്കുകയും ചെയ്യുന്നു. അർബൻ സിനിമ എന്ന പേരിൽ ദയവ് ചെയ്ത ചവറ് വിൽക്കരുത്. മോശം സിനിമകൾ മോശം തന്നെയാണ്. അതിനെ രക്ഷിക്കാൻ ഒരു പോണോഗ്രഫിക്കും സാധിക്കില്ല. ഇത് വളരെ അടിസ്ഥാനപരമായ വസ്തുതയാണ്. അല്ലാതെ വലിയ ആഴത്തിൽ ചിന്തിക്കേണ്ട കാര്യമൊന്നുമല്ല.' എന്നാണ് കങ്കണ കുറിച്ചത്.



1965ൽ പുറത്തിറങ്ങിയ 'ഹിമാലയ് കി ഗോദ് മേ' എന്ന ചിത്രത്തിലെ ചാന്ത് സീ മെഹബൂബാ ഹോ മേരി എന്ന ഗാനം പങ്കുവെച്ചു കൊണ്ടാണ് കങ്കണ ഗെഹരായിയാനെതിരെ പരാമർശം നടത്തിയത്. ചിത്രത്തിലെ ഡോ.സുനിൽ എന്ന കഥാപാത്രം തന്റെ വിവാഹ നിശ്ചയത്തിന് ശേഷം മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാവുകയാണ്. ദീപികയുടെ ഗെഹരായിയാനെ ഈ സിനിമയുമായി ബന്ധപ്പെടുത്തിയാണ് കങ്കണയുടെ വിമർശനം.

ഇതിന് മുമ്പും കങ്കണ ദീപികയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ദീപികയുടെ മെന്റൽ ഹെൽത്ത് ഓർഗണൈസേഷനെതിരെ നിരവധി തവണ കങ്കണ സംസാരിച്ചിട്ടുണ്ട്. ഡിപ്രഷന്റെ ബിസിനസ് നടത്തുകയാണ് ദീപിക എന്നാണ് കങ്കണ അതേ കുറിച്ച് പറഞ്ഞിട്ടുള്ളത്.

അതേസമയം ശകുൻ ഭത്ര സംവിധാനം ചെയ്ത ഗെഹരായിയാൻ ദീപികയുടെ മികച്ച ചിത്രങ്ങളിലൊന്നാണെന്നാണ് നിരൂപകർ അടക്കമുള്ളവർ അഭിപ്രായപ്പെടുന്നത്. സിനിമയെ കുറിച്ച് മിശ്ര അഭിപ്രായങ്ങൾ വരുന്നുണ്ടെങ്കിലും ദീപികയുടെ അലീഷ എന്ന കഥാപാത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഫെബ്രുവരി 11നാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്.