കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പിന്റെ ഭാഗമായി ഇന്ത്യയുടേയും യുഎഇയുടേയും സംസ്‌കാരങ്ങളുടെ സങ്കലനം അനാവരണം ചെയ്യുന്ന 'ബൈനറി സ്റ്റേറ്റ്സ് ഇന്ത്യ-യുഎഇ' എന്ന പ്രദർശനം ശ്രദ്ധേയമാകുന്നു.

ഫോർട്ടുകൊച്ചിയിലെ ഗ്രീനിക്സ് വില്ലേജിൽ നടക്കുന്ന പ്രദർശനം ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അൽ ബന്ന, സംസ്ഥാന ടൂറിസം മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരളത്തിലെ യുഎഇ കൗൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം.എ. യൂസഫലി തുടങ്ങിയവർ പങ്കെടുത്തു. പ്രദർശനം 2017 മാർച്ച് 2 വരെ തുടരും. യുഎഇ കൾച്ചറൽ എഞ്ചിനീയറിങ് വിഭാഗത്തിന്റെ നിർമ്മിതിയായ പ്രദർശനം യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്.

ഓഡിയോ ഇൻസ്റ്റലേഷൻ, പോഡ്കാസ്റ്റുകൾ, എഴുതിയ വിവരണങ്ങൾ, ഫോട്ടോകൾ, വിഡിയോ ചിത്രങ്ങൾ എന്നിവയിലൂടെ ഇന്ത്യയ്ക്കും യുഎഇക്കുമിടയിലെ പ്രവാസത്തിന്റെ ബാക്കിപത്രം കാഴ്ചവെയ്ക്കുന്ന പ്രദർശനത്തിൽ ആറാഷാ അൽ ദുവൈസൻ, അമ്മർ അൽ അത്തർ, വിക്രം ദിവേച്ഛ എന്നിവരുടെ സൃഷ്ടികളാണുള്ളത്. ഉമർ ബട്ട്, റാഷിദ് ബിൻ ഷാഹിബ് എന്നിവരാണ് കോ-ക്യൂറേറ്റർമാർ.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇന്ത്യയ്ക്കും യുഎഇക്കുമിടയിലെ പ്രവാസത്തിന്റെ ചരിത്രം ശബ്ദരേഖയിലൂടെ അവതരിപ്പിക്കുന്ന 'ഹോയ്സ്റ്റിങ് ഹിസ്റ്ററീസ്' എന്ന ശബ്ദ ചരിത്ര ഇൻസ്റ്റലേഷനാണ് പ്രദർശനത്തിലെ ഒരു ആകർഷണം. ഇരു രാജ്യങ്ങളിലും അക്കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രവാസികളുടെ ഉദ്വേഗത്തിന്റെയും വിശ്വാസത്തിന്റെയും പിടിച്ചുനിൽപ്പിന്റെയും ഓർമകൾ അനാവരണം ചെയ്യുന്നതാണ് ഈ ഇൻസ്റ്റലേഷൻ.

യുഎഇയിലുള്ള മലയാളി ഫോട്ടോഗ്രാഫർ പ്രേം രത്നത്തിന്റെ ഫോട്ടോ ശേഖരത്തിന്റെ പ്രദർശനമായ 'റിവേഴ്സ് മൊമെന്റ്സ്' ആണ് പ്രദർശനത്തിലെ മറ്റൊരിനം. ഇതിന് പുറമേ ഒരു വീടിന്റെ രൂപകൽപനയിൽ യുഎഇയിലുള്ള ഒരാളും കേരളത്തിലെ ആർക്കിടെക്ച്ചറൽ സ്ഥാപനവും തമ്മിലുള്ള ഇടപാടുകൾ ചിത്രീകരിക്കുന്ന 'വീട്' എന്ന വീഡിയോ ചിത്രവും പ്രദർശനത്തിലുണ്ട്. ബെയ്റൂട്ടിൽ ജനിച്ച് യുഎഇയിൽ താമസമാക്കിയ വിക്രം ദിവേച്ഛയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അടുത്ത വർഷത്തെ ഇന്ത്യൻ റിപബ്ളിക് ദിനത്തിൽ മുഖ്യാതിഥിയായി എത്തുന്ന പശ്ചാത്തലത്തിൽ ഇന്ത്യാ-യുഎഇ ബന്ധത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന പ്രദർശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ.