ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുലച്ച കോടനാട് എസ്റ്റേറ്റ് കൊള്ള, കൊലപാതക കേസുകളിൽ പ്രത്യേക അന്വേഷണ സംഘം വി കെ ശശികലയെ ചോദ്യം ചെയ്യുന്നു. നീലഗിരിയിൽ നിന്ന് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ചെന്നൈ ടി നഗറിലെ വീട്ടിൽ വച്ചാണ് ശശികലയെ ചോദ്യം ചെയ്യുന്നത്.

2017 ഏപ്രിലിലാണ് ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റ് കൊള്ളയടിക്കപ്പെട്ടത്. എസ്റ്റേറ്റിൽ ഉണ്ടായിരുന്ന വസ്തുവകകളും രേഖകളും എന്തൊക്കെ എന്നാണ് അന്വേഷണ സംഘം ശശികലയോട് പ്രധാനമായും ചോദിച്ചറിയുന്നത്.

2017 ഏപ്രിൽ 24നാണ് കേസിന് ആസ്പദമായ സംഭവം. ജയലളിതയുടെ ഡ്രൈവറായിരുന്ന സേലം എടപ്പാടി സ്വദേശി കനകരാജും മലയാളികളായ മറ്റ് 11 ക്രിമിനൽ സംഘാംഗങ്ങളുമാണ് കൊള്ള സംഘത്തിലുണ്ടായിരുന്നത്.

രാത്രി പത്തരയ്ക്ക് എസ്റ്റേറ്റിന്റെ എട്ടാം ഗേറ്റിൽ രണ്ട് കാറുകളിൽ എത്തിയ പന്ത്രണ്ടംഗ സംഘം കാവൽക്കാരനായിരുന്ന ഓം ബഹദൂറിനെ കൊലപ്പെടുത്തിയ ശേഷം എസ്റ്റേറ്റ് കൊള്ളയടിച്ചു. ഈ സമയത്ത് ശശികല ബംഗളൂരുവിലെ ജയിലിൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ തടവിലായിരുന്നു.

സംഭവം നടന്ന് ഏറെക്കഴിയും മുമ്പ് ഒന്നാം പ്രതി കനകരാജ് ചെന്നൈ സേലം ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ ദുരൂഹമായി മരിച്ചു. പിന്നീട് രണ്ടാം പ്രതിയും വടക്കഞ്ചേരി സ്വദേശിയുമായി കെ.വി.സൈനിന്റെ വാഹനം അപകടത്തിൽപ്പെട്ട് ഭാര്യയും കുട്ടിയും മരിച്ചു. കോടനാട് എസ്റ്റേറ്റിലെ ഡിടിപി ഓപ്പറേറ്റർ മാസങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്തു.

ജയലളിതയുടെ സ്വത്ത് വകകളും പാർട്ടിയിലെ പല പ്രമുഖരേയും സംബന്ധിച്ച രഹസ്യരേഖകളും കോടനാട് എസ്റ്റേറ്റിലാണ് സൂക്ഷിച്ചിരുന്നതെന്നാണ് അഭ്യൂഹം. ഇതിനിടെ കേസിലെ പ്രതി കെ.വി.സൈൻ നീലഗിരി ജില്ലാ കോടതിയിൽ നിന്ന് കേസിൽ കൂടുതൽ അന്വേഷണം നടത്താൻ ഉത്തരവ് സമ്പാദിച്ചു. ഇത് പ്രകാരമാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.

അഡീഷണൽ ഡിഎസ്‌പി കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല ഉണ്ടായിരുന്നത്. ദുരൂഹ മരണങ്ങളിലും ഗൂഢാലോചനയുണ്ടെന്നും മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ബന്ധമുണ്ടെന്നും ആരോപണമുയർന്നിരുന്നു.

കേസിലെ പുനരന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ട് എഐഎഡിഎംകെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. കുറ്റപത്രം സമർപ്പിച്ചാലും യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ അന്വേഷണം നടത്താമെന്ന് ജസ്റ്റിസ് എം നിർമൽ കുമാർ വിധിയിൽ പറഞ്ഞു.

പളനിസ്വാമിയടക്കം പ്രമുഖരെയും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം. എസ്റ്റേറ്റിലുണ്ടായിരുന്നത് എന്തൊക്കെയെന്ന് ജയലളിതയുടെ വിശ്വസ്ഥയായിരുന്ന ശശികലയ്ക്ക് അറിയാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

പൊലീസ് അന്വേഷണത്തിൽ ആദ്യം തെളിഞ്ഞത് കവർച്ചക്കാർ ഉന്നം വച്ചത് ചില പ്രത്യേക മുറികൾ മാത്രമാണെന്നായിരുന്നു. ജയലളിതയും തോഴി ശശികലയും ഉപയോഗിച്ചിരുന്ന മുറികളായിരുന്നു ഇവ. വിലപ്പെട്ട പലതും മോഷ്ടിക്കപ്പെട്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. മോഷണം പോയത് എന്താണെന്ന് പൊലീസ് ഇതുവരെയായും വ്യക്തമാക്കിയിട്ടില്ല. വിലപ്പെട്ട ആഭരണങ്ങളാണ് കവർന്നതെന്നും അതല്ല മർമ്മ പ്രധാനമായ രേഖകളാണ് മോഷണം പോയതെന്നുമുള്ള രണ്ട് വാദങ്ങൾ സജീവമാണ്.

മലയാളിയായ സയാൻ എന്ന ശ്യാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോഷണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് നാല് ദിവസങ്ങൾക്കു ശേഷമാണ് കേസിലെ ആദ്യ അറസ്റ്റ് നടന്നത്. തുടർന്നായിരുന്നു പൊലീസ് നിർണായകമായ ഈ വിവരം പുറത്തുവിട്ടത്. അടുത്ത ദിവസമായപ്പോഴേക്കും ഏഴു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു പേരെ തൃശൂരിൽ നിന്നും നാല് പേരെ മലപ്പുറത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്‌പ്പോഴാണ് ജയലളിതയുടെ ഡ്രൈവറായിരുന്ന കനകരാജിന്റെ പങ്ക് പൊലീസിന് മനസിലായത്.

ജയലളിതയുടെ വിശ്വസ്ത ഡ്രൈവറായിരുന്നു കനകരാജ്. കനകരാജ് തന്റെ പേര് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയ ജയ ഇയാളെ പിരിച്ചുവിട്ടു. ജയയുടെ ഈ നടപടിയിൽ കുപിതനായ കനകരാജ് പിന്നീട് പലവട്ടം എസ്റ്റേറ്റിലെത്തിയിരുന്നു. ജയയുടെ വിശ്വസ്തരിൽ ഒരാളെന്ന നിലയിൽ എസ്റ്റേറ്റിലെ ഓരോ മുറിയെക്കുറിച്ചും വ്യക്തമായ ധാരണയുള്ള വ്യക്തിയായിരുന്നു കനകരാജ്. ഇതാണ് ജയയുടെ മരണത്തിന് ശേഷം എസ്റ്റേറ്റിൽ ഒരു കവർച്ച ആസൂത്രണം ചെയ്യാൻ കനകരാജിന് പ്രേരണയായത്. സയാനെ കൃത്യത്തിനായി ചുമതലപ്പെടുത്തിയത് കനകരാജാണ്. എന്നാൽ ഇയാൾക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്ന് വ്യക്തമായിരുന്നില്ല.

കേസിലെ രണ്ടാം പ്രതി തൃശൂർ സ്വദേശി സയനെ നീലഗിരി എസ്‌പി മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊഴിയിൽ തന്റെ പേരുമുണ്ടെന്ന സൂചന കിട്ടിയതോടെ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി പ്രതിഷേധവുമായിറങ്ങിയത് വിവാദമായിരുന്നു. പ്രതിയുടെ രഹസ്യമൊഴിയിൽ പ്രതിപക്ഷ നേതാക്കളുടെ പേര് ചേർത്ത് പകപോക്കുകയാണ് ഡിഎംകെയെന്നാണ് എഐഎഡിഎംകെയുടെ ആരോപണം.

ശശികലയെ കേസിൽ ചോദ്യം ചെയ്യുമെന്ന വാർത്തയാണ് കേസ് വീണ്ടും വാർത്തയിൽ വരാൻ കാരണം. എസ്റ്റേറ്റിലുണ്ടായിരുന്നത് എന്തൊക്കെയെന്ന് ജയലളിതയുടെ വിശ്വസ്ഥയായിരുന്ന ശശികലയ്ക്ക് അറിയാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരണമെന്ന് ശശികലയുടെ അനന്തരവനും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവുമായ ടിടിവി ദിനകരൻ ആവശ്യപ്പെട്ടു. കേസ് ദുർബലമാകുമോ രാഷ്ട്രീയമായ പൊട്ടിത്തെറികളിലേക്ക് നയിക്കുമോ എന്നത് അന്വേഷണ സംഘത്തിന് മുന്നിലുള്ള ശശികലയുടെ വെളിപ്പെടുത്തലുകൾ അനുസരിച്ചിരിക്കും.