കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ എടുത്ത കേസ് റദ്ദാക്കാനാവില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കടതിയെ അറിയിച്ചു. വിവാദ പ്രസംഗത്തിൽ പിള്ളയ്‌ക്കെതിരെ സംസ്ഥാന സർക്കാർ എടുത്ത കേസ് റദ്ദാക്കണമെന്ന ശ്രീധരൻ പിള്ളയുടെ ഹർജിയിലാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ യുവതീപ്രവേശം തടയുകയാണ് ശ്രീധരൻപിള്ള ലക്ഷ്യമിട്ടത്. ശ്രീധരൻ പിള്ളയുടെ പ്രസംഗത്തെ തുടർന്ന് സന്നിധാനത്ത് സംഘർഷമുണ്ടായി. രഥയാത്രയിലൂടെ ജനങ്ങളെ പരിഭ്രാന്തരാക്കാനാണ് ശ്രീധരൻ പിള്ള ശ്രമിക്കുന്നത്. 52 വയസുള്ള സ്ത്രീയെ വരെ ശബരിമലയിൽ തടയുന്ന സ്ഥിതി വിശേഷം ഉണ്ടായി. ശബരിമല തന്ത്രിയോട് സുപ്രീംകോടതി വിധി ലംഘിക്കാൻ ആവശ്യപ്പെട്ടെന്നാണ് ശ്രീധരൻ പിള്ള പ്രസംഗത്തിലൂടെ വെളിപ്പെടുത്തിയത്.

സുപ്രീംകോടതി വിധി ലംഘിക്കാനാണ് പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തത്. ഈ പ്രസംഗത്തിന് ശേഷം സ്ത്രീകളെ ഉപദ്രവിച്ചതിന് രണ്ട് കേസുകൾ പമ്പയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഈ പ്രസംഗത്തിന് ശേഷം ശബരിമലയിലുണ്ടായ സംഘർഷത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ തന്റെ പ്രസംഗം കേൾക്കാതെയാണ് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതെന്ന് ശ്രീധരൻ പിള്ള കോടതിയിൽ വാദിച്ചു. പൊതുജനങ്ങളുടെ സാന്നിധ്യമില്ലാത്ത സ്വകാര്യ പരിപാടിയിലായിരുന്നു തന്റെ പ്രസംഗമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ഹർജിയിൽ വ്യാഴാഴ്ച കൂടുതൽ വാദം കേൾക്കും. കോഴിക്കോട് നടന്ന യുവമോർച്ചയുടെ പരിപാടിയിലായിരുന്നു പരാതിക്ക് കാരണമായ ശ്രീധരൻ പിള്ളയുടെ വിവാദ പ്രസംഗം. പ്രസംഗത്തിൽ ഒളിച്ചുവെക്കാൻ ഒന്നുമില്ലെന്നും ഫേസ്‌ബുക്ക് ലൈവിലൂടെ പ്രസംഗം എല്ലാവരും കണ്ടതാണെന്നും നേരത്തെ ശ്രീധരൻ പിള്ള പറഞ്ഞിരുന്നു.

അതേ സമയം പ്രസംഗം കേൾക്കാതെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ശ്രീധരൻപിള്ള കോടതിയിൽ വാദിച്ചു. സ്വകാര്യ പരിപാടിയിലായിരുന്നു തന്റെ പ്രസംഗം. പൊതുജനങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല എന്നുമാണ് ശ്രീധരൻ പിള്ള ഉയർത്തിയ വാദഗതി. ശ്രീധരൻപിള്ളയ്‌ക്കെതിരായ പരാതി നിലനിൽക്കുന്നതാണോ എന്നതാണ് ചോദ്യമെന്ന് ഹൈക്കോടതി പറഞ്ഞു. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി.

പ്രസംഗത്തിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കോഴിക്കോട് കസബ പൊലീസ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചെന്നും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് നടന്ന യുവമോർച്ചയുടെ യോഗത്തിലാണ് ശ്രീധരൻ പിള്ള പരാതിക്കു കാരണമായ പ്രസംഗം നടത്തിയത്. ഇത് പൊതു സ്ഥലത്ത് പ്രസംഗിച്ചതാണെന്നും സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ലൈവ് ചെയ്തിരുന്നെന്നും വിവാദം ഉയർന്നപ്പോൾ ശ്രീധരൻ പിള്ള തന്നെ വ്യക്തമാക്കിയിരുന്നു.