കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരം തുടങ്ങി. രോഗികൾ വലയുകയാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജോലി സമയം വർധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. സ്വകാര്യ കുത്തകകളിൽ നിന്ന് പൊതുജനരാഗ്യത്തെ രക്ഷിക്കാനുള്ള സർക്കാർ നടപടിയാണ് ഡോക്ടർമാർക്ക് പിടിക്കാത്തത്. മെഡിക്കൽ കോളേജ് ഒഴികെയുള്ള ആശുപത്രികളിലാണ് സമരം. അത്യാഹിത വിഭാഗത്തെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് കുമരംപത്തൂരിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്.

സമരം അറിയാതെ വെളുപ്പിനെ മുതൽ പലവിധ അസുഖങ്ങളാൽ ദൂര സ്ഥലങ്ങളിൽ നിന്നു പോലുമെത്തിയ രോഗികൾ ആശുപത്രികളിൽ കാത്തിരിക്കുകയാണ്. വലിയ ദുരിതമാണ് ഡോക്ടർമാരുടെ മിന്നൽ സമരം രോഗികൾക്ക് സമ്മാനിച്ചത്. നിലവിൽ ഒരു മണി വരെയുള്ള ഒപി സമയം സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി 6 മണിവരെ ദീർഘിപ്പിച്ചതാണ് ഡോക്ടർമാരെ ചൊടിപ്പിച്ചത്. ഇതിന്റെ ഭാഗമായി സമരം നടത്താൻ മുൻകൈയെടുത്ത ഡോക്ടറെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ ജോലികളും നിർത്തിവെച്ച് സമരം തുടങ്ങിയത്. ഒപി സമയം കൂട്ടിയതും പുതിയ നിയമനങ്ങൾ നടത്താത്തതുമാണ് സമരകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി ഒപി ബഹിഷ്‌കരണമാണ് സമരത്തിന്റെ ആദ്യഘട്ടം. ഡോക്ടർമാരുടെ സമര സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. എൻആർഎച്ച്എം ഡോക്ടർമാരെ നിയോഗിച്ച് സമരത്തെ നേരിടാനാണ് ആരോഗ്യ വകുപ്പ് ഒരുങ്ങുന്നത്.

വൈകുന്നേരം ആറുവരെ ജോലി ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കുമരംപത്തൂരിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തത്. ഇത് ന്യായമായ സർക്കാർ നടപടിയായിരുന്നു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് രോഗീസൗഹൃദപരിചരണം സാധ്യമാക്കി മികച്ച സേവനം നൽകുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പദ്ധതിയാണ് ആർദ്രം മിഷൻ. ഇതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി ഒരു നിശ്ചിത പ്രദേശത്തെ ജനങ്ങൾക്ക് സമഗ്രമായ ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഉച്ചവരെ മാത്രമുണ്ടായിരുന്ന ഒപി, രാവിലെ 9 മണിമുതൽ വൈകുന്നേരം 6 മണിവരെയായി മാറി. ഇതിന് വേണ്ടി ഓരോ കേന്ദ്രത്തിലും 3 ഡോക്ടർമാരെയാണ് നിയമിച്ചത്. ഒരു പരാതിയും കൂടാതെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നത്. എന്നാൽ പാലക്കാട് കുമരംപത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 4 ഡോക്ടർമാർ ഉണ്ടായിട്ടും വൈകുംന്നേരം വരെ ഒ.പി. നടത്താൻ അവർ തയ്യാറാകുന്നില്ല. ഇതായിരുന്നു നടപടിക്ക് കാരണം.