ന്യൂഡൽഹി: കോടതിയെ വിമർശിച്ചതിനു മാപ്പു പറയാൻ തയ്യാറെന്നു ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. കോടതിയലക്ഷ്യ കേസിൽ നേരിട്ടു ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു.

സൗമ്യ വധക്കേസിലെ ഉത്തരവിനെയും ജഡ്ജിമാരെയും വിമർശിച്ചതുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടി നേരിടുകയാണ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. കേസിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അദ്ദേഹം അപേക്ഷ നൽകി.

താൻ നടത്തിയ വിമർശനങ്ങളിൽ നിരുപാധികം മാപ്പപേക്ഷ നടത്താൻ തയാറാണെന്ന് ജസ്റ്റീസ് കട്ജു കോടതിയെ അറിയിച്ചു. അപേക്ഷ പരിഗണിക്കണമെന്ന് കട്ജുവിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ആവശ്യപ്പെട്ടു.

സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെതിരേ ഫേസ്‌ബുക്കിൽ ഇട്ട കുറിപ്പിലാണ് സുപ്രീം കോടതിയിൽ നിന്നു വിരമിച്ച ജസ്റ്റീസ് കട്ജു കടുത്ത വിമർശനം ഉന്നയിച്ചത്. ഇതു പുനഃപരിശോധന ഹർജിയായി പരിഗണിച്ച് തുറന്ന കോടതിയിൽ വാദം കേട്ട സുപ്രീം കോടതി, ജസ്റ്റീസ് കട്ജുവിനെതിരേ കോടതിയലക്ഷ്യത്തിനു കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു.