- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവൂർ കുഞ്ഞുമോന് വിവാഹം കഴിക്കാൻ അവസരമൊരുക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി; ഓരോ കോൺഗ്രെസ്സുകാരനും ഉല്ലാസിന്റെ വിജയം ഉറപ്പാക്കാൻ ഇറങ്ങുകയാണെന്നും കോൺഗ്രസ് നേതാവ്
കൊല്ലം: കുന്നത്തൂരിലെ സിറ്റിങ് എംഎൽഎ കോവൂർ കുഞ്ഞുമോന് വിവാഹം കഴിക്കാൻ അവസരമൊരുക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ശാസ്താംകോട്ട കായൽ ശുദ്ധീകരിച്ചതിന് ശേഷം മാത്രമേ കല്യാണം കഴിക്കു എന്ന് കഴിഞ്ഞ 20 വർഷമായി പറഞ്ഞ് കൊണ്ടിരിക്കുന്ന കുഞ്ഞുമോന്റെ കയ്യിൽ നിന്നും കുന്നത്തൂർ തിരിച്ചു പിടിച്ച്, ശാസ്താംകോട്ട കായൽ ശുദ്ധീകരിച്ച് കുന്നത്തൂരിൽ മുടങ്ങിക്കിടക്കുന്ന എല്ലാ വികസനപ്രവർത്തനങ്ങളും പൂർത്തീകരിച്ച് പെട്ടെന്ന് വിവാഹം കഴിക്കാൻ യു.ഡി.എഫ് അവസരമുണ്ടാക്കുമെന്നാണ് കൊടിക്കുന്നിൽ ഫേസ്‌ബുക്കിൽ കുറിച്ചത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം...
കഴിഞ്ഞ ഇരുപത് വർഷമായി കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ ആണ് എംഎൽഎ. ഇരുപത് വർഷമായി ആ മണ്ഡലത്തിൽ എംഎൽഎ എന്ന നിലയിൽ ഒരു പുരോഗതിയും കൊണ്ടുവന്നിട്ടില്ലെന്ന് മാത്രമല്ല, മുൻപ് ഉണ്ടായിരുന്ന കെഎസ്ആർടിസി ബസ്സ്റ്റാൻഡ് അടക്കമുള്ള പലതും ഉപയോഗ ശൂന്യമാകുകയും, പലതും നശിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ ഇന്ത്യയിൽ തന്നെ ഏറ്റവും തവണ വികസനമുരടിപ്പിന്റെ പേരിൽ മണ്ഡലത്തിലെ ജനങ്ങൾ വഴിതടഞ്ഞ എംഎൽഎ കുഞ്ഞുമോൻ ആയിരിക്കും.
ഒരു ജനപ്രതിനിധി എങ്ങനെ ആയിരിക്കരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കുഞ്ഞുമോൻ. എംപി ഫണ്ട് അടക്കം പല ന്യായങ്ങളും പറഞ്ഞ് ഉപയോഗിക്കാതെ മുടക്കുകയാണ് എംഎൽഎ. അവിടുത്തെ ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും ഉപകാരപ്പെടേണ്ട മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലത്തിന് എംപി എന്ന നിലയിൽ ഞാൻ അനുമതി വാങ്ങി കൊടുക്കുകയും, മേൽപ്പാലം നിർമ്മിക്കാനായി എംപി ഫണ്ടിൽ നിന്നും തുക മാറ്റിവെക്കുകയും ചെയ്തു. എന്നാൽ പാലം നിർമ്മിക്കാൻ സംസ്ഥാന സർക്കാരിന്റെ കയ്യിൽ ഫണ്ട് ഇല്ലെന്ന് പറഞ്ഞ് എംഎൽഎ ഒഴിഞ്ഞു മാറുകയായിരുന്നു. സർക്കാർ പരസ്യം ചെയ്തു മുഖം മിനുക്കാൻ ധൂർത്തടിച്ച കാശുണ്ടായിരുന്നെങ്കിൽ ഇന്ന് കുന്നത്തുരിലെ മക്കൾക്ക് വഞ്ചി തുഴഞ്ഞ് സ്‌കൂളിൽ പോകേണ്ടി വരില്ലായിരുന്നു, അവർക്ക് അടച്ചുറപ്പുള്ള വിദ്യാലയത്തിൽ പഠിക്കാമായിരുന്നു. അവിടുത്തെ ആശുപത്രിയും റോഡുകളും പാലങ്ങളും വികസിക്കുമായിരുന്നു. അവിടുത്തെ ജനങ്ങൾക്ക് കുടിവെള്ളവും മെച്ചപ്പെട്ട ജീവിതം സാധ്യമാകുമായിരുന്നു.
ഇനിയിത് അനുവദിച്ചു കൂടാ.. കുന്നത്തൂരിൽ യൂഡിഎഫിന്റെ കരുത്തനായ സാരഥിയാണ് ഉല്ലാസ് കോവൂർ. കഴിഞ്ഞ തവണ ഇടതുപക്ഷം അദ്ദേഹത്തിന്റെ പേരിൽ വ്യാജ കഥകൾ പ്രചരിപ്പിച്ചാണ് ജനവിധി അട്ടിമറിച്ചത്. ഇപ്രാവശ്യവും അവർ എന്ത് നാണം കെട്ട കളിക്കും മുതിരുമെന്ന് ഉറപ്പാണ്. യു.ഡി.എഫിന്റെ മുഴുവൻ ശക്തിയും ഇത്തവണ കുന്നത്തൂരിൽ ഉണ്ടാകും. ഓരോ കോൺഗ്രെസ്സുകാരനും ഉല്ലാസിന്റെ വിജയം ഉറപ്പാക്കാൻ ഇറങ്ങുകയാണ്. ജനദ്രോഹപരമായ ഭരണത്തിൽ നിന്നും കുന്നത്തൂരിനെ മോചിപ്പിക്കാൻ യൂഡിഎഫ് പ്രതിജ്ഞാബദ്ധമാണ്.
ശാസ്താംകോട്ട കായൽ ശുദ്ധീകരിച്ചതിന് ശേഷം മാത്രമേ കല്യാണം കഴിക്കു എന്ന് കഴിഞ്ഞ 20 വർഷമായി പറഞ്ഞ് കൊണ്ടിരിക്കുന്ന കുഞ്ഞുമോന്റെ കയ്യിൽ നിന്നും കുന്നത്തൂർ തിരിച്ചു പിടിച്ച്, ശാസ്താംകോട്ട കായൽ ശുദ്ധീകരിച്ച് കുന്നത്തൂരിൽ മുടങ്ങിക്കിടക്കുന്ന എല്ലാ വികസനപ്രവർത്തനങ്ങളും പൂർത്തീകരിച്ച് പെട്ടെന്ന് വിവാഹം കഴിക്കാൻ യു.ഡി.എഫ് അവസരമുണ്ടാക്കുന്നതാണെന്ന് ഈയവസരത്തിൽ പ്രഖ്യാപിക്കുകയാണ്.