കണ്ണൂർ: നക്സൽ വർഗീസിന്റെ പ്രിയ സഖാവ്. കുന്നിക്കൽ നാരായണന്റേയും കാന്തലോട്ട് കരുണന്റേയും അനുയായി. അതാണ് അന്തരിച്ച കെ.സി. നന്ദനൻ. കണ്ണൂർ, വയനാട് കോഴിക്കോട് ജില്ലകളിലെ കാടുകളിലും ഒളിത്താവളങ്ങളിലും സഞ്ചരിച്ച് നക്സൽ പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കാൻ ശ്രമിച്ച പോരാളിയായിരുന്നു നന്ദൻ.

പട്ടിണി കിടന്നും സാഹസിക വഴികളിലൂടെ സഞ്ചരിച്ചും വസന്തത്തിന്റെ ഇടിമുഴക്കത്തിനു വേണ്ടി കാതോർത്ത നന്ദനൻ എന്ന വിപ്ലവകാരി പുതു തലമുറക്ക് നന്ദനേട്ടൻ മാത്രമാണ്. അഞ്ചു പതിറ്റാണ്ടിലേറെ വിവിധ പ്രസ്ഥാനങ്ങൾക്കു വേണ്ടി മണിക്കൂറുകൾ നീണ്ടു നിന്ന പ്രസംഗങ്ങൾ വഴിയായിരുന്നു സമീപകാലത്ത് നന്ദനൻ അറിയപ്പെട്ടിരുന്നത്. എങ്കിലും, മെലിഞ്ഞ് ഉയരം കൂടിയ ആ മനുഷ്യനെ കാണുമ്പോൾ തലശ്ശേരിയിലും പുൽപ്പള്ളിയിലും നടന്ന രക്തരൂക്ഷിതമായ നക്സൽ ആക്രമങ്ങൾ ഓർത്തു പോകും. അജിത, മന്ദാകിനി, കുന്നിക്കൽ നാരായണൻ എന്നിവരുടെ സഹപ്രവർത്തകനുമായിരുന്നു നന്ദനൻ.

1968 കോഴിക്കോട് നടന്ന സി.പി.എം. യുവജനവിഭാഗമായ കെ.എസ്.വൈ.എഫിന്റെ സമ്മേളനത്തിൽ വെച്ച് വിപ്ലവത്തിന്റെ പേരിൽ ഇറങ്ങിപ്പോയ യുവനിരയിലെ അംഗമായിരുന്നു കെ.സി. നന്ദനൻ. പാർട്ടി വിട്ടവർ കണ്ണൂരിലെത്തുകയും അന്ന് കണ്ണൂരിലെ പാർട്ടി ഓഫീസ് സെക്രട്ടറിയായിരുന്ന വർഗീസിനൊപ്പം വയനാട്ടിലേക്ക് പോവുകയുമായിരുന്നു. ശേഷം വയനാട്ടിൽ ആദിവാസി ചൂഷണത്തിനും ജ•ിത്വത്തിനുമെതിരെ ആയുധമെടുത്ത് പോരാടാൻ യുവാക്കളെ സംഘടിപ്പിക്കാനായിരുന്നു നന്ദനന്റെ നിയോഗം. ജ•ിമാർ ഇത്രയേറെ ഭയപ്പെട്ട ഒരു കാലം അതിനു മുമ്പും പിമ്പും ഇല്ലായിരുന്നു. ഏതാണ്ട് ഒരു ദശവർഷക്കാലം അടിയാളുടെ ഉടയോ•ാരായി ഈ സംഘം വിപ്ലവാശയങ്ങൾക്കു വേണ്ടി കാടും മേടും താണ്ടി. നിരവധി തവണ പൊലീസ് വേട്ടയാടലിനും നന്ദനൻ ഉൾപ്പെടെയുള്ളവർ ഇരയായി.

വർഗീസ് കൊല്ലപ്പെട്ടതിനു ശേഷം റവല്യൂഷണറി ബോൾഷെവിക്ക് ആയും ആർ.എസ്. പി. യായും പ്രവർത്തിച്ചു. അക്കാലത്ത് സംസ്ഥാന രാഷ്ട്രീയത്തിൽ ഉന്നതിയിൽ നിൽക്കുന്നവർ പോലും നന്ദനന്റെ പ്രസംഗം കേൾക്കാൻ എത്തിയിരുന്നു. 1982 ൽ തലശ്ശേരി നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്. പി.- ബി. സ്ഥാനാർത്ഥിയായി കോടിയേരി ബാലകൃഷ്ണനെതിരെ മത്സരിച്ചു. ഇതിനുശേഷം എം വി രാഘവന്റെ നേതൃത്വത്തിൽ സി.എം. പി. രൂപീകരിച്ചപ്പോൾ നന്ദനൻ സി.എംപി യിലെത്തി. രാഘവൻ നേരിട്ട് കൂത്തുപറമ്പിലെ വീട്ടിൽ പോയി നന്ദനനെ ക്ഷണിക്കുകയായിരുന്നു. സി.എംപി.യുടെ സംസ്ഥാന സമിതി അംഗവുമായിരുന്നു.

സി.എംപിക്കു നേരെ സിപിഐ.(എം). നടത്തിയ അക്രമരാഷ്ട്രീയത്തെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തി ചെറുത്തത് നന്ദനന്റെ നേതൃത്വത്തിലായിരുന്നു. അന്ന് സി.എംപിക്ക് വലിയ താങ്ങായിരുന്നു നന്ദനൻ. ഒടുവിൽ നന്ദനൻ പ്രതിയോഗികളുടെ ക്രൂരമായ അക്രമത്തിൽ പരിക്കേറ്റ് ഏറെക്കാലം ചികിത്സയിൽ കഴിയേണ്ടി വന്നു. അഞ്ചുപതിറ്റാണ്ടിലേറെ നടന്ന രാഷ്ട്രീയ പോരാട്ടത്തിനിടയിൽ സ്വന്തമായി ഒരു വീടുപോലും ഉണ്ടാക്കാൻ ഈ വിപ്ലവകാരി മുതിർന്നിരുന്നില്ല.

പ്രസ്ഥാനം ഏതായാലും ആരുടേയും മുമ്പിൽ നന്ദനന്റെ തല കുനിഞ്ഞിരുന്നില്ല. ഒന്നിച്ചു പ്രവർത്തിച്ചിരുന്നവർ ഭരണത്തിന്റെ ശീതളഛായ നുണയുമ്പോഴും ഈ പഴയ വിപ്ലവകാരിക്ക് മരണം വരെ നഷ്ടബോധവുമുണ്ടായിരുന്നില്ല.