- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിജാബ് ഇസ്ലാമിൽ ഒഴിച്ചുകൂടാൻ ആകാത്ത മതാചാരമല്ല; അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 25 ന്റെ ലംഘനമല്ല; വിലക്കിനെ ന്യായീകരിച്ച് കർണാടക സർക്കാർ ഹൈക്കോടതിയിൽ
ബെംഗളൂരു: ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് വാദം പുനഃരാരംഭിച്ചു. ഹിജാബ് മുസ്‌ലിം സമുദായത്തിന്റെ ഒഴിച്ചുകൂടാനാകാത്ത മതാചാരമല്ലെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയിൽ അഭിപ്രായപ്പെട്ടു. കോടതിയിൽ നിലവിലുള്ള ഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന അഡ്വക്കറ്റ് ജനറലിന്റെ ആവശ്യത്തെത്തുടർന്നാണ് കേസ് ഇന്നു പരിഗണിക്കാനായി നീട്ടിയത്.
ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ ഒഴിച്ചുകൂടാനാവാത്ത ഒരു മതാചാരമല്ലാത്തതുകൊണ്ടുതന്നെ അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 25-ന്റെ ലംഘനമല്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. കർണാടക സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ പ്രഭുലിങ് നവദ്ഗിയാണ് കോളേജുകളിലും സ്‌കൂളുകളിലും ഹിജാബ് വിലക്കിയതിനെതിരേ നൽകിയ ഹർജി പരിഗണിക്കുന്ന ഹൈക്കോടതി ഭരണഘടനാ ബെഞ്ചിന് മുന്നിൽ ഇക്കാര്യം അറിയിച്ചത്.
ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ ഉത്തരവ് നിയമാനുസൃതമാണെന്നും അതിനെ എതിർക്കേണ്ട കാര്യമില്ലെന്നും എജി പറഞ്ഞു. 'ഉത്തരവ് വിദ്യാഭ്യാസ നിയമവുമായി യോജിച്ചുപോകുന്നതാണെന്നാണ് ആദ്യമായി പറയാനുള്ളത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ അനിവാര്യമായ മതപരമായ ആചാരത്തിൽ പെടുന്നില്ല എന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. മൂന്നാമത്തേത്, ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടനാപരമായ അവകാശത്തിൽ ഉൾപ്പെടുന്ന ഒന്നല്ല', എജി കോടതിയിൽ കൂട്ടിച്ചേർത്തു.
കേസിൽ ഇന്ന് ആറാം ദിവസമാണ് കർണാടക ഹൈക്കോടതിയിൽ വാദം കേട്ടത്. തിങ്കളാഴ്ചയും വാദം തുടരുമെന്ന് അറിയിച്ച് കോടതി ഇന്നത്തേക്ക് പിരിഞ്ഞു.
മതപരമായ വസ്ത്രങ്ങൾ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മുസ്ലിം വിദ്യാർത്ഥികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ ഉത്തരവ് വ്യക്തമാണെന്നും ഇക്കാര്യത്തിൽ രേഖാമൂലം അപേക്ഷ തന്നാൽ മാത്രമേ തങ്ങൾക്ക് ഇടപെടാനാകൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അതേസമയം, കർണാടകയിലെ ഹിജാബ് നിരോധനത്തിൽ വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അദ്ധ്യാപികയുടെ രാജി. കർണാടക ജെയിൻ പി. യു കോളജിലെ ലക്ചററായ ചാന്ദിനിയാണ് രാജിവെച്ചത്.
'ഞാൻ കഴിഞ്ഞ മൂന്ന് വർഷമായി ജെയിൻ പി. യു കോളജിൽ ജോലി ചെയ്യുന്നു. ഇതുവരെ ഒരു പ്രശ്നവും നേരിട്ടിട്ടില്ല. എന്നാൽ ഇന്നലെ പ്രിൻസിപ്പൽ എന്നോട് പറഞ്ഞു, പഠിപ്പിക്കുമ്പോൾ ഹിജാബും മതചിഹ്നവും ധരിക്കാൻ കഴിയില്ലെന്ന്. പക്ഷേ ഞാൻ പഠിപ്പിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി ഹിജാബ് ധരിക്കുന്നു. ഈ പുതിയ തീരുമാനം എന്റെ ആത്മാഭിമാനത്തിന് തിരിച്ചടിയാണ്. അതിനാലാണ് രാജിവെക്കാൻ തീരുമാനിച്ചത്' -ചാന്ദിനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
താനോ മാനേജ്മെന്റിലെ മറ്റാരെങ്കിലുമോ ഹിജാബ് അഴിക്കാൻ അദ്ധ്യാപികയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കോളജ് പ്രിൻസിപ്പൽ കെ. ടി മഞ്ജുനാഥ് പറഞ്ഞു.