കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. കാവ്യയെ അറസ്റ്റു ചെയ്യാൻ തങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയത്. അറസ്റ്റു സാധ്യത ഇല്ലാത്തതിനാൽ മുൻകൂർ ജാമ്യാപേക്ഷക്ക് പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി. മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയതോടെ കാവ്യയെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന് വകയായി. ഇതോടെ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന ദിലീപിൽ മാത്രമായി ഒതുങ്ങും. അതേസമയം നാദിർഷയുടെ മുൻകൂർ ജാമ്യഹർജി വീണ്ടും മാറ്റിവെച്ചു. കേസ് അടുത്തമാസം നാലിന് കോടതി വീണ്ടും പരിഗണിക്കും.

കാവ്യ മാധവനുമായി നേരത്തെ മുതൽ പരിചയമുണ്ടെന്ന പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചാണ് കാവ്യ മുൻകൂർ ജാമ്യഹർജിയുമായി കോടതിയെ സമീപിച്ചത്. അന്വേഷണം പക്ഷപാതപരമാണെന്നും, തന്നെയും പ്രതിയാക്കാൻ ശ്രമം നടക്കുകയാണെന്നും കാവ്യ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു. ദിലീപിന്റെ ഭാര്യയായതിനാലാണ് കേസിൽ തന്നെയും കുടുക്കാൻ ശ്രമം നടത്തുന്നതെന്നും ഹർജിയിൽ കാവ്യ മാധവൻ പറഞ്ഞിരുന്നു. കേസിൽ പ്രതിയാക്കുമെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തുന്നതായും കാവ്യ ആരോപിച്ചിരുന്നു.

കാവ്യയുടെ ആരോപണങ്ങൾ ഇങ്ങനെയായിരുന്നു: കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മൊഴി പ്രകാരം മാഡം എന്നൊരു കഥാപാത്രത്തെ കൃത്രിമമായി ഉണ്ടാക്കാൻ ശ്രമമുണ്ട് അത് താനാണെന്ന് വരുത്തിത്തീർക്കാനാണ് നീക്കം. ആസൂത്രിതമായാണ് പൾസർ സുനി ഒരോ വെളിപ്പെടുത്തലും നടത്തുന്നത്. സുനിയെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ അപേക്ഷ നൽകിയെങ്കിലും സുനി അതിനു വിസമ്മതിച്ചു. അയാൾ പറയുന്നത് കളവാണെന്ന് അതിൽ നിന്നുതന്നെ വ്യക്തമാണ്. ദിലീപിന്റെ ഭാര്യയാണെന്ന കാരണം കൊണ്ടാണ് തന്നെ വേട്ടയാടുന്നത്. ഉദ്യോഗസ്ഥർ തന്റെ സ്ഥാപനമായ ലക്ഷ്യയിലെത്തി മാതാപിതാക്കളെയും സഹോദരനെയും ഭീഷണിപ്പെടുത്തുന്ന സാഹചര്യം വരെയുണ്ടായി.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സഹോദരൻ സൂരജ് ഡിജിപിക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ചലച്ചിത്രമേഖലയിലുള്ള ആരും തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചലച്ചിത്രരംഗത്ത പ്രബലരായ ചിലരും അടങ്ങുന്ന സംഘം നടത്തിയ ഗൂഢാലചനയുടെ ഫലമാണ് ഇപ്പോഴത്തെ കേസ്.

മുഖ്യപ്രതി സുനിൽ കുമാർ എന്ന പൾസർ സുനിയുടെ വെളിപ്പെടുത്തലുകളാണ് കാവ്യയെ സംശയനിഴലിലാക്കിയത്. എല്ലാത്തിനും പിന്നിൽ 'മാഡം' എന്നൊരാളുണ്ടെന്ന് പലതവണ ആവർത്തിച്ച സുനിൽ, ഒടുവിൽ ആ മാഡം കാവ്യാ മാധവനാണെന്ന് തുറന്നുപറഞ്ഞിരുന്നു. കാക്കനാട് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്ര സ്ഥാപനത്തിൽ സുനിൽ എത്തിയിരുന്നെന്ന കണ്ടെത്തലിനെ തുടർന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ പൊലീസ് ചോദ്യം ചെയ്തപ്പോൾ പൾസർ സുനിയെ അറിയില്ലെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്.