- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെവിൻ വധക്കേസ് പ്രതി ടിറ്റു ജെറോമിന് ജയിലിൽ മർദ്ദനമേറ്റ സംഭവം; ഗുരുതര പരിക്കെന്ന് റിപ്പോർട്ട്; ടിറ്റുവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി; ജയിൽ ഡിജിപി വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച നൽകണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കെവിൻ കൊലക്കേസ് പ്രതി ടിറ്റു ജെറോമിന് ജയിലിൽ വെച്ചേറ്റ മർദ്ദനത്തിൽ ഗുരുതര പരിക്കെന്ന് റിപ്പോർട്ട്. ആന്തരികാവയവങ്ങൾക്ക് ക്ഷതം ഏറ്റിട്ടുണ്ട്. ടിറ്റുവിനെ മെഡിക്കൽ കോളജിലേക്ക് മാറ്റിയതായി ജില്ലാ ജഡ്ജി കെ ബാബു ഹൈക്കോടതിയെ അറിയിച്ചു.
ജയിൽ ഡിജിപി തിങ്കളാഴ്ച വിശദമായ റിപ്പോർട്ട് ജില്ലാ ജഡ്ജിക്ക് നൽകണമെന്ന് ഹൈക്കോടതി അറിയിച്ചു. പ്രതിയെ മർദ്ദിച്ചെന്ന കേസിൽ ജില്ലാ ജഡ്ജി പൂജപ്പര ജയിലിലെത്തി പരിശോധന പൂർത്തിയാക്കി മടങ്ങി.
കേസിലെ പ്രതി ടിറ്റുവിന് ജയിലിൽ മർദനമേറ്റെന്ന പരാതി പരിശോധിക്കാൻ ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ജില്ലാ ജഡ്ജിയും ഡിഎംഒയും ഉടൻ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തി പരിശോധന നടത്തണമെന്നായിരുന്നു നിർദ്ദേശം. ജയിൽ ഐജി റിപ്പോർട്ട് ഉടൻ നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
പ്രതിക്കായി ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. അവശനിലയിലായ ടിറ്റോയെ ചികിത്സ നൽകാതെ സെല്ലിലടച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് അടിയന്തര നടപടിക്ക് ഉത്തരവിടുകയായിരുന്നു. ജയിൽ ഐജി റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രൻ നിർദ്ദേശിച്ചു. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതി വേണ്ടെന്ന് കോടതി പരാമർശിച്ചു. കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. ജയിലിനുള്ളിൽ പൊലീസുകാർ പ്രത്യേകം ശിക്ഷ നടപ്പാക്കേണ്ടന്നും കോടതി പറഞ്ഞു.


