ന്യൂഡൽഹി: കോലഞ്ചേരി പള്ളി പ്രശ്‌നത്തിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഇരുവിഭാഗത്തിനും ഒരുമാസത്തേക്ക് ആരാധന നടത്താമെന്നാണു കോടതി ഉത്തരവിട്ടത്.

യാക്കോബായ വിഭാഗം നൽകിയ അപ്പീലിൽ മാർച്ച് 16നു കോടതി വാദം കേൾക്കും. ഇരുവിഭാഗത്തിനും ആരാധനയ്ക്കുള്ള സമയം വീതിച്ചു നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

കലക്ടർ ഇക്കാര്യത്തിൽ ഓർത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങൾക്കു സമയം വീതിച്ചുനൽകണമെന്നും കോടതി നിർദേശിച്ചു. യാക്കോബായ, ഓർത്തഡോക്‌സ് തർക്കം നിലനിൽക്കുന്ന കോലഞ്ചേരി പള്ളിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയായിരുന്നു.

സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടതോടെ സംഘർഷത്തിനു താൽക്കാലിക ശമനമുണ്ടാകുമെന്നാണു പ്രതീക്ഷ. ഓർത്തഡോക്‌സ് വിഭാഗത്തിന് മാത്രം അനുമതി നൽകിയ ഹൈക്കോടതി വിധി സുപ്രിംകോടതി അസ്ഥിരപ്പെടുത്തുകയായിരുന്നു.

വിധിയോടെ പള്ളിയിൽ ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾക്ക് ആരാധന നടത്താം. സുപ്രിംകോടതിയിലെ നിയമനടപടികൾ പൂർത്തിയാകും വരെ ആരാധന തുടരാമെന്നും കോടതി അറിയിച്ചു. വിധിയെ തുടർന്ന് പള്ളിക്ക് മുന്നിലെ ബാരിക്കേഡുകൾ മാറ്റിയിട്ടുണ്ട്.