കോലഞ്ചേരി: വൃക്കരോഗവുമായി ബന്ധപ്പെട്ട് ഡയാലിസിസ് കഴിഞ്ഞു മടങ്ങിയ ഗൃഹനാഥൻ ഭാര്യയ്ക്കൊപ്പം വാനിൽ പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചത് സാമ്പത്തിക പരാധീനതകളെ തുടർന്ന്.

മഴുവന്നൂർ കമൃത ഇഞ്ചപ്പുഴയിൽ രാജൻ(52), ഭാര്യ ഗീതാംബിക(46) എന്നിവരാണ് മരിച്ചത്. കിളികുളം കമൃത-മണ്ണൂർ റോഡിൽ തട്ടുപാലത്തിന് സമീപമായിരുന്നു സംഭവം. രാജൻ വാനിനുള്ളിൽ വച്ചും, ഗീതാംബിക രാവിലെ എറണാകുളം മെഡിക്കൽ സെന്ററിലുമാണ് മരിച്ചത്. അസുഖത്തിനൊപ്പം കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളും ആത്മഹത്യയിലേക്ക് രാജനേയും ഗീതാംബികയേയും തള്ളി വിട്ടുവെന്നാണ് വിലയിരുത്തൽ.

ആറു വർഷമായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിൽസയിലാണ് മരിച്ച രാജൻ. ഒരു വർഷമായി അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലാണ് ഡയാലിസിസ് ചെയ്യുന്നത്. സംഭവ ദിവസം ഡയാലിസിസ് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ മണ്ണൂരിലെ പെട്രോൾ പമ്പിൽനിന്നും രണ്ട് ലിറ്റർ പെട്രോൾ വാങ്ങിയിരുന്നു. തുടർന്ന് സ്വന്തം ഓമ്നി വാനിലുള്ളിൽവച്ച് ഇരുവരും പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസമാണ് മകൾ രേഷ്മയുടെ വിവാഹം നടത്തിയത്. ഇതേ തുടർന്നുള്ള സാമ്പത്തിക പരാധീനതകളും മരണത്തിന് കാരണമായെന്നാണ് സൂചന. മകൻ രാഹുൽ ഐരാപുരം സി.ഇ.ടി കോളജിലെ ജീവനക്കാരനാണ്.

മണ്ണൂരിലെ പെട്രോൾ പമ്പിൽനിന്നും കന്നാസിൽ പെട്രോൾ വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ആലുവയിൽനിന്നെത്തിയ സയന്റിഫിക് അസിസ്റ്റന്റ് സംഭവ സ്ഥലത്തുനിന്നും തെളിവുകൾ ശേഖരിച്ചു. പാലത്തിനടുത്ത് തോട്ടിൽ മീൻ പിടിച്ചുകൊണ്ടിരുന്ന യുവാക്കൾ ഓടിയെത്തിയപ്പോൾ ശരീരമാസകലം തീപിടിച്ച ഗീതാംബിക വാഹനത്തിൽനിന്നും പുറത്തേക്ക് ഓടി. യുവാക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പട്ടിമറ്റത്തുനിന്നും ഫയർ ഫോഴ്സ് സംഘം എത്തിയാണ് ഗീതാംബികയെ കോലഞ്ചേരി മെഡിക്കൽ കോളജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്.

ഫയർഫോഴ്സ് തീയണച്ചെങ്കിലും അതിനിടയിൽ രാജൻ വാഹനത്തിനുള്ളിൽ കത്തിയമരുകയായിരുന്നു. കോലഞ്ചേരി കോടതി മജിസ്ട്രേറ്റ് രാത്രിയിൽതന്നെ കോലഞ്ചേരി ആശുപത്രിയിലെത്തി ഗീതാംബികയുടെ മൊഴി രേഖപ്പെടുത്തി. ഇതും ആത്മഹത്യാ വാദത്തെ സാധൂകരിക്കുന്നതാണെന്ന് പൊലീസ് സൂചന നൽകി. മൃതദേഹങ്ങൾ മൂവാറ്റുപുഴ ജനറലാശുപത്രിയിൽ പൊലീസ് സർജന്റെ മേൽനോട്ടത്തിൽ പോസ്റ്റ് മോർട്ടം നടത്തി. ഇന്നലെ രാത്രിയോടെ സംസ്‌കാരം നടത്തി.