ന്യൂഡൽഹി: ശബരിമല യുവതിപ്രവേശന കേസിൽ ഹൈക്കോടതിയിലെ ഹർജികൾ സ്‌റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകി. 23 റിട്ട് ഹരജികളാണ് സുപ്രീംകോടതി വിധിക്കെതിരെ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇത് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്ഫർ ഹരജിയാണ് സർക്കാർ ഫയൽ ചെയ്തത്.

ജനുവരി 22ന് തുറന്ന കോടതിയിൽ പുനഃ പരിശോധന ഹരജികൾ പരിഗണിക്കുന്നതിന് മുമ്പായി ഹൈക്കോടതിയിലെ കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാണ് സർക്കാറിന്റെ ആവശ്യം. ആർട്ടികിൾ 139(അ) എ പ്രകാകമാണ് സർക്കാർ ഹരജി ഫയൽ നൽകിയത്. യുവതീ പ്രവേശനം സംബന്ധിച്ച ഭരണഘടന ബെഞ്ചിന്റെ വിധിക്ക് വൈരുധ്യമായ ഉത്തരവുകളും നിർദ്ദേശങ്ങളുമാണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് പുറപ്പെടുവിക്കുന്നത് എന്നാണ് സംസ്ഥാന സർക്കാറിന് വേണ്ടി ജി പ്രകാശ് ഫയൽ ചെയ്തിരിക്കുന്ന ട്രാൻസ്ഫർ പെറ്റീഷനിൽ വ്യക്തമാക്കിയിരിക്കുന്നത്.

എല്ലാ ഹർജികളും സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടതാണെന്നും സർക്കാർ നിലപാടെടുത്തു. സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി ഈയാഴ്ച തന്നെ പരിഗണിച്ചേക്കും.ശബരിമലയിൽ വലതു സംഘടനകൾ ശരണമന്ത്രം രാഷ്ട്രീയ മുദ്രാവാക്യമാക്കിയെന്ന് ഹർജിയിൽ ആരോപിച്ചു. വിഷയം രാഷ്ട്രീയവൽക്കരിക്കാനാണു സംഘടനകളുടെ ശ്രമം. ഭക്തരുടെ വേഷത്തിൽ എത്തിയവർ ദർശനത്തിന് വന്ന യുവതികളെ ആക്രമിച്ചു. സർക്കാർ ഒരുക്കിയ സുരക്ഷാ നിയന്ത്രണങ്ങൾ സുപ്രീംകോടതി സംരക്ഷിക്കണം. ഇല്ലെങ്കിൽ ബുദ്ധിമുട്ടിലാകുമെന്നും സർക്കാർ ഹർജിയിൽ ഉന്നയിച്ചു. നേരത്തേ, ശബരിമലയിൽ നിരീക്ഷക സമിതിയെ നിയോഗിച്ച തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പല ഘട്ടങ്ങളിലും ഹൈക്കോടതി ഇടപെടുന്നതു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണു സർക്കാരിന്റെ നിലപാട്.

സുപ്രീം കോടതി വിധി നടപ്പാക്കാൻ ഹൈക്കോടതി സമിതിയെ നിയോഗിച്ചത് അംഗീകരിക്കാനാവില്ല. ജസ്റ്റിസ് പി.ആർ.രാമൻ, ജസ്റ്റിസ് എസ്.സിരിജഗൻ, ഡിജിപി എ.ഹേമചന്ദ്രൻ എന്നിവരാണു ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അംഗങ്ങൾ.

ഭരണഘടന ബെഞ്ചിന്റെ വിധി തന്നെ പുനഃപരിശോധിക്കാൻ സുപ്രിം കോടതി തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കേരള ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച് റിട്ട് ഹർജികളിൽ സുപ്രിം കോടതിയുടെ ഭരണഘടന ബെഞ്ചിന്റെ വിധിയോട് വൈരുധ്യം ഉള്ള നിർദ്ദേശങ്ങളാണ് പുറപ്പടിവിക്കുന്നത് എന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ജി പ്രകാശ് ഫയൽ ചെയ്തിരിക്കുന്ന ട്രാൻസ്ഫർ പെറ്റീഷനിൽ വ്യക്തമാക്കുന്നു.

ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഹർജികളിലെ നടപടികൾ സ്റ്റേ ചെയ്യണം എന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രാൻസ്ഫർ പെറ്റീഷൻ അടിയന്തിരമായി പരിഗണിക്കണം എന്ന് സംസ്ഥാന സർക്കാർ അഭിഭാഷകർ ഈ ആഴ്ചയിൽ തന്നെ സുപ്രിം കോടതിയിൽ ആവശ്യപ്പെട്ടേക്കും.

റിട്ട് ഹർജി പരിഗണിച്ച് കൊണ്ട് ശബരിമലയിൽ നിരീക്ഷക സമിതിയെ നിയോഗിച്ച ഹൈക്കോടതി വിധിക്ക് എതിരെ സുപ്രിം കോടതിയിൽ ഹർജി നൽകാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഈ ഹർജി ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷമേ ഫയൽ ചെയ്യുകയുള്ളൂ എന്നാണ് സർക്കാർ അഭിഭാഷകർ വ്യക്തമാക്കുന്നത്.