തിരുവനന്തപുരം: പാമ്പാടി നെഹ്‌റു എൻജിനീയറിങ് കോളജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനു അനുവദിച്ച മുൻകൂർജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ. കേരള ഹൈക്കോടതി അനുവദിച്ച ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.

ശക്തമായ തെളിവുണ്ടായിട്ടും കൃഷ്ണദാസിനു ഹൈക്കോടതി ജാമ്യം നൽകുകയായിരുന്നുവെന്ന് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടി. ജാമ്യത്തിൽ പുറത്തിറങ്ങിയ കൃഷ്ണദാസ് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു. കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ രക്ഷിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

ഹർജിക്കാരനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം തെളിയിക്കാൻ മതിയായ വസ്തുതകളില്ലെന്നു വിലയിരുത്തിയാണു ഹൈക്കോടതി കൃഷ്ണദാസിനു ജാമ്യം അനുവദിച്ചത്. കേസ് ഡയറിയും സാക്ഷിമൊഴികളും പരിശോധിച്ച കോടതി, ഹർജിക്കാരനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം തെളിയിക്കാവുന്ന വസ്തുതകൾ സമാഹരിക്കാൻ പ്രോസിക്യൂഷനു കഴിയുന്നില്ലെന്നു വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ടു പൊതുവിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ ഈ കുറ്റം ചുമത്താൻ മതിയാവില്ലെന്നു സുപ്രീംകോടതി, ഹൈക്കോടതി വിധികളുടെ വെളിച്ചത്തിൽ കോടതി വ്യക്തമാക്കി. മാനേജ്‌മെന്റിന്റെ ശാരീരിക, മാനസിക പീഡനം മൂലം ജിഷ്ണു ആത്മഹത്യ ചെയ്തുവെന്നായിരുന്നു സ്‌പെഷൽ പ്രോസിക്യൂട്ടറുടെ വാദം.

അതിനിടെ, ലക്കിടി ജവഹർലാൽ നെഹ്‌റു കോളജിലെ വിദ്യാർത്ഥി സഹീറിനെ മർദിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. നിയമോപദേശക സുചിത്രയ്ക്ക് വടക്കാഞ്ചേരി കോടതി ജാമ്യം അനുവദിച്ചു.

അതേസമയം, കൃഷ്ണദാസിന്റെ അറസ്റ്റ് നടപടികളിൽ ഹൈക്കോടതി അതൃപ്തിരേഖപ്പെടുത്തി. ജാമ്യം കിട്ടുന്ന വകുപ്പു പ്രകാരമായിരുന്നു പൊലീസ് പ്രതിക്കു നോട്ടിസ് നൽകിയത്. തുടർന്ന് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തു. ഇത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

സഹീറിനെ മർദിച്ച കേസിൽ കൃഷ്ണദാസിനെ തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ലക്കിടി ജവഹർലാൽ കോളജിലെ വിദ്യാർത്ഥി സഹീറിനെ കൃഷ്ണദാസ് മർദിച്ചെന്നും ചോദിക്കാൻ ചെന്ന രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നുമാണു പരാതി.

കൃഷ്ണദാസിന്റെയും കോളജ് അധികൃതരുടെയും അനധികൃത നടപടികളെപ്പറ്റി പരാതി നൽകിയ വിദ്യാർത്ഥിയെ എട്ടു മണിക്കൂറോളം പാമ്പാടി നെഹ്‌റു കോളജിലെ ഇടിമുറിയിലിട്ടു കൃഷ്ണദാസിന്റെ നേതൃത്വത്തിൽ മർദിച്ചെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു.