കൊച്ചി: കണ്ണൂരിലെ ആർഎസ്എസ് നേതാവ് കതിരൂർ എളന്തോടത്ത് മനോജിനെ വധിച്ച കേസിലെ പ്രതിയായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ ചുമത്തിയ യുഎപിഎ തുടരും. യുഎപിഎ നീക്കണമെന്ന ജയരാജന്റെ ഹർജി ഹൈക്കോടതി തള്ളി. അനുമതി കിട്ടുംമുൻപു യുഎപിഎ ചുമത്തിയ നടപടി വിചാരണക്കോടതിക്കു പരിഗണിക്കാമെന്നും കോടതി നിർദേശിച്ചു.

നേരത്തെ കേസ് പരിഗണിക്കവേ സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. സർക്കാർ പ്രതികളെ സഹായിക്കുകയാണോയെന്നു കോടതി ചോദിച്ചു. സത്യവാങ്മൂലത്തിൽ ഒട്ടേറെ പൊരുത്തക്കേടുകളുണ്ട്. ബോംബ് എറിയുന്നവൻ വെറുതെ നടക്കുകയാണ്. യുഎപിഎ ചുമത്തിയതിനെതിരായ സത്യവാങ്മൂലം എങ്ങനെ നിലനിൽക്കും? പ്രതികളെ രക്ഷിക്കാനാണോ സർക്കാർ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. പി.ജയരാജൻ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതി വിമർശനം.

സിബിഐയാണു പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയത്. കേസിലെ 25ാം പ്രതിയായ പി.ജയരാജനാണു കൊലയ്ക്കുപിന്നിലെ മുഖ്യആസൂത്രകനെന്നാണു സിബിഐ കണ്ടെത്തൽ. സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനൻ, തലശേരി ഈസ്റ്റ് കതിരൂർ സ്വദേശികളായ കുന്നുമ്മൽ റിജേഷ്, കട്ട്യാൽ മീത്തൽ മഹേഷ്, കുളപ്പുറത്തുകണ്ടി സുനിൽകുമാർ, കണ്ണൂർ കതിരൂർ ചുണ്ടങ്ങാപ്പൊയിൽ മംഗലശേരി വി.പി.സജിലേഷ് എന്നിവരാണു മറ്റു പ്രതികൾ.

നേരത്തെ കതിരൂർ മനോജ് വധക്കേസിൽ വാദത്തിനു കൂടുതൽ സമയം വേണമെന്ന പി. ജയരാജന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. സിബിഐക്ക് സംസ്ഥാന സർക്കാരിന്റെ അനുമതിക്കായി കാത്തു നിൽക്കേണ്ട ആവശ്യം ഇല്ല എന്ന് കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു. പ്രതികൾക്ക് എതിരെ യു.എ.പി.എ വകുപ്പ് ചുമത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അധികാരം ഉണ്ട്. കേന്ദ്ര സർക്കാറിന്റെ യു.എ.പി.എ വകുപ്പ് ഇക്കാര്യം വ്യക്തമാക്കുന്നു. ഉന്നത രാഷ്ട്രീയ ബന്ധം ഉള്ളവർ യു.എ.പി.എ വകുപ്പ് പ്രകാരം പ്രതികൾ ആവുമ്പോൾ അവരെ വിചാരണ ചെയ്യാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ അനുമതിക്ക് കാത്തു നില്കുന്നത് അപഹാസ്യം ആണെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ വാദിച്ചിരുന്നു.

കേസിന്റെ അനുബന്ധ കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെയാണ് ജയരാജനടക്കമുള്ള പ്രതികൾ ഹർജി നൽകിയത്. സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെയാണ് യു.എ.പി.എ ചുമത്തിയതെന്നാണ് ഹരജിക്കാരുടെ വാദം. സംസ്ഥാന സർക്കാറിന്റെ അധികാര പരിധിയിലുള്ള കേസിൽ യു.എ.പി.എ ചുമത്തണമെങ്കിൽ സർക്കാറിന്റെ അനുമതി വേണമെന്ന ചട്ടം ലംഘിച്ചന്നാണ് ഹരജിക്കാരുടെ വാദം.

യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്തുന്നതിനുള്ള അനുമതി നൽകാനായി നിയമ സെക്രട്ടറി ചെയർമാനും ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ഐ.ജി എന്നിവർ അംഗങ്ങളുമായ ഒരു സമിതിക്ക് 2009 ൽ സർക്കാർ രൂപം നൽകിയിട്ടുണ്ടെന്നും ഈ കേസിൽ സിബിഐ ഈ സമിതിയോട് അനുമതി തേടിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി നേരത്തെ സർക്കാറും സത്യവാങ്മൂലം നൽകിയിരുന്നു.

ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന മനോജ് 2014 സെപ്റ്റംബർ ഒന്നിനാണു കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകരും അനുഭാവികളുമായവരുടെ കുടുംബത്തിലെ അംഗമായിരുന്ന മനോജ്, പിതാവിന്റെ മരണശേഷം ആർഎസ്എസിലേക്ക് ആകർഷിക്കപ്പെട്ടു. കണ്ണൂരിൽ പ്രവർത്തകർ സിപിഎം വിട്ടുപോവുന്ന പ്രവണത തടയാനായി 1997ൽതന്നെ മനോജിനെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. ഇതിനിടെ 1999ൽ പി.ജയരാജനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മനോജും പ്രതിയായി. 2009ൽ വീണ്ടും മനോജിനെ വധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നാണു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.