കെവിന്റെ കൊലപാതകം രാഷ്ട്രീയവൽക്കരിക്കുമ്പോൾ വാദപ്രതിവാദങ്ങളുമായി പാർട്ടികളും നേതാക്കളും കളം നിറയുകയാണ്. ഇതിൽ നിർണായ പ്രതികരണവുമായി ഭരണപക്ഷ എംഎൽഎ ആയ എം സ്വരാജ് രംഗത്തെത്തി. കോട്ടയത്ത് നിന്ന് ഭാര്യാവീട്ടുകാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിനും ഭാര്യ നീനു ചാക്കോയ്ക്കും ഒന്നിച്ച് ജീവിക്കാനുള്ള സഹായമൊരുക്കിയത് ഡിവൈഎഫ്ഐ എന്ന് സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎൽഎ.

കൃത്യത്തിൽ പങ്കെടുത്തവർ മുഴുവൻ വധുവിന്റെ ബന്ധുക്കളാണ്. സംഭവത്തിലെ പ്രധാനപ്രതിയും വധുവിന്റെ സഹോദരനുമായ ഷാനു ചാക്കോ യൂത്ത് കോൺഗ്രസിന്റെ നേതാവായിരുന്നു. ഇയാൾ വിദേശത്തേക്ക് ജോലി തേടി പോകുന്നതുവരെയും യൂത്ത് കോൺഗ്രസിന്റെ സജീവ നേതൃത്വത്തിലുണ്ടായിരുന്നു. വാഹനമോടിച്ചിരുന്ന ആളിന്റെ രാഷ്ട്രീയം പറയുന്നവർ, മുഖ്യപ്രതിയുടെ രാഷ്ട്രീയം മുക്കുന്നത് രാഷ്ട്രീയ താൽപര്യം വച്ചുമാത്രമാണെന്നും സ്വരാജ് പറഞ്ഞു.

കെവിനെ തട്ടിക്കൊണ്ടു പോയ വാഹനം ഓടിച്ചിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ നിയാസ് വധുവിന്റെ ഉമ്മയുടെ സഹോദരൻ നാസറൂദിന്റെ മകനാണ്. ബന്ധു എന്ന നിലയിലാണ് ഇയാൾ ഈ കൃത്യത്തിൽ പങ്കെടുത്തിരിക്കുന്നത്. സംഭവം അറിഞ്ഞയുടനെ ഡിവൈഎഫ്ഐ ഇയാളെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇയാൾക്കുപുറമെ മറ്റൊരു ബന്ധുവായ ഇഷാനെയും ഡിവൈഎഫ്ഐയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും പുറത്താക്കിയിട്ടുണ്ട്.

ഡിവൈഎഫ്ഐക്കാർക്കെതിരായ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമെന്ന് എം സ്വരാജ് പറഞ്ഞു. എസ്‌ഐയുടെ ഭാഗത്തു നിന്ന് ആദ്യം മുതൽ തന്നെ അലംഭാവം നിറഞ്ഞ സമീപനം ഉണ്ടായിരുന്നതായി പ്രശ്‌നത്തിൽ ഇടപെട്ട കോട്ടയത്തെ ഡിവൈഎഫ്‌ഐ നേതാക്കൾ പറഞ്ഞിരുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. വീഴ്ച വരുത്തിയ പൊലീസുദ്യോഗസ്ഥർക്കെതിരെയും മാതൃകാപരവും ശക്തവുമായ നടപടി സ്വീകരിക്കണം. കെവിന്റെ കൊലപാതകം അപലപനീയവും സാംസ്‌കാരിക കേരളത്തിന് അപമാനവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.അതേസമയം ആരോപണവിധേയനായ പ്രവർത്തകനെ പുറത്താക്കിയെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം,

ഡിവൈഎഫ്ഐ വാർത്താക്കുറിപ്പ്
28.05.2018

കെവിന്റെ കൊലപാതകം: കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണം.
ഡിവൈഎഫ്ഐ ക്കെതിരായ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുംമാത്രം.

പ്രണയവിവാഹത്തെ തുടർന്ന് കെവിൻ എന്ന യുവാവിനെ വധുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവം അപലപനീയവും സാംസ്‌കാരിക കേരളത്തിന് അപമാനവുമാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. വീഴ്ച വരുത്തിയ പൊലീസുദ്യോഗസ്ഥർക്കെതിരെയും മാതൃകാപരവും ശക്തവുമായ നടപടി സ്വീകരിക്കണം.

സംഭവത്തിനു ശേഷം ഡിവൈഎഫ്ഐ.യെ അപകീർത്തിപ്പെടുത്താൻ നടത്തുന്ന പ്രചരണങ്ങൾ രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമാണ്. കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ നിയാസ് വധുവിന്റെ ഉമ്മയുടെ സഹോദരൻ നാസറൂദിന്റെ മകനാണ്. ബന്ധു എന്ന നിലയിലാണ് ഇയാൾ ഈ കൃത്യത്തിൽ പങ്കെടുത്തിരിക്കുന്നത്. സംഭവം അറിഞ്ഞയുടനെ ഡിവൈഎഫ്ഐ ഇയാളെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇയാൾക്കുപുറമെ മറ്റൊരു ബന്ധുവായ ഇഷാനെയും ഡിവൈഎഫ്ഐയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും പുറത്താക്കിയിട്ടുണ്ട്.

കൃത്യത്തിൽ പങ്കെടുത്തവരെല്ലാം വധുവിന്റെ ബന്ധുക്കൾ മാത്രമാണ്. സംഭവത്തിലെ പ്രധാനപ്രതിയും വധുവിന്റെ സഹോദരനുമായ ഷാനു ചാക്കോ യൂത്ത് കോൺഗ്രസിന്റെ നേതാവായിരുന്നു. ഇയാൾ വിദേശത്തേക്ക് ജോലി തേടി പോകുന്നതുവരെയും യൂത്ത് കോൺഗ്രസിന്റെ സജീവ നേതൃത്വത്തിലുണ്ടായിരുന്നു. വാഹനമോടിച്ചിരുന്ന ആളിന്റെ രാഷ്ട്രീയം പറയുന്നവർ, മുഖ്യപ്രതിയുടെ രാഷ്ട്രീയം പറയാതിരിക്കുന്നത് രാഷ്ട്രീയ താൽപര്യം വച്ചുമാത്രമാണ്.

വധുവിന്റെ പിതാവ് ചാക്കോയും പരമ്പരാഗത കോൺഗ്രസ് അനുഭാവിയും പ്രവർത്തകനുമാണ്. വധുവിന്റെ ഉമ്മ രഹ്നയുടെ കുടുംബവും അറിയപ്പെടുന്ന കോൺഗ്രസ് അനുഭാവികളാണ്. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം നടത്തിയ നീചമായ ഈ പ്രവർത്തനത്തിൽ രാഷ്ട്രീയ പ്രേരിതമായി ആരോപണമുയർത്തുന്നത് ഡിവൈഎഫ്ഐ വിരോധം കൊണ്ടുമാത്രമാണ്.