ന്യൂഡൽഹി: തമിഴകത്തിന്റെ ഒരു കാലത്തെ സ്വപ്‌ന സുന്ദരിയായിരുന്ന നടി ഖുശ്‌ബു കോൺഗ്രസിൽ ചേർന്നു. ന്യൂഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായത്. നേരത്തെ തമിഴ്‌നാട് കോൺഗ്രസ് പ്രസിഡന്റ് ഇ വി കെ എസ് ഇളങ്കോവൻ ഇക്കാര്യം മാദ്ധ്യമങ്ങ്േളാട് സൂചിപ്പിച്ചിരുന്നു.

ഖുശ്‌ബു ബിജെപിയിൽ ചേർന്നേക്കുമെന്ന വാർത്ത നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യം കഴിഞ്ഞ ദിവസം ഖുശ്‌ബു തന്നെ ബ്ലോഗിലൂടെ നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷയുമായി നടി കൂടിക്കാഴ്ച നടത്തിയത്.

സൂപ്പർ താരം രജനീകാന്തിനെ തങ്ങളുടെ വലയിലാക്കാൻ ബിജെപി ശ്രമം നടത്തുന്നതിനിടെയാണ് താരത്തിന്റെ ഇഷ്ടനായികയായിരുന്ന ഖുശ്‌ബുവിനെ സ്വന്തം പാളയത്തിൽ കോൺഗ്രസ് എത്തിച്ചത്. തമിഴ്‌നാട്ടുകാരിയല്ലാത്ത ഖുശ്‌ബുവിനെ തമിഴകം ഇഷ്ടപ്പെടാൻ തുടങ്ങിയത് തന്റെ പ്രിയപ്പെട്ട നായികയാണ് ഖുശ്‌ബു എന്നു രജനീകാന്ത് പണ്ട് പ്രഖ്യാപിച്ചതോടെയാണ്.

തുടർന്ന് ഖുശ്‌ബുവിനുവേണ്ടി തമിഴ്‌നാട്ടിൽ അമ്പലവും ആരാധകർ പണിഞ്ഞിരുന്നു. നേരത്തെ ഡിഎംകെ അംഗമായിരുന്നു ഖുശ്‌ബു. 2010 മെയ് മുതൽ ഡിഎംകെയിൽ അംഗമായിരുന്ന ഖുശ്‌ബു ഈ വർഷം ജൂണിലാണ് പാർട്ടി വിട്ടത്. മുതിർന്ന നേതാവായ സ്റ്റാലിനുമായി സ്വരചേർച്ചയില്ലാത്തതായിരുന്നു ഖുശ്‌ബുവിന്റെ തീരുമാനത്തിന് പിന്നിൽ.

ഇതെത്തുടർന്നാണ് അവർ ബിജെപിയിൽ ചേരുന്നുവെന്നു വാർത്ത വന്നത്. എന്നാൽ ഇക്കാര്യം നടിതന്നെ നിഷേധിച്ചു. എന്തായാലും നടിയെ കോൺഗ്രസ് പാളയത്തിൽ എത്തിച്ച് തമിഴ്‌നാട്ടിൽ ബിജെപിക്കു മറുപടി നൽകിയിരിക്കുകയാണ് കോൺഗ്രസ്. രജനീകാന്ത് ബിജെപിയിൽ ചേരുന്നതിനെക്കുറിച്ച് ഇതുവരെ വിശദീകരണമൊന്നും നൽകിയിട്ടില്ല. അടുത്തിടെ പിളർന്ന തമിഴ്‌നാട് കോൺഗ്രസിന് അൽപ്പം ആശ്വാസമാകും ഖുശ്‌ബുവിന്റെ രംഗപ്രവേശം. മുൻ മന്ത്രിയായിരുന്ന ജി കെ വാസൻ കോൺഗ്രസ് വിട്ടു പുതിയ പാർട്ടി രൂപീകരിച്ചതാണ് കോൺഗ്രസിന് തിരിച്ചടിയായത്.