മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതമായിരുന്നു പുലിമുരുകൻ. ആദ്യമായി 100 കോടി ക്ലബിൽ എത്തിയ സിനിമ. മറ്റൊരു സിനിമ കൂടി നിനച്ചിരിക്കാതെ 100 കോടി ക്ലബിൽ എത്തിയതിന്റെ ആവേശത്തിലാണ് അണിയറപ്രവർത്തകർ. സിനിമയുടെ കളക്ഷൻ വഴിയല്ലെങ്കിൽ കൂടി സിനിമയുമായി ബന്ധപ്പെട്ട് മോഹൻലാൽ -നിവിൻ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. 102. 32 കോടിയാണ് റിലീസ് ചെയ്ത് 40ാം നാൾ കായംകുളം കൊച്ചുണ്ണിയുടെ ആകെ കളക്ഷൻ. മോഹൻലാൽ നായകനായ പുലിമുരുകൻ കഴിഞ്ഞാൽ 100 കോടി ക്ലബിൽ ഇടം നേടുന്ന രണ്ടാമത്തെ ചിത്രമാണ് കൊച്ചുണ്ണി. നിവിൻ പോളി നായകനായ ചിത്രം ആഗോളതലത്തിലും ഏറെ ശ്രദ്ധ ആകർഷിക്കപ്പെട്ടിരുന്നു.

 സിനിമ റിലീസ് ചെയ്ത് ആഴ്‌ച്ചകൾ പിന്നിടും മുൻപേ കൊച്ചുണ്ണിയെ തേടിയെത്തിയത് മികച്ച കളക്ഷനാണ്. കേരളത്തിൽ നിന്നും പുറത്ത് നിന്നും 57 കോടിയാണ് ഗ്രോസ് കളക്ഷനായി നേടിയത്. റെക്കോർഡ് നേട്ടത്തൊടെ 15 കോടി സാറ്റലൈറ്റ് തുകയും ലഭിച്ചു. ജിസിസിയിൽ നിന്നും 18 കോടിയും യുകെ, യുറോപ്പ്, അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും 4.82 കോടി രൂപ നേടുകയും ചെയ്തു. ഓഡിയോ, ഡബിങ് റൈറ്റ്‌സ്, ഹിന്ദി പതിപ്പ് എന്നിവയെല്ലാം ഉൾപ്പടെ ആറര കോടിയാണ് ലഭിച്ചത്. ആകെ 102.32 കോടി നേടി കൊച്ചുണ്ണി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

 ബോളിവുഡിനെ വെല്ലുന്ന തരത്തിലുള്ള മെയ്‌ക്കിങ്ങും മറ്റ് ഇഫ്ക്ട്‌സുകളും കൊണ്ട് സമ്പന്നമായിരുന്നു സിനിമ. ഇത്തിക്കര പക്കിയുടെ റോൾ അതി ഗംഭീരമായി കൈകാര്യം ചെയ്ത മോഹൻലാലിന് ആശംസാ പ്രവാഹമായിരുന്നു. സംവിധായകൻ പ്രിയദർശൻ, ഛായാഗ്രാഹകൻ എസ്. കുമാർ, സംവിധായകൻ രാജാ മേനോൻ, സൂര്യ, കാർത്തി, സംവിധായകൻ ഓം പ്രകാശ് മെഹ്‌റ, പ്രമുഖ നിർമ്മാതാക്കളായ സിദ്ധാർത്ഥ് റോയ് കപൂർ, രുച (ഫോക്‌സ് സ്റ്റാർ) എന്നിവർ സിനിമ കണ്ട ശേഷം ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസിനെ അഭിനന്ദിച്ചിരുന്നു.

ഗോകുലം  ഗോപാലൻ നിർമ്മിച്ച ചിത്രങ്ങളിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രവും കൊച്ചുണ്ണിയാണ്. ശരവേഗത്തിലാണ് കളക്ഷൻ റെക്കൊർഡുകൾ ഭേദിച്ചതെന്നുള്ളതും നാം ഓർക്കണം. സിനിമ വൈകാതെ തന്നെ ചൈനയിലും റിലീസ് ചെയ്യുമെന്നാണ് സൂചന. സിനിമയുടെ തെലുങ്ക് , തമിഴ് പതിപ്പുകൾക്കുള്ള അവകാശം ഇപ്പോഴും വിറ്റു പോയിട്ടില്ല എന്നാണ് വിവരം. വരുന്ന ദിനങ്ങളിൽ തന്നെ സിനിമ 100 കോടി ക്ലബിൽ എത്തിയതിന്റെ ആഘോഷങ്ങൾ ദുബായിൽ വച്ച് നടക്കും. ബോബി-സഞ്ജയ് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ബാബു ആന്റണി, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, പ്രിയ ആനന്ദ് എന്നിവർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.