- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴക്കടലിന്റെ ഗാനം പാടിതീർത്തില്ല; ഗായകൻ കൊല്ലം ശരത്ത് കുഴഞ്ഞുവീണു മരിച്ചു; ആസ്വാദക മനസ്സിൽ ഇടം നേടിയത് എസ്. ജാനകിയുടെ ശബ്ദം അനുകരിച്ചുപാടി
കൊല്ലം: ഗാനമേളവേദികളിൽ സ്ത്രീശബ്ദം അനുകരിച്ച് പാടി ശ്രദ്ധേയനായ ഗായകൻ കൊല്ലം ശരത്ത് (എ.ആർ.ശരത്ചന്ദ്രൻ നായർ-52) അന്തരിച്ചു. കോട്ടയത്ത് അടുത്തബന്ധുവിന്റെ വിവാഹച്ചടങ്ങിൽ ഗാനമേളയിൽ പാടിക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പാടിക്കൊണ്ടിരുന്ന പാട്ട് മുഴുവനാക്കാതെയാണ് ശരത്ത് മരണത്തിലേക്ക് വീണത്. കോട്ടയത്ത് അടുത്തബന്ധുവിന്റെ വിവാഹപാർട്ടിക്കിടെ ഗാനമേളയിൽ ആറാമത്തെ പാട്ടുപാടികൊണ്ടിരിക്കെ ഞായറാഴ്ച വൈകീട്ട് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. അടുത്തബന്ധുവിന്റെ അഭ്യർത്ഥനപ്രകാരം ചാന്തുപൊട്ടിലെ 'ആഴക്കടലിന്റെ....' എന്ന പാട്ടുപാടിക്കൊണ്ടിരിക്കെ പക്ഷാഘാതം വന്ന് തളർന്നുവീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
തിരുവനന്തപുരം സരിഗയിലെ അറിയപ്പെടുന്ന ഗായകനായ ശരത് സ്ത്രീശബ്ദത്തിൽ പാട്ടുപാടി ഗാനമേളവേദികളിൽ വിസ്മയം തീർത്തിട്ടുണ്ട്. എസ്.ജാനകിയുടെ ശബ്ദം ഭംഗിയായി അദ്ദേഹം അനുകരിക്കുമായിരുന്നു.സരിഗയിൽ നടൻ സുരാജ് വെഞ്ഞാറമൂടിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള ഗാനമേളസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ശരത്തിന്റെ വലതുകൈ നഷ്ടപ്പെട്ടിരുന്നു. കോവിഡ് അടച്ചിടൽ അവസാനിച്ചതോടെ വീണ്ടും ഗാനമേള വേദികളിൽ നിറഞ്ഞു നിൽക്കുന്നതിനിടെയാണ് ശരത്തിനെ മരണം കീഴടക്കിയത്.
കൊല്ലം കുരീപ്പുഴ മണലിൽ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയിൽ കുടുംബാംഗമാണ്. അവിവാഹിതനാണ്. അമ്മ: രാജമ്മ. സഹോദരി: കുമാരിദീപ. സംസ്‌കാരം തിങ്കളാഴ്ച മുളങ്കാടകം ശ്മശാനത്തിൽ.