തിരുവനന്തപുരം: നല്ല നാളുകൾ വരും എന്ന മുദ്രാവാക്യവുമായി അധികാരത്തിൽ കയറിയ മോദിസർക്കാറിൽ നിന്നു സാധാരണക്കാർക്ക് ഗുണപ്രദമായ എന്തെങ്കിലുമുണ്ടായോ? സോഷ്യൽ മീഡിയയിലെ തള്ളുകൾക്ക് അപ്പുറത്തേക്ക് ഒന്നും ഉണ്ടായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. എങ്കിലും മോദിയോടുള്ള ഭക്തി മൂലം ഇല്ലാത്ത കാര്യങ്ങൾ പെരുപ്പിച്ചു കാട്ടാൻ സംഘപരിവാർ അണികൾക്ക് വലിയ താൽപ്പര്യമാണ്. എന്തായാലും, സൈബർ ലോകത്ത് പ്രതിരോധ ഭടന്മാരെ പോലും നിരാശരാക്കുന്ന വിധത്തിലാണ്  കേന്ദ്രസർക്കാറിന്റെ കോർപ്പറേറ്റ് ഭക്തി. ഇതിന്റെ ഉപോൽപ്പന്നമായി വന്നത് എണ്ണവവിലയിലെ അസാധാരണമായ വർദ്ധനവാണ്.

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില തീപോലെ കത്തിക്കയറുമ്പോൾ വിലവർദ്ധനവു കൊണ്ടു പൊറുതി മുട്ടിയത് ബിജെപി അണികൾ തന്നെയാണ്. നോട്ട് നിരോധനത്തിന്റെ ഫലമായി ബാങ്കുകൾ നിഷ്‌ക്രിയമാകുകയും ചാർജ്ജുകൾ കുത്തനെ വർദ്ധിപ്പിക്കുകയും ചെയ്തതോടെ അതും സാധാരണക്കാർക്ക് തിരിച്ചടിയായി മാറി. എണ്ണവിലയിലുണ്ടായ വർദ്ധനവ് മൂന്ന് വർഷത്തേതിൽ നിന്നും വളരെ വലിയ തോതിലാണ്. ഇതോടെ ജനജീവിതം വിലക്കയറ്റത്താൽ പൊറുതി മുട്ടി. സോഷ്യൽ മീഡിയയിൽ അടക്കം കടുത്ത വിമർശനം കേന്ദ്രസർക്കാറിനെതിരെയാണ്.

മോദി സർക്കാർ കോർപ്പറേറ്റുകൾക്ക്  മുമ്പിൽ മുട്ടു വളച്ചു നിൽക്കുന്നതു കൊണ്ടാണ് ഇത്തരം വിലവർദ്ധനവ് എന്നാണ് പൊതുവേ ഉയരുന്ന ആക്ഷേപം. ഈ ആക്ഷേപത്തെ ശരിവെച്ച് രംഗത്തെത്തിയിരിക്കയാണ് ബിജെപി മുഖപത്രമായ ജന്മഭൂമിയിലെ മാധ്യമ പ്രവർത്തകൻ. പത്രത്തിലെ ഡെപ്യൂട്ടി എഡിറ്ററായ കാവാലം ശശികുമാറാണ് കേന്ദ്ര നയങ്ങൾക്കെതിരെ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. എന്തെല്ലാം പറഞ്ഞാലും പെട്രോൾ വിലവർദ്ധനയും ബാങ്കുകളുടെ ഫീസ് ഈടാക്കലും ന്യായീകരിക്കാവുന്നതല്ലെന്ന് കുറിക്കുന്ന അദ്ദേഹം മോദിയുടെയും കേന്ദ്രത്തിന്റെയും പ്രധാന വാഗ്ദാനമായ ഡിജിറ്റൽ മണി സങ്കൽപ്പത്തെയും വിമർശിക്കുന്നു.

പോസ്റ്റ് ഓഫീസ്, വാലറ്റ്, ഇ പേ, ആ പേ തുടങ്ങിയ ഉപദേശവും ക്രൂഡ് ഓയില് ഉല്പാദന ശാസ്ത്രവും കുന്തവും കൊടച്ചക്രവുമായി ആരും ഈ വഴിക്കു വരരുത്... എന്നാണ് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. രാഷ്ട്രീയ ഭേദമന്യേ നിരവധി പേർ അദ്ദേഹത്തിന് പിന്തുണയുമായും രംഗത്തുണ്ട്. കാവാലം ശശികുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

  • ന്യായീകരണം എന്തെല്ലാം പറഞ്ഞാലും, അനുഭവത്തില് പെട്രോൾ  വിലവർദ്ധനയും ബാങ്കുകളുടെ വിവിധ ഫീസീടാക്കലും ന്യായീകരിക്കത്തക്കതല്ല.
    പെട്രോൾ ഉൽപ്പാദന-വിതരണ കമ്പനികളുടെ ധൂർത്തിനും പാഴ്‌ചെലവിനും നാട്ടുകാരുടെ പണം വിനിയോഗിക്കുന്നത് തെറ്റായ സാമ്പത്തിക ശാസ്ത്രമാണ്.
    എന്റെ ബാങ്ക് അക്കൗണ്ടിൽ ഞാന് എന്റെ ബ്രാഞ്ചില് പണം നിക്ഷേപിക്കാന് ഉൽപ്പെടെ ബാങ്ക് ഫീസ് വാങ്ങുന്നത് ന്യായമല്ല. ബാങ്കിന് നിത്യചെലവിന് പണം കണ്ടെത്താനാണ് ഇപ്പണിയെങ്കിൽ് ഇറച്ചിക്കട, ബിവറേജസ് ഔട്‌ലറ്റ്, കംഫറ്ട്ട് സ്റ്റേഷന് തുടങ്ങിയവ ബാങ്കിന് അനുബന്ധമായി നടത്തുകയാണ് നന്ന്....
    ബാങ്ക് ലയനത്തിനെതിരെയും നോട്ട് മരവിപ്പിക്കലിനെതിരെയും സമരം നടത്തിയവർക്ക് ഇതിനെതിരെ ഒച്ചപൊങ്ങില്ലേ...
    ഭരണ മുന്നണിക്കും പാർട്ടികൾക്കും ഈ ജനദ്രോഹത്തെ പിന്തുണക്കാൻ രാഷ്ട്രീയ ബാദ്ധ്യത ഉണ്ടെന്ന് അവരെ ആരു തെറ്റിദ്ധരിപ്പിച്ചു ആവോ....
    (പോസ്റ്റ് ഓഫീസ്, വാലറ്റ്, ഇ പേ, ആ പേ തുടങ്ങിയ ഉപദേശവും ക്രൂഡ് ഓയില് ഉല്പാദന ശാസ്ത്രവും കുന്തവും കൊടച്ചക്രവുമായി ആരും ഈ വഴിക്കു വരരുത്...??).