കൊച്ചി: വൈദ്യുതി മന്ത്രി എം.എം. മണിയുടെ വിവാദ പ്രസംഗത്തിൽ സർക്കാരിനെയും മന്ത്രിയെയും വിമർശിച്ച് ഹൈക്കോടതി. ഇവിടെ എന്താണ് നടക്കുന്നതെന്നും ഡിജിപി ഇതൊന്നും കാണുന്നില്ലെയെന്നും ഹോക്കോടതി ചോദിച്ചു. മണിയുടെ വിവാദപരാമർശങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി ജോർജ് വട്ടുകുളം സമർപ്പിച്ച ഹർജി പരിഗണക്കവെയാണ് വിമർശനം.

എന്നാൽ മന്ത്രി എം.എം. മണിയെ ന്യായീകരിച്ച് സർക്കാർ രംഗത്തെത്തി. സ്ത്രീകളെകുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും മാധ്യമപ്രവർത്തകരെക്കുറിച്ചാണ് പറഞ്ഞതെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. മാധ്യമപ്രവർത്തകരെക്കുറിച്ച് എന്തും പറയാമോ എന്ന് കോടതി തിരിച്ച് ചോദിച്ചു. മണിക്കെതിരായ പരാതിയിൽ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി ചോദിച്ചു. ഇടുക്കി എസ്‌പിയോട് കോടതി വിശദീകരണം ചോദിച്ചു. മണിയുടെ പ്രസംഗത്തിന്റെ സിഡി ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.

അതേസമയം തന്റെ ശൈലി മാറ്റില്ലെന്ന് ആവർത്തിച്ച് എം എം മണി രംഗത്തെത്തി. ശൈലിമാറ്റില്ല, മാറ്റിയാൽ താൻ തന്നെ മാറിപ്പോകുമെന്നും മണി പറഞ്ഞു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയതായി പാർട്ടി വിലയിരുത്തിയിട്ടില്ല. പാർട്ടിനടപടി പൂർണമായും ഉൾക്കൊള്ളുന്നു. വിവാദമുണ്ടാകാൻ കാരണമായതിനാണ് ശിക്ഷാനടപടിയെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ മാനം സംരക്ഷിക്കുന്നതിനേക്കുറിച്ച് കോൺഗ്രസുകാർ തനിക്ക് ക്ലാസെടുക്കേണ്ടതില്ല. ക്ലാസെടുത്താൽ അതിന് മറുപടിനൽകാൻ മലയാള ഭാഷയിൽ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീവിരുദ്ധതയെക്കുറിച്ച് പറയുന്ന കോൺഗ്രസുകാർക്ക് ആത്മാർഥതയില്ല. സൂര്യനെല്ലികേസിൽ പ്രതിപ്പട്ടികയിലുള്ളവർ കോൺഗ്രസുകാരായിരുന്നുവെന്നും അവർക്ക് ശിക്ഷവാങ്ങിക്കൊടുപ്പിച്ചത് താനാണെന്നും എംഎം മണി പറഞ്ഞു. അവരൊക്കെ ജയിലിൽ ഉണ്ടതിന്നുകിടപ്പുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

ആര്യാടൻ മുഹമ്മദിന്റെ ഓഫീസിലെ ജീവനക്കാരിയെ ഉപദ്രവിച്ച് കൊന്ന് ചാക്കിൽ കെട്ടി കുളത്തിൽ താഴ്‌ത്തിയില്ലേയെന്നും ലതികാസുഭാഷും മറ്റുമൊക്കെ അന്ന് ജീവനോടെ ഉണ്ടായിരുന്നുവോയെന്നും എംഎം മണി ചോദിക്കുന്നു. തന്റെ സഹോദരൻ ലംബോധരൻ അനധികൃതമായി ഭൂമി കൈയേറിയിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിച്ച് ഭൂമി ഏറ്റെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജോലി രാഷ്ട്രീയവും സഹോദരന്റേത് ബിസിനസുമാണ്. സഹോദരന്റെ സ്വത്തിന്റെ പേരുപറഞ്ഞ് തന്റെമേൽ ആരോപണം ഉന്നയിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.