കോഴിക്കോട്: സിപിഎമ്മിൽ ചർച്ചയാകുന്നത് ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ മകളുടെ വിവാഹമാണ്. ആഡംബരത്തിന്റെ പുതിയ തലമായിരുന്നു ആ വിവാഹം. ബ്ലേഡ് കമ്പനിക്കാരന്റെ മകനായിരുന്നു വരൻ. ഇത് പാർട്ടിയിൽ പൊട്ടിത്തെറിയാകുമ്പോൾ വേറിട്ട മാതൃകയാവുകയാണ് കോഴിക്കോട്ടെ സി.പി.എം സെക്രട്ടറി. ലളിതവും സുന്ദരവുമായിരുന്നു വിവാഹം.

വരന്റെ അച്ഛൻ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടരി. അമ്മ മുൻ എംഎൽഎയും. എന്നിട്ടും ഇങ്ങനെയോ എന്നാണ് ഏവരും ചോദിക്കുന്നത്. കുറ്റ്യാടിയിലെ മുൻ എംഎൽഎ കെകെ ലതികയുടെയും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്മാഷിന്റെയും ഇളയമകൻ ഉണ്ണിയുടെ വിവാഹമാണ് ചടങ്ങുകളേതുമില്ലാതെ നടത്തിയത്. കെ കെ ലതിക തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഞങ്ങളുടെ ഉണ്ണിയുടെ( ഇളയമകന്റെ) വിവാഹം കഴിഞ്ഞു. ഒരു ചടങ്ങും ഇല്ലാതെ ഇഷ്ടപ്പെട്ട രണ്ടു പേരും ഒന്നിച്ചു ജീവിക്കാൻ തുടങ്ങി. എന്ന ചെറുകുറിപ്പിലൂടെയാണ് പുറംലോകം ഇത് അറിഞ്ഞത്.

ആർഭാട വിവാഹങ്ങൾ തകൃതിയായി നടക്കുന്ന സമകാലീനസാഹചര്യത്തിൽ ലളിതവിവാഹം നടത്തി മാതൃകയായിരിക്കുകയാണ് ഈ കുടുംബം. മകളുടെ വിവാഹം ആഡംബരപൂർവം നടത്തിയ സിപിഐ എംഎൽഎ ഗീതാ ഗോപിക്കെതിരെ വിമർശനം ഉയർന്നിരുന്നു. എംഎൽഎയുടെ സാമ്പത്തികശ്രോതസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയും നൽകിയിരുന്നു. എന്നാൽ സിപിഎമ്മിനെ വെട്ടിലാക്കാൻ ആലുപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ മകളുടെ വിവാഹമെത്തി. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ ആഡംബ കല്ല്യാണത്തിന്റെ ഭാഗമായി.

ഈ വിവാദചൂട് അടങ്ങും മുമ്പേയാണ് ലളിതവിവാഹം നടത്തി മോഹനന്മാഷും കെകെ ലതികയും സമൂഹമാധ്യമത്തിന്റെ കൈയടി നേടിയിരിക്കുന്നത്.