റമദാനുമായി അനുബന്ധിച്ച് യുഎഇയിൽ പൊതുമാപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തടവിൽ കഴിയുന്ന 879 തടവുകാരെ മോചിപ്പിക്കാൻ യുഎഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നെഹ്യാൻ ഉത്തരവിട്ടു.

തടവുശിക്ഷ അനുഭവിക്കുന്നവർക്ക് പിഴയിനത്തിൽ ചുമത്തിയിട്ടുള്ള മുഴുവൻ തുകയും ഖലീഫയുടെ ഓഫീസ് അടച്ച് തീർക്കും. ജയിൽപ്പുള്ളികൾക്ക് കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളുമായി പുതിയജീവിതം തുടങ്ങുന്നതിന് ഈ ഉത്തരവ് കാരണമാവട്ടെയെന്നും ഭരണ വൃത്തങ്ങൾ വ്യക്തമാക്കി.

മുസ്ലിംകളുടെ പുണ്യമാസമായ റമദാനിൽ ഗൾഫ് രാഷ്ട്രങ്ങളിലെ ഭരണാധികാരികൾ പൊതുമാപ്പ് പ്രഖ്യാപിക്കാറുണ്ട്. അടുത്തിടെ ഒമാൻ സർക്കാരും പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. ഗുരുതര കേസുകളിൽ പ്രതികളല്ലാത്തവർക്ക് മാത്രമാണ് ഇളവ് ലഭിക്കുക.