കൊച്ചി: വർക്കലയിൽ വീടിന്റെ വരാന്തയിലിരുന്ന തൊണ്ണൂറുകാരനെ തെരുവു നായ്ക്കൾ കടിച്ചുകീറി കൊലപ്പെടുത്തിയ സംഭവത്തോടെ കേരളത്തിൽ ജനരോഷം അതിശക്തമായി ഉയരുകയാണ്. തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്കെതിരെയാണ് ജനരോഷം ഉയരുകയാണ്. തെരുവ് നായക്കളെ കൊല്ലുവർക്കെതിരെ കാപ്പ ചുമത്തണമെന്ന മേനകാ ഗാന്ധിയുടെ പ്രസ്താവന കടുത്ത എതിർപ്പിനെയാണ് ക്ഷണിച്ചു വരുത്തിയത്. മനേകാ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ വ്യവസായ കൊച്ചൗസേഫ് ചിറ്റിലപ്പറള്ളി രംഗത്തെത്തി.

കഠിനമായ മൃഗസ്‌നേഹം മൂലം കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് സ്വന്തം മകനെപ്പോലും നല്ലത്‌പോലെ സംരക്ഷിക്കാനാവുന്നില്ലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതിന്റെ ഉദാഹരണമാണ് വരുൺഗാന്ധിക്കെതിരെ ആരോപിക്കുന്ന ഹണിട്രാപ്പ്. തെരുവ് നായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന വെറും ഓലപാമ്പാണ്. അപകടകാരികളായ തെരുവ് നായകളെ കൊന്നാൽ കാപ്പ ചുമത്താൻ ഭാരതത്തിൽ നിയമം ഇല്ല. അപകടകാരികളായ, പ്രത്യേകിച്ച് മനുഷ്യന്റെ ജീവന് തന്നെ ഭീഷണിയാകുന്ന തെരുവ് നായകളെ കല്ലുന്നത് പൗരന്റെ മൗലീക അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് വയോധികനെ തെരുവ് നായ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം ഇതിനുദാഹരണമാണ്. പച്ചമാംസം കഴിക്കാനുള്ള ആർത്തിയാണ് ഇവയ്ക്ക്. അതിനായി ഇവറ്റകൾ എന്തിനേയും ആക്രമിക്കും. കോഴിയായാലും ആടായാലും ചെറിയ കുട്ടികളായാലും വയോധികനായാലും തെരുവ് നായകളെ സംബന്ധിച്ച അതിന് പച്ചമാംസം കിട്ടിയാൽ മതി. കേരളത്തിലെ മാലിന്യപ്രശ്‌നമാണ് തെരുവ് നായകൾ പെരുകാൻ കാരണമായി മൃഗസ്‌നേഹികൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഈ മാലിന്യമെല്ലാം ഒന്നിച്ച് ഇല്ലാതാക്കിയാൽ നായകൾ ഭക്ഷണത്തിനായി മനുഷ്യനെ കൂട്ടമായി ആക്രമിക്കുന്ന കാഴ്ചയാകും നാം കാണുന്നത്. നായകൾക്ക് വേണ്ട ഭക്ഷണം ലഭിക്കാത്തതാണ് ഇവറ്റകൾ മനുഷ്യനെ ആക്രമിക്കുന്നതിന് ഒരു പ്രധാന കാരണം.

കേരളത്തിലാകെ രണ്ടേ മുക്കാൽ ലക്ഷത്തോളം തെരുവ് നായ്ക്കൾ ഉണ്ടെന്നാണ് കണക്ക്. എന്നാൽ നായകളെ കൊല്ലുന്നതിൽ ഇത്രയ്ക്കും വിഷമമുള്ള മേനക ഗാന്ധിയും കേരളത്തിലെ മൃഗ സ്‌നേഹികളും ചേർന്ന് എന്തുകൊണ്ടാണ് ഇവയെ കൂറേ എടുത്ത് വളർത്താത്തത്... അതിന് കൃത്യമായി ഭക്ഷണം കൊടുക്കാത്തത്...ചിറ്റിലപ്പള്ളി ചോദിച്ചു. തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് വാദിക്കുന്നവർ മിനിമം പത്ത് നായകളെ എങ്കിലും എടുത്ത വളർത്തട്ടെ. അല്ലാതെ തെരുവ് നായ സ്‌നേഹം ചാനലുകൾക്ക് മുന്നിൽ കാണിച്ച സ്വന്തം വീട്ടിൽ പൊമേറിയൻ നായയെ വാങ്ങി വളർത്തുന്നത് ശരിയല്ല. തെരുവ് നായകളെ കൊല്ലരുതെന്ന് പറയുന്ന മൃഗ സ്‌നേഹികളുടെ വീട്ടിൽ ഈ ഗണത്തിൽപ്പെട്ടവ എത്രയുണ്ടെന്ന് അവർ വെളിപ്പെടുത്താൻ ധൈര്യം കാണിക്കണമെന്നം ചിറ്റിലപ്പള്ളി ആവശ്യപ്പെട്ടു.

