തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു കീഴിൽ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഒടിടി പ്ളാറ്റ്ഫോം നവംബർ ഒന്നിന് പ്രവർത്തനം ആരംഭിക്കും. 'സി സ്പേസ് എന്ന പേരിലാകും ഒ.ടി.ടി പ്ളാറ്റ്ഫോം അറിയപ്പെടുകയെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. സർക്കാരിന്റെ കീഴിൽ സിനിമാസ്വാദനത്തിനായി ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം.

തിയറ്റർ റിലീസിങ്ങിനു ശേഷമാണ് സിനിമകൾ ഒ.ടി.ടി.യിലേക്ക് എത്തുക. ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവയും ഇതിലൂടെ കാണാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. കലാമൂല്യമുള്ളതും, സംസ്ഥാന ദേശീയ, അന്തർദ്ദേശീയ പുരസ്‌ക്കാരം നേടിയതുമായ ചിത്രങ്ങൾക്ക് ഒ.ടി.ടി.യിൽ പ്രദർശിപ്പിക്കുന്നതിന് മുൻഗണന നൽകും.

ഒ.ടി.ടി. പ്ലാറ്റ്ഫോമിലേക്ക് സിനിമകൾ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം 2022 ജൂൺ 1 മുതൽ കെ.എസ്.എഫ്.ഡി.സി. ഹെഡ് ഓഫീസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

സംസ്ഥാന സർക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോം കേരളപ്പിറവിക്ക് യാഥാർത്ഥ്യമാകും

സംസ്ഥാന സർക്കാരിനു കീഴിൽ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഒ.ടി.ടി പ്‌ളാറ്റ്‌ഫോം നവംബർ ഒന്നിന് പ്രവർത്തനം ആരംഭിക്കും. ''സി സ്‌പേസ് ' എന്ന പേരിലാകും ഒ.ടി.ടി പ്‌ളാറ്റ്‌ഫോം അറിയപ്പെടുക. സർക്കാരിന്റെ കീഴിൽ സിനിമാസ്വാദനത്തിനായി ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം.

തിയേറ്റർ റിലീസിംഗിനു ശേഷമാണ് സിനിമകൾ ഒ.ടി.ടി.യിലേക്ക് എത്തുക. അതിനാൽ തന്നെ ഈ സംവിധാനം കാരണം സംസ്ഥാനത്തെ തിയേറ്റർ വ്യവസായത്തിന് വരുമാന നഷ്ടം സംഭവിക്കുകയില്ല എന്നു മാത്രമല്ല ഓരോ നിർമ്മാതാവിനും എക്കാലവും ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കുന്നതായിരിക്കും. ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവയും ഇതിലൂടെ കാണുവാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.

കലാമൂല്യമുള്ളതും, സംസ്ഥാന ദേശീയ, അന്തർദ്ദേശീയ പുരസ്‌ക്കാരം നേടിയതുമായ ചിത്രങ്ങൾക്ക് ഒ.ടി.ടി.യിൽ പ്രദർശിപ്പിക്കുന്നതിന് മുൻഗണന നൽകും. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്ക് സിനിമകൾ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം 2022 ജൂൺ 1 മുതൽ കെ.എസ്.എഫ്.ഡി.സി. ഹെഡ് ഓഫീസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കും.