ഹരിപ്പാട്: പ്രായത്തിന്റെ അവശതകളൊന്നും കാർത്യായനി അമ്മയിലില്ല. ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥിയുടെ ജിജ്ഞാസ മാത്രമാണ് കാർത്യായനി അമ്മയുടെ കണ്ണുകളിൽ. അക്ഷര ലക്ഷം പരീക്ഷയിൽ ഒന്നാം റാങ്കുകാരിയാണെങ്കിലും ആ ജാഡകളൊന്നും കാർത്യായനി അമ്മയ്ക്ക് ഇല്ല. ഒറ്റ ദിവസം കൊണ്ട് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സൂപ്പർ സ്റ്റാറായി മാറിയ കാർത്യായനി അമ്മയെ കാണാൻ ഒടുവിൽ മഞ്ജു വാര്യരും എത്തി.

അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാർത്യായനി അമ്മയ്ക്ക് ക്രയോൺസ് ഫൗണ്ടേഷന്റെ ദീപാവലിസമ്മാനമായിരുന്നു മഞ്ജുവാര്യരുമായുള്ള കൂടിക്കാഴ്ച. അതും മുൻകൂട്ടി പറയാതെ. ദീപാവലി സർപ്രൈസ് എന്ന് മാത്രമാണ് വീട്ടുകാരോടും പറഞ്ഞിരുന്നത്. ഹരിപ്പാട്ടെ ഹോട്ടൽ ലോഞ്ചിലായിരുന്നു ചടങ്ങ്.

അപ്രതീക്ഷിതായി മഞ്ജുവാര്യർ തന്നെ കാണാനായി എത്തിയപ്പോൾ കാർത്യായനിയമ്മയ്ക്ക് വിശ്വസിക്കാനായില്ല. അറിയുമോയെന്നാണ് മഞ്ജു ആദ്യം ചോദിച്ചത്. 'സിനിമയിൽ കാണുന്ന മോളല്ലെ' ഒത്തിരി സന്തോഷം എന്നായിരുന്നു കാർത്യായനി അമ്മയുടെ പ്രതികരണം. അമ്മച്ചിക്ക് സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ച് മഞ്ജു അടുത്തിരുന്നു. ''അയ്യോ, സിനിമയൊന്നും വേണ്ട, എനിക്ക് ഇങ്ങനെ പഠിച്ച് പോയാൽ മതി''. ഉടൻ മറുപടി വന്നു. മഞ്ജു പൊട്ടിച്ചിരിച്ചു. പിന്നെ കാർത്യായനിയമ്മയുടെ കവിളിൽ തൊട്ടു. സെൽഫിയെടുത്തു. ഒന്നല്ല, ഒത്തിരി.

അക്ഷരലക്ഷം പരീക്ഷയുടെ അനുഭവം ചോദിച്ചതോടെ കാർത്യായനിയമ്മ ഉഷാറായി. പഠിച്ചതും പരീക്ഷ എഴുതിയതുമെല്ലാം പറഞ്ഞു. എഴുത്തും വായനയും പഠിച്ചു, ഇനി കംപ്യൂട്ടറും പഠിക്കണമെന്നായി കാർത്യായനിയമ്മ. നൂറാം വയസ്സിൽ നൂറിൽ നൂറ് മാർക്കോടെ പത്താം ക്ലാസ്സും പാസ്സാക്കണം കാർത്യായനി അമ്മ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും മഞ്ജുവുമായി പങ്കുവെച്ചു.

മഞ്ജു കൗതുകത്തോടെ എല്ലാം കേട്ടിരുന്നു. അരമണിക്കൂറോളം മഞ്ജു കാർത്യായനിയമ്മയ്‌ക്കൊപ്പം ചെലവഴിച്ചു. പൊന്നാടയണിയിച്ചു. ഒപ്പം സെറ്റും മുണ്ടും സമ്മാനിച്ചാണ് മഞ്ജു മടങ്ങിയത്. കാർത്യായനിയമ്മയെ കാണാൻ ഇനിയും വരുമെന്നും പഠനത്തിന് എല്ലാ സഹായവും നൽകുമെന്നും സാക്ഷരതാമിഷൻ ബ്രാൻഡ് അംബാസഡർ കൂടിയായ മഞ്ജു പറഞ്ഞു.

സാക്ഷരതാ പ്രേരക് കെ. സതിയുടെ കൈപിടിച്ചാണ് കാർത്യായനിയമ്മ ചടങ്ങിനെത്തിയത്. കോട്ടയം പ്രസ് ക്ലബ്ബ് 2016-17 ബാച്ചിലെ ജേണലിസം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ക്രയോൺസ് ഫൗണ്ടേഷൻ. അബി എബ്രഹാം കോശി അധ്യക്ഷനായി. ഭാരവാഹികളായ സി.കെ. ജിനു, പ്രജു പ്രസാദ്, ജിനു ബേബി എന്നിവർ പങ്കെടുത്തു.

തൊണ്ണൂറ്റിയാറാം വയസ്സിൽ 98 ശതമാനം മാർക്കോടെ റാങ്ക് നേടിയ കാർത്യായനിയമ്മയെ ആദരിക്കുന്ന തിരക്കിലാണ് നാട്ടുകാർ. എല്ലാ ദിവസവും വിവിധ സംഘടനകൾ ചടങ്ങുകൾ സംഘടിപ്പിക്കുന്നു. എല്ലായിടത്തും കാർത്യായനിയമ്മ ഓടിയെത്തുന്നു.