പേ വിഷ മരുന്ന് ലോബി തന്നെയാണ് കേരളത്തിലെ തെരുവ് നായ സ്‌നേഹികളുടെ പിന്നിൽ. അവരിൽ നിന്ന് അച്ചാരം വാങ്ങിയാണ് മൃഗസ്‌നേഹികളുടെ കുപ്പായം ഇവരിടുന്നതെന്ന് സംശയമില്ലാതെ പറയാം. തെരുവ് നായകളെ കൊന്നതിന്റെ പേരിൽ ആരെങ്കിലും നിയമനടപടി നേരിട്ടാൽ അവർക്ക് സൗജന്യമായി നിയമ സഹായം ചെയ്യും. ഇതിനായി എത്ര പണച്ചെലവ് വന്നാലും അത് സഹിക്കാൻ തയ്യാറാണെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇന്ന് രാവിലെയാണ് മനേകാ ഗാന്ധി തെരുവുനായകളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്താൻ തയ്യാറാകണമെന്നു ആവശ്യപ്പെട്ടത്. തെരുവുനായ പ്രശ്‌നത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടില്ലെങ്കിൽ നായകളെ കൊല്ലുന്ന പ്രവണത തുടരുമെന്നും മനേക പറഞ്ഞു. കേരളത്തിൽ തെരുവു നായ്ക്കളെ തുടർച്ചയായി കൊല്ലുന്നവർക്കും കൊല്ലാൻ പ്രേരണ നല്കുന്നവർക്കുമെതിരെ കാപ്പ ചുമത്താൻ ഡിജിപി തയ്യാറാകണം. ഗുണ്ടാ നിയമപ്രകാരം സ്ഥിരം കുറ്റവാളികളായി ഇത്തരക്കാരെ നേരിടണം. എല്ലാ ജില്ലകളിലും വന്ധ്യംകരണ കേന്ദ്രങ്ങൾ നവംബർ ഒന്നുമുതൽ തുറക്കണമെന്നും മനേക ആവശ്യപ്പെടുകയുണ്ടായി.

മുഖ്യമന്ത്രിയോട് ഇക്കാര്യം സംസാരിച്ചുവെന്നും മനേക പറഞ്ഞു. നായ്ക്കളെ കൊല്ലരുത് എന്നാണ് അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നും മനേക പറയുന്നു. നിയമം തുടർച്ചയായി ലംഘിക്കുന്നവർക്കെതിരെ ഡിജി.പി നടപടിയെടുക്കണം. ഇത് 50 രൂപ ഫൈൻ മാത്രമുള്ള ശിക്ഷയാണെന്നതല്ല വിഷയം. നിങ്ങൾ കുറ്റം സമ്മതിച്ചു എന്നതാണ്. നിങ്ങൾ അഞ്ചുതവണ കുറ്റവാളിയെന്ന് വിധിക്കപ്പെട്ട വ്യക്തിയാണ്. നിങ്ങൾ അഞ്ചു തവണ കുറ്റം ചെയ്‌തെങ്കിൽ കാപ്പ ചുമത്തേണ്ടതാണ്. സ്ഥിരം കുറ്റവാളിയാണെങ്കിൽ കാപ്പ ബാധകമാണ്. ആഭ്യന്തര മന്ത്രാലയം ഒരു യോഗം വിളിച്ചിരുന്നു. എയർ ഗൺ രജിസ്റ്റർ ചെയ്യാതെ സൂക്ഷിക്കുന്നത് കുറ്റകരമാണ്. കടകളിലും ഇത് വില്ക്കാനാകില്ല. അപ്പോൾ എങ്ങനെയാണ് നായ്ക്കളെ കൊല്ലാൻ എയർഗൺ നല്കാമെന്ന് പറയുന്നതെന്നും മനേക ചോദിച്ചു.

നായകളെ കൊല്ലുന്നവർ കേരളത്തിന് അപകടമാണ്. ഇന്ന് നായ്ക്കളാകും. നാളെ കന്നുകാലികളാകും പിന്നീട് സ്ത്രീകളും കുട്ടികളുമാകും. ഇവർ യഥാർത്ഥത്തിൽ ക്രിമിനലുകളാണെന്നും മനേക ഗാന്ധി പറഞ്ഞഇരുന്നു. അതേസമയം എന്നാൽ കേന്ദ്രമന്ത്രിക്കു ഡൽഹിയിലിരുന്ന് എന്തും പറയാമെന്നായിരുന്നു തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീലിന്റെ മറുപടി നൽകിയത്. കേരളത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ അവസ്ഥ അവർക്ക് അറിയില്ലെന്നും ജലീൽ വ്യക്തമാക്കുകയുണ്ടായി.