കൊച്ചി: അഴീക്കോട് എംഎൽഎ കെഎം ഷാജി അയോഗ്യനെന്ന് ഹൈക്കോടതി. മണ്ഡലത്തിൽ വർഗ്ഗീയ ധ്രുവീകരണം നടത്തി എന്ന എൽഡിഎഫ് സ്ഥാനാർത്ഥി എംവി നികേഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് പരാതിയിലാണ് ഹൈക്കോടതി സിങ്കിൾ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ആറ് വർഷത്തേക്കാണ് ഷാജിയെ അയോഗ്യനാക്കിയത്. ജസ്റ്റിസ് ബി.ഡി രാജനാണ് വിധി പറഞ്ഞത്. വിധിയിൽ താന്ഡ സ്പ്രീം കോടതിയെ സമീപിക്കുമെന്ന് ലീഗ് എംഎൽഎ കെഎം ഷാജി പറഞ്ഞു. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് കോടതി ഉത്തരവ്

അതേസമയം തന്നെ എംഎ‍ൽഎയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. തുടർ നടപടികളെടുക്കാൻ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കർക്കും നിർദ്ദേശം നൽകി. കേസ് നടത്തിപ്പിന് 50000 രൂപ നികേഷ് കുമാറിന് നൽകണമെന്നും കോടതി ഉത്തരവിട്ടു.അതേസമയം വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷാജി വ്യക്തമാക്കി. നിയമപരമായി നേരിടുമെന്ന് ലീഗും വ്യക്തമാക്കി. ഹീനമായ മാർഗത്തിലൂടെ എംഎ‍ൽഎയായ കെ. എം ഷാജി കേരളത്തോട് മാപ്പ് പറയണമെന്ന് എം.സ്വരാജ് എംഎ‍ൽഎ ആവശ്യപ്പെട്ടു. 20 ശതമാനം മാത്രം മുസ്ലിംങ്ങൾ ഉള്ള ഒരു മണ്ഡലത്തിൽ താൻ ധ്രുവീകരണം നടത്തി എന്ന് പറയുന്നത് ശരിയല്ലെന്നും കെഎം ഷാജി പറയുന്നു.

2016ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 2287 വോട്ടിനാണ് നികേഷ് കുമാറിനെ സിറ്റിങ് സീറ്റിൽ കെഎം ഷാജി പരാജയപ്പെടുത്തിയത്. 2011ൽ 493 വോട്ടിനാണ് കെഎം ഷാജി ആദ്യമായി വിജയിച്ച് നിയമസഭയിലെത്തിയത്. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെ വ്യക്തമായ ഗൂഢാലോചന നടന്നുവെന്നും ഷാജി ആരോപിക്കുന്നു. വ്യക്തമായ മതേതര നിലപാട് മാത്രമാണ് താൻ എപ്പോഴും ഉയർത്തിപ്പിടിച്ചതെന്നും ഷാജി പരയുന്നു. സിപിഎമ്മിന്റെ കോട്ടയിൽ വെന്നിക്കൊടി പാറിച്ച എംഎൽഎയെ അയോഗ്യനാക്കിയതിന്റെ ഞെട്ടലിലാണ് ലീഗ് നേതൃത്വം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ നിന്ന് യുഡിഎഫിനെതിരായി മത്സരിച്ച ഇടതുപക്ഷ സ്ഥാനാർത്ഥിയും മാധ്യമപ്രവർത്തകനുമായ എം.വി നികേഷ് കുമാർ അമുസ്ലിമാണെന്നും, അതിനാൽ മുസ്ലിങ്ങൾ നികേഷിന് വോട്ട് ചെയ്യരുതെന്നും ഷാജിക്ക് വോട്ട് ചെയ്യണമെന്നും അഭ്യർത്ഥിച്ച് വിതരണം ചെയ്ത നോട്ടീസ് പൊലീസ് പിടിച്ചെടുത്തിരുന്നു.വളപട്ടണം പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ മനോരമ, മറ്റ് യുഡിഎഫ് പ്രവർത്തകർ എന്നിവരുടെ വീട്ടിൽ നിന്നാണ് നൂറോളം നോട്ടീസുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു.വീടുകളിൽ വിതരണം ചെയ്ത ശേഷം ബാക്കി വന്നവയായായിരുന്നു ഇവ.