ഇടുക്കി കഞ്ഞിക്കുഴി ഗ്രാമത്തിന്റ സൃഷ്ടാവിന് വിട. കഞ്ഞിക്കുഴി എന്ന മലയോര ഗ്രാമത്തിന്റെ വികസനത്തിനും ഇന്നത്തെ അവസ്ഥയ്ക്കുമെല്ലാം കാരണം ദാമോദരൻ എന്ന മനുഷ്യ സ്‌നേഹിയാണ്. ഒരു ഗ്രാമത്തിലേക്ക് ആവശ്യമായ എല്ലാം സ്ഥാപിക്കുന്നതിനായി ദാമോദരൻ ദാനമായി നൽകിയത് 35 ഏക്കറോളം സ്വന്തം ഭൂമിയാണ്. ഗ്രാമപിതാവായാണ് കഞ്ഞിക്കുഴിക്കാർ ദാമോദരനെ കാണുന്നതും ബഹുമാനിക്കുന്നത്.

ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണ കാലത്ത് വയലുമണിയിൽ നിന്ന് കുടിയിറക്കിയതോടെയാണ് ദാമോദരൻ കഞ്ഞിക്കുഴിക്കാരനായത്. ജാതി- മത- വർഗ- വർണ വ്യത്യാസമില്ലാതെ നാടിനെ സ്‌നേഹിച്ച ദാമോദരൻ ദാനമായി നൽകിയ ഭൂമിയിലാണ് കഞ്ഞിക്കുഴി ക്രിസ്ത്യൻ പള്ളി, മുസ്‌ളിം പള്ളി, എസ്.എൻ.ഡി.പി യോഗം കഞ്ഞിക്കുഴി ശാഖാ ഓഫീസ്, ലൈബ്രറി, എസ്.എൻ. സ്‌കൂൾ തുടങ്ങി എണ്ണമറ്റ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത്.

ഇന്നത്തെ കഞ്ഞിക്കുഴി ടൗണിന്റെ ഹൃദയഭാഗത്തുള്ള 60 ഏക്കർ സ്ഥലം ദാമോദരന്റെ സ്വന്തമായിരുന്നു. 1975-80 കാലഘട്ടത്തിൽ നാടിന്റെ വികസനം ആഗ്രഹിച്ച ഈ മനുഷ്യസ്‌നേഹി 35 ഏക്കർ സ്ഥലം വിവിധ സ്ഥാപനങ്ങൾക്കായി ദാനം ചെയ്തത്. എസ്.എൻ.ഡി.പി യോഗം പ്രവർത്തകനും കഞ്ഞിക്കുഴി പഞ്ചായത്തിന്റെ സ്ഥാപക അംഗവുമായിരുന്നു ദാമോദരൻ.

പള്ളികളുടെയും അമ്പലങ്ങളുടെയും തുടങ്ങി ജാതി മത വ്യത്യാസമില്ലാതെ കഞ്ഞിക്കുഴിയിലെ എല്ലാ ആഘോഷ പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു. തലമുറകൾ മാറിയപ്പോഴും നാട്ടുകാർ ഇദ്ദേഹത്തിനോടുള്ള ബഹുമാനത്തിൽ കുറവ് വരുത്തിയിരുന്നില്ല. കഞ്ഞിക്കുഴി പള്ളി തിരുനാളിനോടനുബന്ധിച്ച് ഇറക്കിയ വാർഷിക പതിപ്പിൽ ദാമോദരന്റെ ദാനധർമ്മത്തെ പ്രകീർത്തിച്ച് പ്രത്യേക ലേഖനം തന്നെയെഴുതി.
2002ലാണ് കഞ്ഞിക്കുഴിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ദാമോദരൻ താമസം മാറ്റിയത്.

വികസനം വീട്ടുവളപ്പിൽ എന്ന മുദ്രാവാക്യമുയർത്തിയ ഈ ദാനശീലൻ പക്ഷേ ജീവിതത്തിന്റെ സായന്തന കാലത്ത് ഒന്നുമില്ലാത്തവനായയാണ് കഴിഞ്ഞത്. കഴിഞ്ഞ 15 വർഷമായി ഭാര്യ മാധവി, മകൻ സുരേന്ദ്രൻ എന്നിവർക്കൊപ്പം വാടക വീട്ടിലാണ് താമസം. ഇതറിഞ്ഞ കഞ്ഞിക്കുഴിയിലെ നല്ല മനുഷ്യർ ദാമോദരന് വീടും സ്ഥലവും നൽകാൻ തയ്യാറായെങ്കിലും കൊടുത്ത് ശീലിച്ച ഈ മനുഷ്യൻ ദാനം സ്വീകരിക്കാൻ തയ്യാറായില്ല.

ദാമോദരന്റെ മരണവിവരമറിഞ്ഞതോടെ കഞ്ഞിക്കുഴിക്കാർ കൂട്ടമായി തിരുവനന്തപുരത്തേക്ക് തിരിച്ചു.തങ്ങൾക്കെല്ലാം നൽകിയ ദാമോദരനെ ഒന്ന് കാണാൻ. ആ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ.