കൊച്ചി: മന്ത്രി കെ.സി. ജോസഫിനെതിരായ കോടതീയലക്ഷ്യ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. മന്ത്രിമാർ പ്രസ്താവന നടത്തുന്നത് ശ്രദ്ധിച്ച് വേണമെന്ന് കോടതി ഓർമിപ്പിച്ചു. ഫേസ്‌ബുക്ക് പോലെയുള്ള മാദ്ധ്യമങ്ങളുടെ സ്വാധീനം അറിഞ്ഞിരിക്കണമെന്നും മാപ്പപേക്ഷ സ്വീകരിക്കുന്നതായും കോടതി പറഞ്ഞു.

കോടതിയുടെ നിർദേശ പ്രകാരം മന്ത്രി ഇന്ന് നേരിട്ട് ഹാജരായിരുന്നു. കേസിൽ മന്ത്രി സമർപ്പിച്ച മാപ്പപേക്ഷ പൊതുജനങ്ങളിൽ എത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഏതു രീതിയിൽ വേണമെന്ന് കോടതി നിർദേശിച്ചിരുന്നില്ല. കോടതിയോട് ബഹുമാനം മാത്രമാണുള്ളതെന്ന് വ്യക്തമാക്കിയാണ് മന്ത്രി സത്യവാങ്മൂലം സമർപ്പിച്ചത്. കോടതിയെ അപമാനിക്കുന്ന തരത്തിൽ മന്ത്രി ഫെയ്‌സ് ബുക്കിൽ പരാമർശം നടത്തിയെന്ന് കാണിച്ചാണ് വി. ശിവൻകുട്ടി എംഎ‍ൽഎ കോടതീയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.