ബംഗളൂരു: കാലിൽ പേഴ്‌സണൽ സ്റ്റാഫിനെ കൊണ്ട് ചെരുപ്പ് ഇടുപ്പിച്ചത് എൻ ശക്തനെന്ന മുൻ നിയമസഭാ സ്പീക്കറെ ചെറുതായൊന്നുമല്ല പ്രശ്‌നത്തിലാക്കിയത്. ഗ്ലാമർ പൂർണ്ണമായും പോയി. പലവിധ ചർച്ചകളുയർന്നു. ഒടുവിൽ നാഡീരോഗവും മറ്റും പറഞ്ഞ് അന്ന് അദ്ദഹം തലയൂരി. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പിൽ കാട്ടാക്കടയിൽ തോൽവിയായിരുന്നു ശക്തന് സംഭവിച്ചത്. ഇതിന് സമാനമായ വിവാദത്തിൽ കർണാടക മുഖ്യമന്ത്രിയും പെടുകയാണ്.

കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒരാൾ ഷൂ ധരിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തായി. മൈസൂരുവിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം ഹാളിൽ നിന്ന് പുറത്തേക്ക് വരുന്ന സിദ്ധരമായ്യയെ ഒരാൾ ഷൂ ധരിപ്പിക്കുന്നതും ഷൂലേസ് കെട്ടി നൽകുന്നതുമാണ് ദൃശ്യത്തിലുള്ളത്. വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ട ദൃശ്യം വിവാദമായതോടെ വിശദീകരണവുമായി സിദ്ധരാമയ്യയുടെ മാദ്ധ്യമ ഉപദേഷ്ടാവ് രംഗത്തെത്തി. സഹപ്രവർത്തകരിലൊരാളാണ് ഷൂ ഇട്ട് നൽകിയതെന്ന ആരോപണം അനാവശ്യമാണെന്നും അദ്ദേഹത്തിന്റെ ബന്ധുവാണ് ഷൂ ധരിക്കാൻ സഹായിച്ചതെന്നും സിദ്ധരാമയ്യ അദ്ദേഹം അറിയിച്ചു.

അപ്പോഴും കർണ്ണാടകയിൽ ഇത് വലിയ ചർച്ചയാവുകയാണ്. ഒരു കപട സോഷ്യലിസ്റ്റിന്റെ ധാർഷ്ട്യമാണ് ഈ കാണുന്നതെന്ന് കർണാടക ബിജെപി ജനറൽ സെക്രട്ടറി സി.ടി രവി സംഭവത്തോട് പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ മഹാരാഷ്ട്ര മന്ത്രി പങ്കജ് മുണ്ടെയും സമാന വിവാദത്തിൽ പെട്ടിരുന്നു.

മഹാരാഷ്ട്രയിലെ വരൾച്ച ബാധിത പ്രദേശം സന്ദർശിക്കുന്നതിനിടെ ജീവനക്കാരനെ കൊണ്ട് തന്റെ ചെരുപ്പ് എടുപ്പിച്ച മന്ത്രിയുടെ നടപടിയായിരുന്നു വിവാദമായത്. വരൾച്ച ബാധിത പ്രദേശമായ ലാത്തൂരിലെ മൻജാര നദിക്ക് സമീപമായിരുന്നു സംഭവം.