തിരുവനന്തപുരം: പിണറായി സർക്കാരിന്റെ പൊലീസ് യുഎപിഎ ചുമത്തുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം കനക്കുന്നതിനിടെ പൊലീസിനെ തള്ളിക്കൊണ്ട് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. രാഷ്ട്രീയ പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്താൻ പാടില്ല. സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന പൊലീസ് ഓഫിസർമാരുണ്ട്. ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഇടതുപക്ഷ സർക്കാർ അധികാരത്തിലേറിയ ശേഷം യുഎപിഎ സർക്കാരിന്റെ നയമല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മൂന്ന് യുഎപിഎ അറസ്റ്റുകളാണ് ആറുമാസം പിന്നിടുന്ന ഇടതുഭരണത്തിലുണ്ടായത്. ഇതിനെതിരെ ഭരണപക്ഷമായ സിപിഐ അടക്കമുള്ള പാർട്ടികളും മനുഷ്യാവകാശ സംഘടനകളും പ്രതിഷേധവുമായി എത്തിയിരുന്നു.

സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ നദി എന്നറിയപ്പെടുന്ന നദീറിനെതിരെ ഇന്നലെ പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തതോടെ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. പിന്നാലെയാണ് പാർട്ടി സെക്രട്ടറി തന്നെ പൊലീസിനെതിരെ രംഗത്തെത്തിയത്.