- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുവമോർച്ച നേതാവിന്റെ കൊലപാതകം: കർണാടകയിൽ വ്യാപക പ്രതിഷേധം; കൊലയാളികളെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തണമെന്ന് ബിജെപി എംഎൽഎ; തൂക്കിലേറ്റണമെന്ന് പ്രവീണിന്റെ മാതാവ്; കർണാടക മുഖ്യമന്ത്രി വീട് സന്ദർശിക്കും
ബെംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ (32) കൊലപാതകത്തിൽ കർണാടകയിൽ വ്യാപക പ്രതിഷേധം. പ്രവീണിന്റെ കൊലയാളികളെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തണമെന്ന ആവശ്യവുമായി കർണാടകയിലെ ബിജെപി എംഎൽഎ രംഗത്തെത്തി. പ്രതികൾക്ക് തക്ക ശിക്ഷ ഉറപ്പാക്കിയില്ലെങ്കിൽ രാജിവയ്ക്കുമെന്നും ഹൊന്നാലി എംഎൽഎ എംപി. രേണുകാചാര്യ മുന്നറിയിപ്പു നൽകി. കുറ്റവാളികളെ തൂക്കിലേറ്റണമെന്ന് പ്രവീണിന്റെ മാതാവും ആവശ്യപ്പെട്ടു. കേരള കർണാടക അതിർത്തിയായ സുള്ള്യയിലുള്ള പ്രവീൺ നെട്ടാറിന്റെ വീട് കർണാടക മുഖ്യമന്ത്രി സന്ദർശിക്കും.
പ്രവീണിന്റെ ഘാതകരെ തൂക്കിക്കൊല്ലണമെന്ന് അദ്ദേഹത്തിന്റെ അമ്മ ആവശ്യപ്പെട്ടു. 'എനിക്ക് ഒട്ടും സുഖമില്ല. പ്രവീണിന്റെ അച്ഛനും ഹൃദ്രോഗിയാണ്. ഞങ്ങളുടെ ഒരേയൊരു മകനായിരുന്നു അവൻ. ഞങ്ങൾ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇനി അതൊക്കെ ആരു ചെയ്യും? കുറ്റവാളികൾക്ക് തക്ക ശിക്ഷ ഉറപ്പാക്കണം. ഘാതകരെ തൂക്കിക്കൊല്ലണം' അമ്മ ആവശ്യപ്പെട്ടു.
നേരത്തെ, ട്വിറ്ററിലൂടെയാണ് പ്രവീണിന്റെ കൊലയാളികളെ എൻകൗണ്ടറിലൂടെ വധിക്കണമെന്നു ബിജെപി എംഎൽഎ ആവശ്യപ്പെട്ടത്. ''ഹിന്ദു സഹോദരന്മാർ കൊല്ലപ്പെടുമ്പോഴെല്ലാം നാം സ്ഥിരമായി അതിനെ അപലപിക്കും. ശക്തമായ അന്വേഷണവും ആവശ്യപ്പെടും. 'ഓം ശാന്തി' പോസ്റ്റുകൾ കൊണ്ടു മാത്രം കാര്യമില്ല. ആളുകൾക്ക് നമ്മിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കണമെങ്കിൽ, കുറ്റവാളികളായവരെ തെരുവിൽവച്ച് എൻകൗണ്ടറിലൂടെ വധിക്കണം' എംഎൽഎ ചൂണ്ടിക്കാട്ടി.
''ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ ശൈലിയിൽ വേണം ഇത്തരം ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ. എങ്കിൽ മാത്രമേ നമുക്ക് സർക്കാരിന്റെ പ്രതിഛായ സംരക്ഷിക്കാനാകൂ. ഹിന്ദുക്കളെ സംരക്ഷിക്കാനാകുന്നില്ലെങ്കിൽ അധികാരത്തിൽ തുടരുന്നതിൽ എന്ത് അർഥമാണുള്ളത്? ഹിന്ദു സമൂഹത്തിന്റെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നാൽ ഞാൻ സർക്കാരിനൊപ്പം ഉണ്ടാകും. ഇല്ലെങ്കിൽ രാജിവയ്ക്കും' രേണുകാചാര്യ കുറിച്ചു.
