കൊച്ചി: കെവിൻ വധക്കേസ് പ്രതി ടിറ്റു ജെറോമിനെ പൂജപ്പുര സെൻട്രൽ ജയിലിൽ മർദിച്ചത് ജയിൽ ജീവനക്കാരെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോർട്ട്. മർദ്ദനമേറ്റതിന്റെ പാടുകൾ ശരീരത്തിലുണ്ടെന്നും വൃക്കയോടു ചേർന്ന ഭാഗത്താണു മർദ്ദനമേറ്റതെന്നു ഡോക്ടർമാരുടെ പരിശോധനയിൽ സ്ഥിരീകരിച്ചതായും ജഡ്ജിയുടെ റിപ്പോർട്ടിലുണ്ട്. ഹൈക്കോടതി രജിസ്ട്രാർക്കു റിപ്പോർട്ട് സമർപ്പിച്ചു.

പുറത്തുചവിട്ടിയെന്നും ചൂരൽകൊണ്ട് അടിച്ചെന്നും ടിറ്റു ജെറോം പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.

ടിറ്റു ജെറോമിന് പൂജപ്പുര സെൻട്രൽ ജയിലിൽ മർദനമേറ്റതുമായി ബന്ധപ്പെട്ടു മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റിയിരുന്നു. ടിറ്റു ജെറോമിനു മർദനമേറ്റ സമയത്തു ഡ്യൂട്ടിയിലിലുണ്ടായിരുന്ന മൂന്നു പ്രിസണ് ഓഫീസർമാരെയാണു സ്ഥലംമാറ്റിയത്. ബിജുകുമാർ, സനൽ എന്നിവരെ നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്കും ബിജുവിനെ നെയ്യാറ്റിൻകര സ്‌പെഷൽ സബ് ജയിലിലേക്കുമാണു മാറ്റിയത്.

ടിറ്റുവിന് മർദനമേറ്റ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ജയിൽമേധാവി ഋഷിരാജ് സിങ് ആണ് സ്ഥലമാറ്റ ഉത്തരവ് പുറപ്പെടുത്തിച്ചത്. രണ്ട് ഡെപ്യൂട്ടി പ്രിസണ് ഓഫീസർമാരെയും ഒരു അസിസ്റ്റന്റ് പ്രിസണ് ഓഫീസറെയുമാണ് സ്ഥലംമാറ്റാൻ നിർദേശിച്ചത്. സ്ഥലംമാറ്റ ഉത്തരവ് വൈകാതെ പുറത്തിറങ്ങും.

സംഭവത്തിൽ ഹൈക്കോടതി നിർദേശപ്രകാരം ഡിഐജി റിപ്പോർട്ട് നൽകാനിരിക്കെയാണ് ജില്ലാ ജഡ്ജിയുടെ റിപ്പോർ്ട്ട് പുറത്തുവന്നത്. ചീഫ് വെൽഫയർ ഓഫീസർ വി.പി. സുനിൽകുമാറിനാണ് അന്വേഷണച്ചുമതല. ഉദ്യോഗസ്ഥരിൽനിന്നും സഹതടവുകാരിൽനിന്നുമാണ് മൊഴി എടുക്കുന്നത്. മർദനമേറ്റ ടിറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ടു വകുപ്പുതല അന്വേഷണവും ആരംഭിച്ചു.

ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥനും ഡിഎംഒയും ടിറ്റുവിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ട് വെള്ളിയാഴ്ച തന്നെ ഹൈക്കോടതിക്ക് സമർപ്പിച്ചു. മകനെക്കുറിച്ചു വിവരമില്ലെന്നും ജയിലധികൃതർ മർദിച്ചതായി സംശയമുണ്ടെന്നും കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയതോടെ ഹൈക്കോടതി ജഡ്ജിയുടെ നിർദേശപ്രകാരം ജില്ലാ ജഡ്ജി ജയിലിലെത്തി പരിശോധന നടത്തിയിരുന്നു.ജയിൽ ഡിഐജിയോടും ഡിഎംഒയോടും റിപ്പോർട്ട് ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ ടിറ്റോയ്ക്കു മർദനമേറ്റതായി കണ്ടെത്തുകയായിരുന്നു. കെവിൻ കൊലപാതകക്കേസിൽ ശിക്ഷിപ്പെട്ട ടിറ്റു ജെറോം 2019 ഓഗസ്റ്റ് മുതൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവിലാണ്.