- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമസ്ത വേദിയിൽ ഉണ്ടായത് ഹൃദയം തകരുന്ന കാഴ്ച; പെൺകുട്ടിയുടെ ആത്മാഭിമാനം തകർക്കുന്ന നടപടി; സ്ത്രീകൾക്കു മേൽ വിവേചനം ചൊരിയരുത്; സമസ്തക്കെതിരെ കെസിബിസി മുൻ വക്താവ്
കോട്ടയം: പുരസ്‌കാരം വാങ്ങാൻ എത്തിയ പത്താംക്ലാസുകാരിയെ വേദിയിൽനിന്ന് ഇറക്കി വിട്ട സംഭവത്തിൽ സമസ്തക്കെതിരെ കെസിബിസി മുൻവക്താവ് ഫാദർ വർഗീസ് വള്ളിക്കാട്ട് . ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് വിമർശനങ്ങൾ.
പെൺകുട്ടിയുടെ ആത്മാഭിമാനം തകർക്കുന്ന നടപടിയാണ് ഉണ്ടായത്. ഇനി ജീവിതത്തിൽ ഒരു പുരുഷന്റെ മുന്നിലും പ്രത്യക്ഷപ്പെടാൻ പെൺകുട്ടി ധൈര്യം കാണിക്കും എന്ന് കരുതുന്നില്ല. ഹൃദയം തകരുന്ന കാഴ്ചയാണ് സമസ്ത വേദിയിൽ ഉണ്ടായത്. ഇക്കാര്യത്തിൽ സമസ്ത നേതാക്കളെ ന്യായീകരിക്കാൻ ഉള്ള ശ്രമം ദൗർഭാഗ്യകരമാണെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
'ദൗത്യ നിർവഹണത്തിൽ മതങ്ങൾ പരാജയപ്പെടുന്നുവോ' എന്ന തലക്കെട്ടിൽ ആണ് വർഗീസ് വള്ളിക്കാട്ട് ലേഖനം എഴുതിയിരിക്കുന്നത്. മതങ്ങൾ പൊതുവെ നവീകരിക്കപ്പെടുകയും സ്വയം വിമർശനം നടത്തുകയും ചെയ്യേണ്ട ആവശ്യകതയാണ് വർഗീസ് വള്ളിക്കാട്ട് വിശദമായി പറയുന്നത്.
ഇത്തരം സംഭവങ്ങളെ ന്യായീകരിക്കുന്നത് മുസ്ലിം സമുദായത്തെ പിന്നോട്ട് അടിക്കും. ഈ പെൺകുട്ടിക്ക് സംഭവിച്ചത് പോലെ ഒരു മതവും സ്ത്രീകളുടെമേൽ വിവേചനം ചൊരിയരുത്. ഭരണഘടന അനുശാസിക്കുന്ന അന്തസ്സ് നിഷേധിക്കാൻ ആർക്കും അവകാശമില്ല. കേരളത്തിൽ പ്രബുദ്ധത ഭരണഘടനയിലും നിയമങ്ങളിലും മാത്രം.
ഓരോ സമുദായവും സ്വയം വിമർശനത്തിലൂടെയാണ് നവീകരിച്ചിട്ടുള്ളത്. മുസ്ലിം സമൂഹം മാറ്റം എത്രകണ്ട് ഉൾക്കൊണ്ടു എന്ന് ആത്മപരിശോധന നടത്തണം. കാലത്തിനനുസരിച്ച് സ്വയം വിമർശനം നടത്താൻ കഴിയുന്ന നേതൃത്വം എല്ലാ മതങ്ങളിലും ഉണ്ടാകണമെന്നും ഫാദർ വർഗീസ് വള്ളിക്കാട്ട് ലേഖനത്തിൽ ആവശ്യപ്പെട്ടു.
ക്രൈസ്തവ സഭയിലെ സ്ത്രീ തുല്യതയെ കുറിച്ചും വർഗീസ് വള്ളിക്കാട്ട് ലേഖനത്തിൽ പ്രത്യേകം എടുത്തു പറയുന്നു. സ്ത്രീപുരുഷസമത്വം എന്ന കാര്യത്തിലുള്ള ക്രിസ്തീയ വീക്ഷണം ആണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. സഭയും ക്രിസ്തുവും തമ്മിലുള്ള ആത്മീയ ഐക്യം പോലെ സ്ത്രീപുരുഷന്മാർ തമ്മിൽ ഭാര്യഭർത്താക്കന്മാർ എന്ന നിലയിൽ താതാത്മ്യപ്പെടണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യത്തിൽ ഇതാണ് സെന്റ് പോൾ ചൂണ്ടിക്കാട്ടിയത് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ക്രൈസ്തവ വീക്ഷണം എടുത്തുകാട്ടുന്നത്. സ്ത്രീയെ മേന്മ കുറഞ്ഞവർ ആയി കണക്കാക്കുക സാധ്യമല്ല. സൃഷ്ടിയിൽ അടക്കം തുല്യ മഹത്വവും ശ്രേഷ്ഠതയും സ്ത്രീക്ക് ഉണ്ട്. ഏതായാലും കെസിബിസിയുടെ മുൻ വക്താവ് സഭയുടെ ദിനപത്രത്തിൽ എഴുതിയ ലേഖനം ഇതിനകം ചർച്ചയായിട്ടുണ്ട്.
പൊതുവേദിയിൽ മതനേതാവ് പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഖുറാൻ തത്വങ്ങൾക്കും ഭരണഘടനയ്ക്കും വിരുദ്ധമായി മുസ്ലിം പുരോഹിതസമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് സംഭവം എന്നാണ് വിമർശനം. മുസ്ലിം കുടുംബത്തിൽ ജനിച്ചതുകൊണ്ടാണ് കുട്ടി അപമാനിക്കപ്പട്ടത് എന്നും ഗവർണർ പറഞ്ഞു. സ്ത്രീ പുരുഷ അവകാശങ്ങളെ പറ്റിയുള്ള ഖുറാൻ വചനം ഉദ്ധരിച്ചാണ് ട്വിറ്ററിലൂടെയുള്ള പ്രതികരണം.
ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാർ ആണ് പൊതുവേദിയിൽ പെൺകുട്ടിയെ വിലക്കിയത്. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ നേതാവിനെതിരെ വ്യാപക വിമർശനമുയർന്നു. മദ്റസ കെട്ടിട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സർട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെൺകുട്ടിയെ സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചത്. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാർ ദേഷ്യപ്പെട്ടു. പിന്നീട് സംഘാടകർക്കെതിരെ പ്രകോപിതനായി. സമസസ്ത വിദ്യാഭ്യാസ ബോർഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാർ.
''ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലിൽ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കിൽ കാണിച്ച് തരാം. അങ്ങനത്തെ പെൺകുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങൾക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാൻ പറയ്''- അബ്ദുള്ള മുസ്ലിയാർ സംഘാടകരോട് ചോദിച്ചു. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ നിരവധി പേർ മുസ്ലിയാർക്കെതിരെ വിമർശനവുമായി രംഗത്തെത്തി. സുന്നി പരിപാടികളിൽ വേദിയിൽ സ്ത്രീകൾ ഉണ്ടാകാറില്ലെന്നാണ് സമസ്തയുടെ മറുപടി.