യുവമോർച്ച പ്രതിഷേധങ്ങൾക്കിടെയാണ് മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ പ്രവീൺ നെട്ടാറിന്റെ വീട് സന്ദർശിക്കുന്നത്. കൊലപാതക കേസിൽ 21 എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോടിലേക്കും കണ്ണൂരിലേക്കും കർണാടക പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അറസ്റ്റ് വൈകുന്നതിന് എതിരെ കർണാടകയിൽ വ്യാപക പ്രതിഷേധം തുടരുകയാണ്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകൾക്ക് എതിരെ കർണാടക സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി.
രാജിഭീഷണിയും പ്രതിഷേധവുമായി യുവമോർച്ച പ്രവർത്തകർ രണ്ടാം ദിവസവും തെരുവിലാണ്. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ കൂട്ടരാജിക്കത്ത് അയച്ചതോടെ കേന്ദ്രം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടി. പിന്നാലെ ബൊമ്മൈ സർക്കാരിന്റെ ഒന്നാം വാർഷിക ചടങ്ങുകൾ എല്ലാം റദ്ദാക്കി. അർധരാത്രി ഡിജിപി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരള രജിസ്‌ട്രേഷനിലുള്ള ബൈക്ക് നേരത്തെ പിടിച്ചെടുത്തിരുന്നു.
പ്രതികൾ കേരളത്തിലേക്ക് കടന്നെന്ന സംശയത്തിൽ കേരളാ ഡിജിപിയോട് കർണാടക പൊലീസ് മേധാവി സഹായം തേടി. ദക്ഷിണ കന്നഡ എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാസർകോടും കണ്ണൂരും കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടത്തുന്നത്. നടന്നത് ആസൂത്രിത കൊലപാതകമെന്നാണ് ബിജെപി ആരോപിക്കുന്നത്. കനയ്യ ലാലിനെ പിന്തുണച്ച് കൊല്ലപ്പെട്ട പ്രവീൺ നെട്ടാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകമെന്നാണ് ബിജെപി ആരോപണം.
ചൊവ്വാഴ്‌ച്ച രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുന്നതിനിടെയാണ് യുവമോർച്ച മംഗ്ലൂരു ജില്ലാ സെക്രട്ടറിയായ പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പുറകിൽ നിന്ന് തലയ്ക്ക് വെട്ടേറ്റ പ്രവീൺ നെട്ടാരു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകശേഷം ഉടൻ തന്നെ പ്രതികൾ രക്ഷപ്പെട്ടു.
പ്രവീണിന്റെ കൊലപാതകത്തിനു പിന്നാലെ കർണാടക സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾ റദ്ദാക്കിയതായി കർണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ അറിയിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഉൾപ്പെടെയുള്ളവർ പങ്കെടുക്കേണ്ടിയിരുന്ന പരിപാടികളാണ് റദ്ദാക്കിയത്. അർധരാത്രി നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
''പ്രവീണിന്റെ കൊലപാതക വാർത്ത വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ആഘോഷ പരിപാടികളെല്ലാം പൊതുജനങ്ങൾക്കായി സംഘടിപ്പിച്ചതാണ്. ഈ വാർത്ത ആഘോഷ പരിപാടികളുമായി മുന്നോട്ടു പോകാൻ എന്നെ അനുവദിക്കുന്നില്ല. വിധാൻ സഭയിലും ആഘോഷമുണ്ടാകില്ല. ഇക്കാര്യം പാർട്ടി ദേശീയ നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്'' മുഖ്യമന്ത്രി പറഞ്ഞു.
''സംഭവത്തിൽ യുവാക്കളുടെ ക്ഷോഭം ഞാൻ മനസ്സിലാക്കുന്നു. ശക്തമായ നടപടി ഉറപ്പു നൽകുന്നു. ഇപ്പോഴത്തെ തീവ്രവാദ വിരുദ്ധ സംഘത്തിനു പുറമെ, സമൂഹവിരുദ്ധരെ കൈകാര്യം ചെയ്യാൻ പുതിയൊരു സംഘത്തിന് രൂപം നൽകും' മുഖ്യമന്ത്രി വിശദീകരിച്ചു.
''ഹിന്ദു യുവാക്കൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ കർണാടകയിൽ മാത്രം ഒതുങ്ങുന്നതല്ല. കേരളം, മധ്യപ്രദേശ്, തമിഴ്‌നാട്, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ സംഭവങ്ങൾ നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ ദേശീയ തലത്തിൽത്തന്നെ ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നു. അതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കും' മുഖ്യമന്ത്രി പറഞ്ഞു.




